Sub Lead

ചര്‍ച്ച പരാജയം; സ്വിഗ്ഗി തൊഴിലാളികളുടെ സമരം തുടരും

ചര്‍ച്ച പരാജയം; സ്വിഗ്ഗി തൊഴിലാളികളുടെ സമരം തുടരും
X

കൊച്ചി: എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം തുടരും. സമരക്കാരുമായി സ്വിഗ്ഗി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. യോഗത്തില്‍ മിനിമം നിരക്ക് കൂട്ടാനാവില്ലെന്ന് സ്വിഗ്ഗി നിലപാടെടുത്തു. ജില്ലാ ലേബര്‍ ഓഫിസറുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച. ഇതോടെ സമരം തുടരുമെന്ന് വിതരണക്കാരുടെ സംഘടന പ്രഖ്യാപിക്കുകയായിരുന്നു. മിനിമം നിരക്ക് ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് ഡെലിവറി അനുമതി നല്‍കിയ തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ശനിയാഴ്ച സ്വിഗ്ഗി കമ്പനിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. നാല് കിലോമീറ്റര്‍ അകലേയ്ക്ക് ഭക്ഷണമെത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തില്‍ പോയി, തിരിച്ചെത്തുമ്പോള്‍ എട്ട് കിലോമീറ്ററാണ് ജീവനക്കാര്‍ സഞ്ചരിക്കേണ്ടിവരുന്നത്. നിരക്ക് 20 രൂപയില്‍ നിന്ന് 35 രൂപയാക്കാതെ മുന്നോട്ടുപോവാന്‍ കഴിയില്ലെന്നാണ് സ്വിഗ്ഗി ജീവനക്കാര്‍ പറയുന്നത്. 10 കിലോമീറ്റര്‍ ദൂരം ഭക്ഷണമെത്തിച്ച് മടങ്ങിവന്നാല്‍ 50 രൂപ മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. തിരികെ വരുന്ന 10 ിലോമീറ്റര്‍ ദൂരം കൂടി കണക്കിലെടുത്താല്‍ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നാണ് ഇവരുടെ പരാതി. ഈ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി തയ്യാറാവാത്തതോടെയാണ് സ്വിഗ്ഗി വിതരണക്കാര്‍ അനിശ്ചിതകാല ലോഗൗട്ട് സമരം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഒക്ടോബറിലും തൊഴിലാളികള്‍ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ സമരം പിന്‍വലിച്ചു. എന്നാല്‍, സ്വിഗ്ഗി ഉറപ്പ് പാലിച്ചില്ല. മറ്റൊരു തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷന് സ്വിഗ്ഗി ഡെലിവറി അനുമതി കൊടുത്തതും സ്വിഗ്ഗി വിതരണക്കാര്‍ക്ക് തിരിച്ചടിയിട്ടുണ്ട്. നാല് കിലോമീറ്ററിന് സ്വിഗ്ഗി വിതരണക്കാര്‍ക്ക് നല്‍കുന്നതിലും ഇരട്ടി തുക തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന് കൊടുക്കുന്നുവെന്നാണ് ആക്ഷേപം. മഴയുള്ള സമയങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്ന അധിക തുകയും വിതരണക്കാര്‍ക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്. അതേസമയം, വിതരണക്കാര്‍ക്കുള്ള വിഹിതം കുറയുന്നതില്‍ പ്രതിഷേധിച്ച് സൊമാറ്റോ വിതരണക്കാരും സമരത്തിനൊരുങ്ങുകയാണ്.

Next Story

RELATED STORIES

Share it