Sub Lead

ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

ബുദ്ധദേബിന്റെ അഞ്ച് ചിത്രങ്ങള്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്. രണ്ടുതവണ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരവും നേടി.

ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു
X

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും കവിയുമായ ബുദ്ധദേബ് ദാസ് ഗുപ്ത (77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തെക്കന്‍ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അദ്ദേഹത്തിന് വൃക്കസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും ഡയാലിസിസിന് വിധേയനായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു. ബുദ്ധദേബിന്റെ അഞ്ച് ചിത്രങ്ങള്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്. രണ്ടുതവണ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരവും നേടി.

1988ലും 1994ലും ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. സ്‌പെയിന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റും ലഭിച്ചു. ബാഗ് ബഹാദൂര്‍ (1989), ചരച്ചാര്‍ (1993), ലാല്‍ ദര്‍ജ (1997), മോണ്ടോ മേയര്‍ ഉപാഖ്യാന്‍ (2002), കല്‍പുരുഷ് (2008) എന്നിവക്ക് മികച്ച ചിത്രത്തിനുള്ള അവാര്‍ഡും ഉത്തര, സ്വപ്‌നേര്‍ ദിന്‍, ദൂരത്വ (1978), തഹാദര്‍ കഥ (1993) എന്നിവക്ക് മികച്ച സംവിധാനത്തിനുള്ള അവാര്‍ഡും നേടി.

ഗോവിര്‍ അരാലി, കോഫിന്‍ കിംബ, സ്യൂട്ട്‌കേസ്, ഹിംജോഗ്, റ്റാറ്റ കഹിനി, റോബോട്ടര്‍ഗാന്‍, ശ്രേഷ്ഠ കബിത, ഭോംബോലര്‍ അചാര്യ കഹിനി ഓ അനന്യ കബിത തുടങ്ങി നിരവധി കവിതാസമാഹാരങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1944 ഫെബ്രുവരിയില്‍ പുരുളിയയിലാണ് ജനിച്ചത്. അച്ഛന്‍ റെയില്‍വേയിലായിരുന്നു. ആദ്യം കോളജ് അധ്യാപകനായി. സാമ്പത്തിക ശാസ്ത്രമാണ് പഠിപ്പിച്ചിരുന്നത്. ബുദ്ധദേബ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണം ബംഗാളി ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് മമത പ്രതികരിച്ചു.

Next Story

RELATED STORIES

Share it