Sub Lead

'അഗ്‌നിപഥില്‍' പ്രതിഷേധം കത്തുന്നു; 34 ട്രെയിനുകള്‍ റദ്ദാക്കി; ആക്രമണത്തില്‍ പോലിസുകാര്‍ക്ക് പരിക്കേറ്റു

അഗ്‌നിപഥില്‍ പ്രതിഷേധം കത്തുന്നു; 34 ട്രെയിനുകള്‍ റദ്ദാക്കി; ആക്രമണത്തില്‍ പോലിസുകാര്‍ക്ക് പരിക്കേറ്റു
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം. ഉത്തരേന്ത്യയില്‍ ട്രെയിനുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി. പലയിടത്തും ട്രെയിനുകള്‍ അഗ്‌നിക്ക് ഇരയാക്കി. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് 34 ല്‍ അധികം ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

അഞ്ച് മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളും 29 പാസഞ്ചര്‍ ട്രയിനുകളുമാണ് റദ്ദാക്കിയത്. 72 ട്രെയിന്‍ സര്‍വീസുകള്‍ വൈകി ഓടുകയാണ്. ആക്രമണത്തില്‍ നിരവധി പോലിസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അഗ്‌നിപഥ് പദ്ധതിക്കെതിരെ ഇന്നലെ ബീഹാറില്‍ തുടങ്ങിയ പ്രതിഷേധമാണ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പടരുന്നത്. ബീഹാറിലും,ഹരിയാനയിലും,ഉത്തര്‍പ്രദേശിലും,രാജസ്ഥാനിലും പ്രതിഷേധം അക്രമാസക്തമായി. ബിഹാറിലെ നൊവാഡയില്‍ ബിജെപി എംഎല്‍എയുടെ വാഹനത്തിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. എംഎല്‍എ ഉള്‍പ്പടെ വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നൊവാഡയിലെ ബിജെപി ഓഫിസ് തകര്‍ത്തു. ആരയില്‍ റെയില്‍വേസ്‌റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബിഹാറില്‍ മൂന്ന് ട്രെയിനുകളാണ് കത്തിച്ചത്. ഒരു ട്രെയിനിന്റെ ജനലുകള്‍ തകര്‍ത്തു. ഹരിയാനയിലെ പല്‍വാളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്റര്‍നെറ്റ് റദ്ദാക്കി. ഉത്തര്‍പ്രദേശില്‍ പല നഗരങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. രാജസ്ഥാനിലും ദില്ലിയിലും റെയില്‍ പാത ഉപരോധിച്ചു. പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനൂകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം.

രണ്ട് വര്‍ഷമായി കൊവിഡ് കാരണം സേനയിലേക്ക് നിയമനങ്ങളൊന്നും നടന്നിരുന്നില്ല. റിക്രൂട്ട്‌മെന്റ് റാലിക്കായി തയ്യാറെടുപ്പ് നടത്തി പ്രതീക്ഷയോടെ ഇരുന്നവരാണ് പ്രതിഷേധിക്കുന്നത്. അഗ്‌നിപഥ് പദ്ധതി വഴി സേനയില്‍ കയറിയാലും നാലു വര്‍ഷം കഴിയുമ്പോള്‍ പുറത്തിറങ്ങണം. പ്രായപരിധി 21 വയസായി ചുരുക്കിയതും പ്രതിഷേധത്തിനു കാരണമാണ്.

Next Story

RELATED STORIES

Share it