Sub Lead

ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; 'പത്താന്‍' സിനിമക്കെതിരേ ഇനി പ്രതിഷേധിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; പത്താന്‍ സിനിമക്കെതിരേ ഇനി പ്രതിഷേധിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി
X

ഭോപാല്‍: ഷാരൂഖ് ഖാന്‍ നായകനായ 'പത്താന്‍' എന്ന സിനിമയ്‌ക്കെതിരേ ഇനി പ്രതിഷേധിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര. സിനിമയിലെ ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് തിരുത്തിയതിനാല്‍ ഇനി പ്രതിഷേധിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് മന്ത്രി പറഞ്ഞത്. പത്താനെതിരേ ആദ്യം രംഗത്തെത്തിയ ബിജെപി നേതാക്കളില്‍ ഒരാളായിരുന്നു നരോത്തം മിശ്ര. 'സിനിമയില്‍ തിരുത്തലുകള്‍ നടത്തിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. സെന്‍സര്‍ ബോര്‍ഡ് തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.

വിവാദ വാക്കുകള്‍ നീക്കം ചെയ്തു. അതിനാല്‍ ഇപ്പോള്‍ പ്രതിഷേധിക്കേണ്ട കാര്യമില്ല' എന്ന് മന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ പത്താനെതിരേ പ്രതിഷേധം തുടരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ചില സംഘപരിവാര്‍ സംഘടനകള്‍ മധ്യപ്രദേശിന്റെ ചില ഭാഗങ്ങളില്‍ ഇന്നലെ പത്താനെതിരേ പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. ഇന്‍ഡോറിലെയും ഭോപാലിലെയും ചില തിയറ്ററുകളില്‍ പ്രഭാത ഷോ റദ്ദാക്കേണ്ടിവന്നു. 'ബെഷറം രംഗ്' ഗാനത്തിലെ നടി ദീപിക പദുകോണിന്റെ വസ്ത്രധാരണത്തെ നരോത്തം മിശ്ര നേരത്തെ ആക്ഷേപിച്ചിരുന്നു.

പാട്ടില്‍ ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെതിരേയാണ് നരോത്തം മിശ്ര രംഗത്തെത്തിയത്. സിനിമകളെ സംബന്ധിച്ച് അനാവശ്യപരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. 'പ്രധാനമന്ത്രിയുടെ ഓരോ വാക്കും വാചകവും ഞങ്ങള്‍ക്ക് പ്രധാനമാണ്. എല്ലാ പ്രവര്‍ത്തകരും അവിടെ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. ഞങ്ങളുടെ സ്വഭാവവും പെരുമാറ്റവും എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്താല്‍ നയിക്കപ്പെടുന്നു.

ഭാവിയിലും അത് തുടരും'-പ്രധാനമന്ത്രിയുടെ നിര്‍ദേശത്തോടുള്ള നരോത്തം മിശ്രയുടെ മറുപടിയിങ്ങനെയായിരുന്നു. പത്താനിലെ ചില സീനുകളില്‍ താരത്തിന്റെ വസ്ത്രം 'ശരിയാക്കിയില്ലെങ്കില്‍' ചിത്രം മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമോ എന്നത് ആലോചിക്കേണ്ടിവരുമെന്നാണ് നരോത്തം മിശ്ര നേരത്തെ പറഞ്ഞത്. ജവഹര്‍ലാര്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ 'തുക്‌ഡേ തുക്‌ഡേ ഗ്യാങിനെ' പിന്തുണയ്ക്കുന്ന ആളാണ് ദീപികയെന്നും മന്ത്രി ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it