Sub Lead

മുതലക്കോടം പള്ളിയില്‍ മോദിയുടെ ജന്മദിനം ആഘോഷിക്കാന്‍ ബിജെപി ശ്രമം; പരിപാടിയുമായി ബന്ധമില്ലെന്ന് പള്ളി വികാരി

മുതലക്കോടം പള്ളിയില്‍ മോദിയുടെ ജന്മദിനം ആഘോഷിക്കാന്‍ ബിജെപി ശ്രമം; പരിപാടിയുമായി ബന്ധമില്ലെന്ന് പള്ളി വികാരി
X

തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ആഘോഷിക്കാന്‍ മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ കുര്‍ബാനയും കേക്ക് മുറിക്കലും ഒരുക്കാന്‍ ബിജെപി നടത്തിയ ശ്രമം പരാജയപ്പെട്ടു. ബിജെപിയുടെ പരിപാടിയുമായി പള്ളിക്ക് യാതൊരു ബന്ധവുമില്ലെന്നു കുര്‍ബാനക്കിടെ പള്ളി വികാരി വിശ്വാസികളെ അറിയിച്ചു.

''ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ 75ാം ജന്മദിനം ഭാരതീയ ജനത ന്യൂപക്ഷ മോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ ശ്രീ ജോയി കോയിക്കക്കുടിയുടെ നേതൃത്വത്തില്‍ സമുചിതമായി ആഘോഷിക്കുന്നു. 2025 സെപ്റ്റംബര്‍ 17ന് ബുധനാഴ്ച രാവിലെ ഏഴിന് തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ കുര്‍ബാനയും കേക്ക് മുറിക്കലും ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്, ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ശ്രീ പി പി സാനു, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്രീ സോജന്‍ ജോസഫ്, മേഖലാ സെക്രട്ടറി വി എന്‍ സുരേഷ് എന്നിവര്‍ പങ്കെടുക്കും.'' എന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം.

പരിപാടിക്ക് പള്ളിയുടെ പടം വെച്ചു നോട്ടീസും ഒരുക്കി പ്രചാരണവും നടത്തി. എന്നാല്‍, ഇന്നു രാവിലെ നടന്ന കുര്‍ബാനക്കിടെ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ പരിപാടിയുമായി പള്ളിക്കു ബന്ധമില്ലെന്ന് അറിയിച്ചതോടെ ബിജെപി നേതാക്കള്‍ വെട്ടിലായി. പള്ളിയെ രാഷ്ട്രിയ വല്‍ക്കരിക്കാന്‍ നടത്തിയ നീക്കത്തേയും വികാരിയച്ചന്‍ വിമര്‍ശിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പരിപാടികള്‍ക്ക് പള്ളി വേദിയാക്കുന്നതിനോട് സഭയ്ക്ക് യോജിപ്പില്ലെന്നും പള്ളി വികാരി തുറന്നു പറഞ്ഞു.

പള്ളി വികാരി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ കേക്ക് മുറിക്കല്‍ നടത്താന്‍ നേതാക്കള്‍ക്കായില്ല. ഒടുവില്‍ മെഴുകുതിരി കത്തിച്ചു നേതാക്കള്‍ മടങ്ങുകയായിരുന്നു. പള്ളിയിലേക്ക് വരുകയായുന്ന ഷോണ്‍ ജോര്‍ജ്ജും സംഭവമറിഞ്ഞ് മടങ്ങി പോയി. സംഭവത്തില്‍ വിശ്വാസികളും കടുത്ത പ്രതിഷേധത്തിലാണ്. ബിജെപി സംഘത്തോടൊപ്പം പള്ളി ക്വയര്‍ ഗ്രൂപ്പിലെ ഒരു അംഗവും ഉണ്ടായിരുന്നു. ഇയാളുടെ ഇടപെടലും ഇങ്ങനെ ഒരു പരിപാടി പള്ളിയില്‍ നടത്താന്‍ തീരുമാനിച്ചതിനു പിന്നില്‍ ഉണ്ടെന്നു വിശ്വാസികള്‍ ആരോപിച്ചു. ക്വയര്‍ ഗ്രൂപ്പില്‍ നിന്ന് ഇയാളെ നീക്കം ചെയ്യണമെന്നാണ് വിശ്വാസികളുടെ ആവശ്യം.

Next Story

RELATED STORIES

Share it