Sub Lead

ന്യൂസ്‌ക്ലിക്ക് ഓഫിസില്‍ ഇഡി റെയ്ഡ്; ശക്തമായി അപലപിച്ച് എന്‍സിഎച്ച്ആര്‍ഒ

ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രഭി പുര്‍ക്കായസ്ഥ, എഡിറ്റര്‍ പ്രഞ്ചല്‍ എന്നിവരുടെ വസതികളിലും ഇതോടൊപ്പം റെയ്ഡ് നടത്തിയിട്ടുണ്ട്.

ന്യൂസ്‌ക്ലിക്ക് ഓഫിസില്‍ ഇഡി റെയ്ഡ്; ശക്തമായി അപലപിച്ച് എന്‍സിഎച്ച്ആര്‍ഒ
X

ന്യൂഡല്‍ഹി: മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കിന്റെ ഡല്‍ഹിയിലെ സൈദുലാബാജിലെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്.ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രഭി പുര്‍ക്കായസ്ഥ, എഡിറ്റര്‍ പ്രഞ്ചല്‍ എന്നിവരുടെ വസതികളിലും ഇതോടൊപ്പം റെയ്ഡ് നടത്തിയിട്ടുണ്ട്. ഇന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. സംഭവത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ എന്‍സിഎച്ച്ആര്‍ഒ ശക്തമായി അപലപിച്ചു. ജനാധിപത്യ ശബ്ദങ്ങള്‍ക്കെതിരായ ആക്രമണങ്ങളിലൊന്നാണിതെന്ന് സംഘടന കുറ്റപ്പെടുത്തി.

താമസസ്ഥലം റെയ്ഡ് ചെയ്ത എഡിറ്റര്‍മാരെ മാധ്യമങ്ങളെ കാണുന്നതില്‍നിന്നു വിലക്കിയ ഇഡി നടപടിയേയും എന്‍സിഎച്ച്ആര്‍ഒ വിമര്‍ശിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് മാധ്യമസ്ഥാപനത്തിലും എഡിറ്റര്‍മാരുടെ വസതികളിലും റെയ്ഡ് നടത്തിയത്. രാജ്യത്തുടനീളം ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന വേളയില്‍തന്നെയാണ് ന്യൂസ്‌ക്ലിക്കിലെ റെയ്ഡും.

2020 ഡിസംബറില്‍ ഡല്‍ഹി പോലിസ് അഭിഭാഷകനായ മെഹ്മൂദ് പ്രാച്ചയുടെ ഓഫിസ് റെയ്ഡ് ചെയ്യുകയും അദ്ദേഹത്തിന്റെ ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്‌ലിം വംശഹത്യയില്‍ കള്ളക്കേസില്‍ കുടുക്കിയ മുസ്‌ലിംകളില്‍ പലരുടെയും അഭിഭാഷകനായിരുന്നു പ്രാച്ച.

കൂടാതെ, ജനാധിപത്യ ശബ്ദങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് 'സംശയാസ്പദമായ' സ്രോതസ്സുകളാണെന്ന് ആരോപിക്കുന്നത് സര്‍ക്കാരിന്റെ സ്ഥിരം തന്ത്രമായി മാറിയിരിക്കുകയാണെന്നും ന്യൂസ്‌ക്ലിക്കിലെ റെയ്ഡിനു ശേഷവും അവര്‍ അതേവാദമാണ് ഉയര്‍ത്തിയതെന്നും എന്‍സിഎച്ച്ആര്‍ഒ ചൂണ്ടിക്കാട്ടി.

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി യൂനിറ്റ് സെക്രട്ടറി കൂടിയായ മലയാളിയായ സിദ്ദിഖ് കപ്പനെ അറസ്റ്റുചെയ്ത് കരിനിയമമായ യുഎപിഎ ചുമത്തിയിരിക്കുകയാണ്. ഹാഥ്‌റസില്‍ കഴിഞ്ഞവര്‍ഷം നട്‌ന ക്രൂരമായ കൂട്ടബലാല്‍സംഗക്കൊല റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെയായിരുന്നു അറസ്റ്റ്. മറ്റ് മൂന്ന് പ്രവര്‍ത്തകരെയും അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു. കാപ്പന് 'സംശയാസ്പദമായ', 'വിദേശ' സ്രോതസ്സുകളില്‍ നിന്ന് പണം ലഭിച്ചെന്നായിരുന്നു ആ കേസിലും സര്‍ക്കാര്‍ വാദിച്ചത്.

നീതിക്കായി ശബ്ദമുയര്‍ത്തുകയും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നിലകൊള്ളുകയും ചെയ്യുന്നവരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി സര്‍ക്കാര്‍ ആക്രമിക്കുകയാണെന്ന് വ്യക്തമാണ്.

നീതിക്കായി സമരം ചെയ്യുന്നവരെയും സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ സ്വഭാവത്തിനെതിരെ സംസാരിക്കുന്നവരേയും വേട്ടയാടുകയാണ്. മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍ പോലുള്ളവരെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ ഒടുവിലത്തേതാണ് ന്യൂസ്‌ക്ലിക്കിലെ റെയ്ഡ്.

നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ന്യൂസ്‌ക്ലിക്കിനോടും നീതി സ്‌നേഹിക്കുന്ന ഓരോ വ്യക്തിയോടും സംഘടനയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

അനീതികള്‍ക്കെതിരെ സംസാരിക്കുന്നവരുടെ പിന്നാലെ സര്‍ക്കാര്‍ പോവുന്നത് ലജ്ജാകരമാണെന്ന് തങ്ങള്‍ കരുതുന്നു. ന്യൂസ്‌ക്ലിക്കിന്റെ ഓഫിസിലും അതിന്റെ എഡിറ്റര്‍മാരുടെയും മുഖ്യപത്രാധിപരുടെയും വസതികളിലെ റെയ്ഡിനെ എന്‍സിഎച്ച്ആര്‍ഒ അപലപിക്കുന്നു.ജനാധിപത്യ ശബ്ദങ്ങള്‍ക്കൊപ്പം നില്‍ക്കാനും ഇരകളാക്കുന്നത് അവസാനിപ്പിക്കാനും മറ്റ് പുരോഗമന വ്യക്തിത്വങ്ങളോട് എന്‍സിഎച്ച്ആര്‍ഒ ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it