Sub Lead

രണ്ടാം മോദി മന്ത്രിസഭ: പുതിയ കേന്ദ്രമന്ത്രിമാരില്‍ 40 ശതമാനവും ക്രിമിനല്‍ കേസ് പ്രതികള്‍

എട്ടാം ക്ലാസുകാര്‍ രണ്ടും പത്താം ക്ലാസുകാര്‍ മൂന്ന് പേരുമാണുള്ളത്

രണ്ടാം മോദി മന്ത്രിസഭ: പുതിയ കേന്ദ്രമന്ത്രിമാരില്‍ 40 ശതമാനവും ക്രിമിനല്‍ കേസ് പ്രതികള്‍
X

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി പുതുതായി ചുമതലയേറ്റ കേന്ദ്ര മന്ത്രിമാരില്‍ 40 ശതമാനവും ക്രിമിനല്‍ കേസ് പ്രതികളെന്നു കണക്കുകള്‍. പുതുതായി ചുമതലയേറ്റ 78 കേന്ദ്രമന്ത്രിമാരുടെ ക്രിമിനല്‍ പശ്ചാത്തലമാണ് സ്വതന്ത്ര വാച്ച്‌ഡോഗ് ഗ്രൂപ്പായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ(എഡിആര്‍) വിശകലനത്തില്‍ കണ്ടെത്തിയത്. ഇതിനു പുറമെ, പുതുതായി

ചുമതലയേറ്റ കേന്ദ്രമന്ത്രിമാരില്‍ 90 ശതമാനവും കോടീശ്വരന്‍മാരാണെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നു. പുതുതായി മന്ത്രിസഭയിലെത്തിയ 78 പേരില്‍ 33 (42 ശതമാനം) പേര്‍ക്കും ക്രിമിനല്‍ കേസുകള്‍ ഉള്ളതായി തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതായി എഡിആര്‍ ചൂണ്ടിക്കാട്ടി. 24 മന്ത്രിമാര്‍(31 ശതമാനം)ക്കെതിരേ കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച എന്നിവയുള്‍പ്പെടെ ഗുരുതരമായ കേസുകളാണുള്ളത്. കേന്ദ്രമന്ത്രിമാരുടെ അനുപാതം വിപുലീകരിച്ചപ്പോള്‍ ക്രിമിനല്‍ കേസുള്ളവരുടെ എണ്ണം 3 ശതമാനം ഉയര്‍ന്നു. 2019ല്‍ എഡിആര്‍ നടത്തിയ വിശകലനത്തില്‍, ആദ്യത്തെ മന്ത്രിസഭയിലെ 56 മന്ത്രിമാരില്‍ 39 ശതമാനം പേരാണ് ക്രിമിനല്‍ കേസ് പ്രതികള്‍. ആ മന്ത്രിസഭയിലും 91 ശതമാനം കോടിപതികളുണ്ടായിരുന്നു. ആഭ്യന്തര സഹമന്ത്രിയായ കൂച്ച് ബെഹാര്‍ എംപി നിസിത് പ്രമാണികിനെതിരേ ഐപിസി സെക്ഷന്‍ 302 പ്രകാരം കൊലപാതകവുമായി ബന്ധപ്പെട്ട കേസുണ്ട്. 35 വയസ്സുകാരനായ നിസിത് പ്രമാണികാണ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. ജോണ്‍ ബാര്‍ല, പ്രമാണിക്, പങ്കജ് ചൗധരി, വി. മുരളീധരന്‍ എന്നിവര്‍ക്കെതിരേ ഐപിസി സെക്ഷന്‍ 307 വകുപ്പ് പ്രകാരം കേസുണ്ട്.

പുതിയ മന്ത്രിമാരില്‍ 70 (90 ശതമാനം) കോടിപതികളാണെന്നും ഒരു മന്ത്രിയുടെ ശരാശരി ആസ്തി 16.24 കോടി രൂപയാണെന്നും എഡിആര്‍ ചൂണ്ടിക്കാട്ടുന്നു. നാല് മന്ത്രിമാര്‍ 50 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. ജ്യോതിരാദിത്യ സിന്ധ്യ(395 കോടി രൂപ), പിയൂഷ് ഗോയല്‍(95 കോടി രൂപ), നാരായണ ടാറ്റു റാണെ(87 കോടി രൂപ), രാജീവ് ചന്ദ്രശേഖര്‍ (64 കോടി രൂപ) എന്നിങ്ങനെയാണ് കണക്ക്. ജോണ്‍ ബാര്‍ല, കൈലാഷ് ചൗധരി, ബിശ്വേശ്വര്‍ ടുഡു, വി മുരളീധരന്‍, രാമേശ്വര്‍ തെലി, ശാന്തനു താക്കൂര്‍, നിതീഷ് പ്രമാണിക് എന്നിവരുടെ ആസ്തി ഒരു കോടി രൂപയില്‍ താഴെയാണ്.

പുതിയ മന്ത്രിസഭയില്‍ ഭൂരിഭാഗവും (21) ബിരുദാനന്തര ബിരുദധാരികളാണ്. ഒമ്പത് മന്ത്രിമാര്‍ക്ക് ഡോക്ടറേറ്റ് ഉണ്ട്. 17 പേര്‍ വീതം ബിരുദധാരികളും പ്രഫഷനല്‍ ബിരുദധാരികളുമാണ്. രണ്ട് മന്ത്രിമാരുടെ വിദ്യാഭ്യാസം എട്ടാം ക്ലാസ് ജയവും മൂന്ന് പേര്‍ പത്താം ക്ലാസുകാരും ഏഴ് പേര്‍ പന്ത്രണ്ടാം ക്ലാസ് ജേതാക്കളുമാണ്. 78 മന്ത്രിമാരില്‍ 56 പേര്‍ 51 വയസ്സിന് മുകളിലുള്ളവരാണ്. 18 പേര്‍ 41-50 മധ്യേ പ്രായമുള്ളവരും നാല് കേന്ദ്രമന്ത്രിമാര്‍ 40 വയസ്സിന് താഴെയുള്ളവരാണെന്ന് എഡിആര്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

New Union Cabinet: 42% Ministers Have Declared Criminal Cases, 90% Are Crorepatis

Next Story

RELATED STORIES

Share it