Sub Lead

പാനായിക്കുളത്തിനു പിന്നാലെ കോഴിക്കോട് കേസിലും തിരിച്ചടി; പൊളിയുന്നത് എന്‍ഐഎ അപസര്‍പ്പക കഥകള്‍

തെളിവുകള്‍ക്കും വാസ്തവങ്ങള്‍ക്കും പകരം മാപ്പുസാക്ഷികളെ സൃഷ്ടിച്ച് അപസര്‍പ്പക കഥകള്‍ മെനഞ്ഞ് വിചാരണക്കോടതികളില്‍ നിന്ന് വിധി സമ്പാദിക്കുന്ന എന്‍ഐഎയുടെ ചെപ്പടി വിദ്യയാണ് കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലും ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായത്.

പാനായിക്കുളത്തിനു പിന്നാലെ കോഴിക്കോട് കേസിലും തിരിച്ചടി; പൊളിയുന്നത് എന്‍ഐഎ അപസര്‍പ്പക കഥകള്‍
X

പിസി അബ്ദുല്ല

കോഴിക്കോട്: തീവ്രവാദ ബന്ധമാരോപിച്ചുള്ള കേസുകളില്‍ ഹെെക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായ തിരിച്ചടി നേരിടുന്നത് എന്‍ഐഎക്കെതിരായ ആക്ഷേപങ്ങളെ ബലപ്പെടുത്തുന്നു. തെളിവുകള്‍ക്കും വാസ്തവങ്ങള്‍ക്കും പകരം മാപ്പുസാക്ഷികളെ സൃഷ്ടിച്ച് അപസര്‍പ്പക കഥകള്‍ മെനഞ്ഞ് വിചാരണക്കോടതികളില്‍ നിന്ന് വിധി സമ്പാദിക്കുന്ന എന്‍ഐഎയുടെ ചെപ്പടി വിദ്യയാണ് കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലും ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായത്.

പാനായിക്കുളം സിമി ക്യാംപ് കേസിൽ എൻഐഎ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. എന്‍ഐഎ കേരളത്തില്‍ അന്വേഷിച്ച ആദ്യ കേസ് എന്ന നിലയില്‍ ശ്രദ്ധേയമായ കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലും ഹെെക്കോടതി പ്രതികളെ വെറുതെ വിട്ടു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരേ എന്‍ഐഎ നൽകിയ അപ്പീൽ തള്ളിയാണ് പാനായിക്കുളം കേസില്‍ പതിമൂന്ന് പേരെ 2019 ഏപ്രിലില്‍ ഹെെക്കോടതി വെറുതെ വിട്ടത്.

ഈരാറ്റുപേട്ട നടക്കല്‍ പീടികക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി എ ഷാദുലി, ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് സിമി ക്യാംപ് നടത്തിയെന്ന കുറ്റം ചുമത്തി എന്‍ഐഎ കോടതി ശിക്ഷിച്ചത്. റാസിഖിനും ശാദുലിക്കും 14 വര്‍ഷവും മറ്റുള്ളവര്‍ക്ക് 12 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്.

കേസിൽ മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. തെളിവുകളുടെയും സത്യത്തിന്റെയും പിന്‍ബലമില്ലാതെ എന്‍ഐഎ കെട്ടിച്ചമച്ച കേസില്‍ ജുഡീഷ്യറിയുടെ അന്തസ്സത്തയ്ക്കും വിശ്വാസ്യതയ്ക്കും നിരക്കാത്ത വിധിയാണ് വിചാരണക്കോടതിയില്‍ നിന്നുണ്ടായതെന്നാണ് അപ്പീലില്‍ തെളിഞ്ഞത്.

''മുസ്‌ലിംകളെ രക്ഷിക്കാൻ വെള്ളിയാഴ്ച ജുമുഅ സമയം തിരഞ്ഞെടുത്തു, മാറാട് കേസിൽ പ്രതിഷേധിച്ച് സ്‌ഫോടനം'' തുടങ്ങിയ എന്‍ഐഎ വാദങ്ങളാണ് കോഴിക്കോട് സ്ഫോടനക്കേസിലും ഹെെക്കോടതിയില്‍ കടങ്കഥയായത്. പ്രതികൾക്ക് ഇന്ത്യൻ ഭരണഘടനയും ദേശാഭിമാനികളുടെ ചരിത്രവും നൽകണമെന്ന് 2011ല്‍ ശിക്ഷ വിധിക്കവെ എന്‍ഐഎ പ്രത്യേക കോടതി നിര്‍ദേശിച്ചിരുന്നു.

11 വർഷം മുമ്പ് എൻഐഎയും പ്രത്യേക കോടതിയും 'കണ്ടെത്തിയ' ഗുരുതരമായ ആരോപണങ്ങളും കുറ്റങ്ങളുമാണ് ഇന്നത്തെ ഹെെക്കോടതി വിധിയോടെ വെറും കെട്ടു കഥയായത്. 2011ൽ കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് കേസിൽ ഗുരുതര നിരീക്ഷണങ്ങൾ നടത്തി ശിക്ഷ വിധിച്ചത്. മാറാട് കേസിലെ പ്രതികൾക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സ്‌ഫോടനമെന്നാണ് കോടതി അന്ന് വിലയിരുത്തിയത്. ഇതോടൊപ്പം മതസ്പർധ വളർത്തുക എന്ന ലക്ഷ്യം പ്രതികൾക്കുണ്ടായിരുന്നുവെന്നും സ്‌ഫോടനത്തിൽനിന്ന് മുസ്ലിംകളെ രക്ഷിക്കാനാണ് വെള്ളിയാഴ്ച ദിവസം ജുമുഅ സമയം ആക്രമണത്തിനായി തിരഞ്ഞെടുത്തതെന്നും മറ്റുമായിയുന്നു വിധി.

2009 വരെ കേസ് ക്രൈംബ്രാഞ്ചാണ് കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ് അന്വേഷിച്ചത്. പിന്നീട് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് 2010ലാണ് എൻഐഎ അന്വേഷണച്ചുമതല ഏറ്റെടുത്തത്. തുടർന്ന് ഒരു വർഷമെടുത്ത് അന്വേഷിച്ചാണ് എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. രാജ്യസുരക്ഷ മുൻനിർത്തി രഹസ്യവിചാരണയാണ് കോടതിയിൽ നടന്നത്. ഇരട്ട സ്‌ഫോടനം ആസൂത്രണം ചെയ്തത് തീവ്രവാദി ആക്രമണമായിട്ടുമാത്രമേ കാണാൻ കഴിയൂവെന്നായിരുന്നു വിധിപറയവെ ജസ്റ്റിസ് എസ് വിജയകുമാർ നിരീക്ഷിച്ചത്. അതുകൊണ്ട് തന്നെ ഇതിനെ രാജ്യദ്രോഹമായി നിയമപ്രകാരം കണക്കാക്കാമെന്ന നിഗമനത്തിലുമെത്തി കോടതി. ഏഴാം പ്രതി കേസിൽ മാപ്പുസാക്ഷിയായി. ഈ സാക്ഷിയെ ആധാരമാക്കിയാണ് വിചാരണക്കോടതിയില്‍ എന്‍ഐഎ കഥകള്‍ മെനഞ്ഞത്. പാനായിക്കുളം കേസിലെന്ന പോലെ, കോഴിക്കോട് കേസിലും മാപ്പു സാക്ഷിയെ ഉപയോഗിച്ചുള്ള മറിമായങ്ങളാണ് ഒടുവില്‍ പൊളിഞ്ഞിരിക്കുന്നത്.

Next Story

RELATED STORIES

Share it