നിപ: ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം; കൂടുതല്‍ പേര് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടാമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച് കോഴിക്കോട് 12 വയസ്സുകാരന് മരണപ്പെട്ട പശ്ചാത്തലത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ചാത്തമംഗലം പാഴൂരില്‍ നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിനാണോ ആദ്യം വൈറസ് പിടിപെട്ടതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. മുഹമ്മദ് ഹാഷിമുമായി 188 പേരാണ് നിലവില്‍ സമ്പര്‍ക്കത്തിലുള്ളത്. സമ്പര്‍ക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ചിലപ്പോള്‍ കൂടുതല്‍ പേര് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കാം.
നിപ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും ഇന്ന് പ്രത്യേക പരിശീലനം നല്‍കും. നിപ പ്രാഥമിക ലക്ഷണങ്ങളുമായെത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് നിപ പ്രോട്ടോക്കോള്‍ പ്രകാരമുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുക. സ്വകാര്യാശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐഎംഎയുടെ സഹായത്തോടെ പരിശീലനം നല്‍കും. കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനായി ആശാ വര്‍ക്കര്‍മാര്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
രോഗലക്ഷണങ്ങളുള്ള മൂന്നുപേര്‍ ഉള്‍പ്പെടെ 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ ഏഴ് പേരുടെ സാംപിള്‍ പൂനയിലേക്ക് അയച്ചിട്ടുണ്ട്. വൈകീട്ടോടെ പരിശോധനാ ഫലം ലഭിക്കും. ബാക്കിയുള്ളവരുടെ പ്രാഥമിക പരിശോധന കോഴിക്കോട്ട് നടത്തും. ഇതിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ സംപിള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം തയ്യാറാക്കും. പൂനെ വൈറോളജി ലാബില്‍നിന്നുള്ള വിദഗ്ധസംഘമാണ് ഇവിടെ സാംപിളുകള്‍ പരിശോധിക്കുന്നത്. ഇവര്‍ ഇന്ന് ഉച്ചയോടെ കോഴിക്കോട്ട് എത്തും.
മൃഗസാംപിളുകള് പരിശോധിക്കാന്‍ എന്‍ഐവിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ സംസ്ഥാനത്തെത്തും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ രോഗനിയന്ത്രണം സാധ്യമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് ചികില്‍സയെ ബാധിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തും.
ചാത്തമംഗലം, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. നിപ വ്യാപനം തടയാനുള്ള മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചെന്നും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 2018ല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവനെടുത്ത നിപ വൈറസ് മൂന്നുവര്‍ഷത്തിനുശേഷമാണ് വീണ്ടും ആശങ്കപരത്തുന്നത്.
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT