Sub Lead

യുവതിക്ക് നേരേ ബിജെപി നേതാവിന്റെ കൈയേറ്റവും ഭീഷണിയും (വീഡിയോ)

യുവതിക്ക് നേരേ ബിജെപി നേതാവിന്റെ കൈയേറ്റവും ഭീഷണിയും (വീഡിയോ)
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിന് സമീപം നോയിഡയിലെ ഹൗസിങ് സൊസൈറ്റിയില്‍ യുവതിക്ക് നേരേ ബിജെപി നേതാവിന്റെ കൈയേറ്റവും ഭീഷണിയും. നോയിഡയിലെ സെക്ടര്‍ 93 ബിയിലെ ഗ്രാന്‍ഡ് ഒമാക്‌സിലെ പാര്‍ക്ക് ഏരിയയില്‍ ചെടികള്‍ മരങ്ങളും ചെടികളും നടുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കൈയേറ്റത്തിന്റെ വക്കിലെത്തിയത്. ബിജെപി നേതാവായ ശ്രീകാന്ത് ത്യാഗിയാണ് അയല്‍വാസിയായ യുവതിയെ തള്ളിയിടുകയും അസഭ്യം പറയുകയും യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ട്വിറ്ററില്‍ നല്‍കിയ വിവരം അനുസരിച്ച് ബിജെപി കിസാന്‍ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും യുവ കിസാന്‍ സമിതിയുടെ ദേശീയ കോ-ഓഡിനേറ്ററുമാണ് ശ്രീകാന്ത് ത്യാഗി. പൊതുസ്ഥലത്തും പാര്‍ക്കിലും അതിക്രമിച്ച് കയറി ശ്രീകാന്തുമായി ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസികള്‍ ആരോപിക്കുന്നു. ശ്രീകാന്തുമായി യുവതി തര്‍ക്കത്തിലേര്‍പ്പെടുന്നത് ദൃശ്യത്തിലുണ്ട്. അതിനിടെ ഇയാള്‍ യുവതിയെ പിടിച്ചുതള്ളുകയും തല്ലാനായി കൈയോങ്ങുകയും ചെയ്യുന്നുണ്ട്. യുവതി സംയമനം പാലിക്കുകയും നിയമങ്ങള്‍ പാലിക്കാന്‍ ത്യാഗിയോട് ശാന്തമായി ആവശ്യപ്പെടുകയും ചെയ്യുന്നു.

ഹൗസിങ് സൊസൈറ്റിയിലെ മറ്റ് അംഗങ്ങളും സെക്യൂരിറ്റി ഗാര്‍ഡുകളും ത്യാഗിക്കും സ്ത്രീക്കും ചുറ്റും നില്‍ക്കുന്നതായി കാണാം. സ്ത്രീയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും അതില്‍ ഇടപെടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ ഇയാള്‍ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. 'താന്‍ ഗ്രാന്‍ഡ് ഒമാക്‌സിലാണ് താമസിക്കുന്നത്. താഴത്തെ നിലയില്‍ താമസിക്കുന്ന ശ്രീകാന്ത് ത്യാഗി പൊതുസ്ഥലത്ത് ചെറുതും വലുതുമായ ചെടികള്‍ നട്ടുപിടിപ്പിക്കുകയായിരുന്നു. അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വിസമ്മതിച്ചു.

താന്‍ അവ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ തനിക്കും ഭര്‍ത്താവിനും കുട്ടികള്‍ക്കും നേരെ അസഭ്യം പറഞ്ഞു. മോശമായ വാക്കുകളാണ് ഉപയോഗിച്ചത്. അവന്‍ തന്നെ തള്ളിയിടുകയും ചെടികളില്‍ തൊട്ടാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. നിങ്ങളെ ഞാന്‍ കാണേണ്ട രീതിയില്‍ കാണുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു'- ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ യുവതി പറയുന്നു. അതേസമയം, പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ശ്രീകാന്തിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് നോയിഡ പോലിസ് ട്വീറ്റില്‍ പറഞ്ഞു.

സംഭവം തങ്ങള്‍ പരിശോധിച്ചുവരികയാണ്. പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്- നോയിഡ പോലിസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ശ്രീകാന്ത് കാമറയില്‍ തങ്ങളോട് മാപ്പുപറയണമെന്ന് താമസക്കാര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ആവശ്യപ്പെടുന്നു. മറ്റൊരു വീഡിയോയില്‍ താമസക്കാര്‍ ചില ചെറിയ മരങ്ങള്‍ നീക്കം ചെയ്യുന്നതായി കാണാം. ഹൗസിങ് സൗസൈറ്റിയുടെ പാര്‍ക്കിങ് ഏരിയയിലെ സ്ഥലം ശ്രീകാന്ത് കൈയേറി ചെടികളും ഈന്തപ്പനകളും നട്ടുപിടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2019 മുതല്‍ സൊസൈറ്റി നിവാസികളുമായി ശ്രീകാന്ത് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

ഗ്രാന്‍ഡ് ഒമാക്‌സിലെ നിവാസികള്‍ ത്യാഗിക്കെതിരേ പരാതി നല്‍കിയതിനെത്തുടര്‍ന്ന് 2020ല്‍ നോയിഡ അതോറിറ്റി ത്യാഗിക്ക് നോട്ടീസ് അയച്ചു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ചു. ത്യാഗി കുടുംബം പൊതുസ്ഥലത്ത് മതില്‍ പണിയുന്നതിനെതിരേ സൊസൈറ്റി അപ്പാര്‍ട്ട്‌മെന്റ് ഉടമകളുടെ അസോസിയേഷന്‍ (എഒഎ) 2019 ഒക്ടോബറില്‍ നോയിഡ അതോറിറ്റിയെ സമീപിച്ചിരുന്നു. അതിര്‍ത്തി ഭിത്തിയുടെ ഉയരം കൂട്ടിയെന്നും സമീപവാസികള്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it