Sub Lead

കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ കുളത്തിലെറിഞ്ഞ് കൊന്ന മാതാവിന് ജീവപര്യന്തം തടവ്

കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ കുളത്തിലെറിഞ്ഞ് കൊന്ന മാതാവിന് ജീവപര്യന്തം തടവ്
X

മഞ്ചേരി: കാമുകനോടൊപ്പം ജീവിക്കാന്‍ മക്കളെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവും പിഴയും. കല്‍പ്പകഞ്ചേരി പുത്തനത്താണി ചേറൂരാല്‍പറമ്പ് പന്തല്‍പറമ്പില്‍ റഫീഖിന്റെ ഭാര്യ ആയിഷ(43)യെയാണ് ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധിക കഠിന തടവ് അനുഭവിക്കണം. 2013 ഡിസംബര്‍ 18നാണു കേസിന്നാസ്പദമായ സംഭവം. ഭര്‍ത്താവ് റഫീഖ് വിദേശത്തായിരുന്നപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫിയുമായി വീട്ടമ്മയ്ക്ക് ബന്ധം സ്ഥാപിച്ചു. ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും കുട്ടികള്‍ തടസ്സമാവുമെന്ന് മനസ്സിലാക്കി ഒമ്പതും ഏഴും പ്രായമുള്ള മക്കളെ കൊലപ്പെടുത്താന്‍ യുവതി തീരുമാനിക്കുകയുമായിരുന്നു.

ഒമ്പതുകാരനായ മുഹമ്മദ് ഷിബിനേയും ഏഴ് വയസുകാരിയായ ഫാത്തിമ റഫീദയേയും മദ്രസയിലേക്ക് കൊണ്ടുപോവുന്നതിനിടെ വഴിയിലുള്ള ആഴമേറിയ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. എന്നാല്‍ കുട്ടികളുടെ കൊലപാതക വിവരം അറിഞ്ഞതോടെ കാമുകന്‍ പിന്‍മാറി. തുടര്‍ന്ന് വീട്ടിലെത്തിയ ആയിഷ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കേസില്‍ മഞ്ചേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് യുവതിയുടെ ജീവപരന്ത്യം തടവിനു ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയും ആയിഷയുടെ കാമുകനുമായ ഓട്ടോ ഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫി(35)യെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി കഴിഞ്ഞ വെറുതെവിട്ടിരുന്നു.




Next Story

RELATED STORIES

Share it