Sub Lead

ജെഎന്‍യുവിലെ പുതിയ വിസി വംശഹത്യാ അനുകൂലി; നിയമനത്തിന് പിന്നാലെ ട്വിറ്റര്‍ അക്കൗണ്ട് മുക്കി

ജെഎന്‍യുവിലെ പുതിയ വിസി വംശഹത്യാ അനുകൂലി; നിയമനത്തിന് പിന്നാലെ ട്വിറ്റര്‍ അക്കൗണ്ട് മുക്കി
X

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാന്‍സലറായി നിയമിതയായ ശാന്തിശ്രീ ധുലിപ്പുടി പണ്ഡിറ്റ് സംഘപരിവാര്‍ ആശയങ്ങള്‍ പിന്തുടരുകയും മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ വംശഹത്യാ ആഹ്വാനങ്ങളെ അനുകൂലിക്കുകയും ചെയ്യുന്നവരെന്ന് റിപോര്‍ട്ട്. ജെഎന്‍യു കാംപസില്‍ തീവ്ര ഹിന്ദുത്വവാദികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചുകൊണ്ടിരുന്ന വി സി എം ജഗദീഷ് കുമാറിന്റെ പിന്‍ഗാമിയായാണ് ശാന്തിശ്രീ ധുലിപ്പുടി ചുമതലയേല്‍ക്കുന്നത്. പുതിയ വിസിയുടെ സമീപകാല ചെയ്തികള്‍ പരിശോധിച്ചാല്‍ കാംപസില്‍ വീണ്ടും ഹിന്ദുത്വസംഘടനകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ലഭിച്ചിരിക്കുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.


മഹരാഷ്ട്രയിലെ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയിലെ പൊളിറ്റിക്‌സ് ആന്റ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പ്രഫസറായിരുന്ന ശാന്തിശ്രീ ധുലിപ്പുടി. 59കാരിയായ ശാന്തിശ്രീ, ജെഎന്‍യുവില്‍നിന്നാണ് എംഫിലും പിഎച്ചിഡിയും നേടിയത്. തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം പലതവണ അവര്‍ മടികൂടാതെ തുറന്നുപറഞ്ഞിട്ടുണ്ട്. ശാന്തിശ്രീയുടെ ആര്‍എസ്എസ് ബന്ധവും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. സമീപകാലത്ത് വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കുമെതിരായ ഹിന്ദുത്വ സംഘടനകളുടെയും സംഘപരിവാര്‍ സഹയാത്രികരുടെയും വംശഹത്യാ ആക്രമണത്തിനുള്ള ആഹ്വാനങ്ങളെ അസന്നിഗ്ധമായി പുതിയ വിസി പിന്തുണച്ചിട്ടുണ്ടെന്ന് അവരുടെ ട്വീറ്റുകളില്‍നിന്ന് വ്യക്തമാണ്.


ഉദാഹരണത്തിന് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരേ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തതിന് ശേഷം ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിനെ അപലപിച്ച ടൈംസ് നൗ എഡിറ്റര്‍ രാഹുല്‍ ശിവശങ്കറിന്റെ അഭിപ്രായത്തിന് മറുപടിയായി ശാന്തിശ്രീ പണ്ഡിറ്റ് ഇടതുപക്ഷ ലിബറലുകളെ 'ജിഹാദികള്‍' എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. മറ്റൊരു ട്വീറ്റില്‍ പൗരാവകാശ പ്രവര്‍ത്തകരെ 'ചൈനീസ്' മാതൃകയിലുള്ള 'മാനസിക വൈകല്യമുള്ള ജിഹാദികള്‍' എന്ന് മുദ്രകുത്തി. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയെ ന്യായീകരിച്ചും ശാന്തിശ്രീ രംഗത്തുവന്നു.


മഹാത്മാ ഗാന്ധിയുടെ കൊലപാതകം 'ദു:ഖകരം' എന്ന് അവര്‍ വിശേഷിപ്പിക്കുമ്പോഴും 'ഏകീകൃത ഇന്ത്യ'ക്ക് ഗാന്ധിയുടെ കൊലപാതകം മാത്രമായിരുന്നു ഒരു 'പരിഹാരം' എന്ന ചിന്തയില്‍നിന്ന് ഉയര്‍ന്നുവന്നതായിരുന്നു ഗോഡ്‌സെയുടെ നടപടിയെന്നാണ് ട്വീറ്റില്‍ പറയുന്നത്. 'ഇറ്റാലിയന്‍ വംശജ' എന്ന് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച ശാന്തിശ്രീ, ബിജെപിക്ക് വോട്ടുചെയ്യാനും അവര്‍ ട്വിറ്ററിലൂടെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.


ജെഎന്‍യുവിലെ ഇടതുപക്ഷ പ്രവര്‍ത്തകരെ 'നക്‌സല്‍ ജിഹാദികള്‍' എന്നായിരുന്നു അവരുടെ പരിഹാസം. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തുരത്തണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 'മറ്റ് മാര്‍ഗങ്ങളിലൂടെയുള്ള ഭീകരത'യായ 'ലൗ ജിഹാദ്' തടയാന്‍ 'അമുസ്‌ലിംകള്‍' ഉണരണമെന്നും അവര്‍ ആഹ്വാനം ചെയ്തു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ 'പരാന്നഭോജികള്‍, ഇടനിലക്കാര്‍, ദലാലുകള്‍' എന്ന് വിളിച്ച് അവര്‍ കര്‍ഷകപ്രസ്ഥാനത്തെ പരിഹസിച്ചു. കൂടാതെ ശഹീന്‍ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേയും അവര്‍ ആഞ്ഞടിച്ചിട്ടുണ്ട്.


സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പടിച്ചുവിടുന്ന വിദ്വേഷം പരത്തുന്ന ട്രോളുകള്‍ അവര്‍ റീ ട്വീറ്റ് ചെയ്തതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശാന്തിശ്രീയുടെ നിയമനത്തിന് പിന്നാലെ നിരവധി വിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരും അവളുടെ ട്വീറ്റുകള്‍ കുത്തിപ്പൊക്കാന്‍ തുടങ്ങിയതോടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്. കേന്ദ്ര സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢപദ്ധതി ജെഎന്‍യു വിസി നിയമനത്തിലും പ്രകടമാണ്.

Next Story

RELATED STORIES

Share it