Sub Lead

സാജൻറെ ആത്മഹത്യ; വീഴ്ച സമ്മതിച്ച് പി ജയരാജൻ

ജനപ്രതിനിധികളുടെ വാഴ്ചയാണ് നഗരസഭയില്‍ വേണ്ടത്, അല്ലാതെ ഉദ്യോഗസ്ഥരുടേതല്ല. ആന്തൂരിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും വേണ്ട രൂപത്തില്‍ അവിടെ ഇടപെടാനും പികെ ശ്യാമളയ്ക്ക് സാധിച്ചില്ല.

സാജൻറെ ആത്മഹത്യ; വീഴ്ച സമ്മതിച്ച് പി ജയരാജൻ
X

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീഴ്ച സമ്മതിച്ച് പി ജയരാജൻ. സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് ആന്തൂര്‍ നഗരസഭാ സെക്രട്ടറി സ്വീകരിച്ചത്. ഇവരെ തിരുത്താനോ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്താനോ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്ക് സാധിച്ചില്ല. ആന്തൂര്‍ സംഭവം വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തിൽ പാര്‍ട്ടി കണ്ണൂർ ധർമശാലയിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.

പൊതുയോഗത്തിൽ രൂക്ഷമായ ഭാഷയിലാണ് പി ജയരാജൻ വിമർശനം ഉന്നയിച്ചത്. ആന്തൂര്‍ നഗരസഭക്ക് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ജനപ്രതിനിധികളുടെ വാഴ്ചയാണ് നഗരസഭയില്‍ വേണ്ടത്, അല്ലാതെ ഉദ്യോഗസ്ഥരുടേതല്ല. ആന്തൂരിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും വേണ്ട രൂപത്തില്‍ അവിടെ ഇടപെടാനും പികെ ശ്യാമളയ്ക്ക് സാധിച്ചില്ല. ജനപ്രതിനിധികൾക്ക് പരിമിതി ഉണ്ട് എന്നുവച്ച് ഉദ്യോഗസ്ഥർ പറഞ്ഞത് കേട്ടു നടക്കലാണോ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം? ഉദ്യോഗസ്ഥർക്ക് മേൽ ഇടപെടുകയാണ് വേണ്ടത്. അതാണ് കമ്മ്യൂണിസ്റ്റ് ജനപ്രതിനിധികൾ ചെയ്യേണ്ടത്.

ആന്തൂര്‍ നഗരസഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. ചട്ടലംഘനം നടന്നതായും ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്നതില്‍ നഗരസഭാ സെക്രട്ടറി നിഷേധാത്മക നിലപാട് സ്വീകരിച്ചിരുന്നുവെന്നും പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു. അതിനെ മറികടന്ന് കാര്യങ്ങള്‍ ചെയ്യാന്‍ നഗരസഭാ അധ്യക്ഷയ്ക്ക് പാര്‍ട്ടി നിര്‍‍ദേശം നല്‍കിയിരുന്നു. അതിൻറെ ഭാഗമായാണ് സംയുക്തപരിശോധന നടന്നത്.

ഈ വിഷയത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. സാജന് ഒക്യുപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് നഗരസഭാ അധ്യക്ഷ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ സെക്രട്ടറി അനാവശ്യമായ ദുര്‍വാശി കാണിച്ചു. തടസ്സവാദങ്ങള്‍ ഉന്നയിച്ച് അനുമതി നല്‍കുന്നത് നീട്ടിക്കൊണ്ടുപോയെന്നും ജയരാജൻ പറഞ്ഞു.

പാർട്ടിയിലെ വിഭാഗീയതയാണ് സാജൻറെ ആത്മഹത്യയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതെന്ന ആരോപണം ശക്തമായിരിക്കെയാണ് നഗരസഭാ അധ്യക്ഷയ്ക്കെതിരേ പി ജയരാജൻ രംഗത്ത് വന്നതെന്നത് ശ്രദ്ധേയമാണ്. സാജൻറെ ഭാര്യ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ വെളിപ്പെടുന്ന നിലപാടുകൾ തന്നെയാണ് പി ജയരാജൻ വിശദീകരണ യോഗത്തിലും ഉന്നയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it