Sub Lead

അന്തര്‍വാഹിനിക്ക് ആബിദ് ഹസന്‍ സഫ്‌റാനിയുടെ പേരിടുന്നത് പരിഗണനയിലെന്ന് നാവികസേന

അന്തര്‍വാഹിനിക്ക് ആബിദ് ഹസന്‍ സഫ്‌റാനിയുടെ പേരിടുന്നത് പരിഗണനയിലെന്ന് നാവികസേന
X

ഹൈദരാബാദ്: ഇന്ത്യന്‍ നാവികസേനയുടെ പുതിയ അന്തര്‍വാഹിനിക്ക് സ്വാതന്ത്ര സമര സേനാനി ആബിദ് ഹസന്‍ സഫ്‌റാനിയുടെ പേരിടുന്നത് പരിഗണനയിലെന്ന് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ ദിനേഷ് കെ ത്രിപദി. ആബിദ് ഹസന്‍ സഫ്‌റാനിയുടെ സഹോദരീ പുത്രി ഡോ. ഇസ്മത്ത് ലത്തീഫ് മെഹ്ദി നല്‍കിയ കത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അന്തര്‍വാഹിനിക്ക് ഐഎന്‍എസ് സഫ്‌റാനിയെന്ന് പേരിടണമെന്നാണ് കത്തില്‍ ഡോ. ഇസ്മത്ത് ആവശ്യപ്പെട്ടത്. ഇക്കാര്യം ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ വെച്ചതായി നേവല്‍ സ്റ്റാഫ് അഡ്മിറല്‍ ദിനേഷ് കെ ത്രിപദി ജൂണ്‍ മൂന്നിന് ഡോ. ഇസ്മത്തിനെ അറിയിച്ചു. ചട്ടപ്രകാരം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും.

ഹൈദരാബാദിലെ സെന്റ് ജോര്‍ജ്‌സ് ഗ്രാമര്‍ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ആബിദ് നിസാം കോളജില്‍ ബിരുദത്തിന് ചേര്‍ന്നു. മഹാത്മാ ഗാന്ധിയുടെ ആഹ്വാനം അനുസരിച്ച് പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. 1935ല്‍ ഉമ്മയുടെ ആവശ്യപ്രകാരം എഞ്ചിനീയറിങ് പഠനത്തിനായി ജര്‍മനിയിലേക്ക് പോയി. അവിടെ വെച്ചാണ് സുഭാഷ് ചന്ദ്രബോസിനെ കാണുന്നത്. സുഭാഷിന്റെ നിര്‍ദേശപ്രകാരമാണ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേരുന്നത്. പഠനം ഉപേക്ഷിച്ച് സുഭാഷ് ചന്ദ്രബോസിന്റെ പഴ്‌സണല്‍ സെക്രട്ടറിയും വിവര്‍ത്തകനുമായി. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മനിയിലെ കീലില്‍ നിന്നും സുമാത്രയിലേക്ക് ബോസ് അന്തര്‍വാഹിനിയില്‍ പോവുമ്പോള്‍ കൂടെയുണ്ടായിരുന്നത് ആബിദ് മാത്രമായിരുന്നു. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ എത്തി ഐഎന്‍എ സ്ഥാപിക്കാനായിരുന്നു ബോസിന്റെ യാത്ര. മഡഗാസ്‌കറിന് സമീപം വെച്ച് ജര്‍മന്‍ അന്തര്‍വാഹിനിയില്‍ നിന്നും ജപ്പാന്റെ അന്തര്‍വാഹിനിയിലേക്ക് ഇരുവരും മാറുകയും ചെയ്തു.

ഐഎന്‍എയിലെ വിവിധ വിഭാഗങ്ങള്‍ മതപരമായ മുദ്രാവാക്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ സുഭാഷ് ചന്ദ്രബോസ് അസ്വസ്ഥനായിരുന്നു. ഇതേതുടര്‍ന്ന് പുതിയ മുദ്രാവാക്യം രൂപീകരിക്കാന്‍ ആബിദിന് നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്നാണ് ജയ് ഹിന്ദുസ്താന്‍ കീ എന്ന മുദ്രാവാക്യം കൊണ്ടുവന്നത്. ഇത് പിന്നീട് ജയ് ഹിന്ദ് എന്നാക്കി ആബിദ് ചുരുക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it