Sub Lead

മോദി തന്ത്രങ്ങൾ പാളുന്നു; കർഷക പ്രക്ഷോഭത്തെ തളയ്ക്കാനാവാതെ കേന്ദ്രം

നേരത്തേ സമരത്തിന് നേരെ ഖലിസ്ഥാൻ വാദികളാണെന്ന ആരോപണമാണ് സർക്കാർ ഉയർത്തിയതെങ്കിലും അത് വിലപ്പോയിരുന്നില്ല. പിന്നീട് മാവോവാദികളാണെന്ന ആരോപണവും ഉയർന്നിരുന്നു.

മോദി തന്ത്രങ്ങൾ പാളുന്നു; കർഷക പ്രക്ഷോഭത്തെ തളയ്ക്കാനാവാതെ കേന്ദ്രം
X

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന് മുന്നിൽ മോദിയും കേന്ദ്രവും നാൾക്കുനാൾ വിയർക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. പ്രക്ഷോഭത്തെ നേരിടാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ബിജെപി വിവിധ തന്ത്രങ്ങൾ മെനയുകയാണ്. കഴിഞ്ഞദിവസം എസ് വൈ എൽ കനാൽ നിർമിക്കണമെന്നാവശ്യപ്പെട്ട് ഉപവാസം സംഘടിപ്പിച്ചതിന് പിന്നാലെ ബിജെപി എംപിയും പഞ്ചാബി സൂഫി ഗായകനുമായ ഹൻസ് രാജ് ഹൻസിനെ ഇറക്കിയാണ് പുതിയ തന്ത്രം മെനയുന്നത്.

ഹൻസ് രാജിന്റെ പാർലമെന്റ് മണ്ഡലമായ വടക്ക്-പടിഞ്ഞാറൻ ഡൽഹി-ഹരിയാന അതിർത്തി ഗ്രാമങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. നരേല, ബവാന, മുണ്ട്ക എന്നിവയുൾപ്പെടെയുള്ള ഗ്രാമങ്ങൾ സന്ദർശിക്കുകയും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമറിന്റെ കത്ത് വിതരണം ചെയ്യുകയും ചെയ്തു. കൃഷി മന്ത്രി തോമർ കർഷകർക്കയച്ച തുറന്ന കത്താണ് വിതരണം ചെയ്തത്. ഈ കത്ത് നേരത്തേ കർഷകർ തള്ളിക്കളഞ്ഞിരുന്നു.

പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമാണെന്നും, ചില ആളുകൾ നിലവിലെ സാഹചര്യം പ്രയോജനപ്പെടുത്തുകയും കർഷകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് മനസിലാക്കാൻ തോമറിന്റെ കത്ത് കർഷകർ വായിക്കണമെന്ന് ഹൻസ് രാജ് മാധ്യമങ്ങളോട് പറഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ചെറുകിട, നാമമാത്ര കർഷകർക്ക് പ്രയോജനം ചെയ്യാനാണ് പുതിയ കാർഷിക നിയമങ്ങൾ ലക്ഷ്യമിടുന്നതെന്നും തോമർ കത്തിൽ പറഞ്ഞിരുന്നു.

ഹരിയാന ബിജെപി നേതാക്കളും പ്രവര്‍ത്തകരും വിവാദമായ സത്‌ലജ്‌യമുന ലിങ്ക് കനാല്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച്ച ഉപവാസം ആചരിച്ചിരുന്നു. ഉപവാസത്തിനെതിരേ കര്‍ഷകര്‍ ഫത്തേഹാബാദിലും കര്‍ണാലിലും ബിജെപി നേതാക്കള്‍ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. കരിങ്കൊടിയുമായി കര്‍ഷകര്‍ ഫത്തേഹാബാദിലെ പാപ്പിഹ പാര്‍ക്കിന് സമീപം പോലിസ് ബാരിക്കേഡുകള്‍ തള്ളിമാറ്റി ബിജെപി നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി. കര്‍ശന സുരക്ഷയിലാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ ഉപവാസ വേദി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത്.

നേരത്തേ സമരത്തിന് നേരെ ഖലിസ്ഥാൻ വാദികളാണെന്ന ആരോപണമാണ് സർക്കാർ ഉയർത്തിയതെങ്കിലും അത് വിലപ്പോയിരുന്നില്ല. പിന്നീട് മാവോവാദികളാണെന്ന ആരോപണവും ഉയർന്നിരുന്നു. പ്രക്ഷോഭത്തിലുള്ള കർഷകർ ഇതെല്ലാം മറികടന്ന് പ്രക്ഷോഭം ശക്തമാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യഘട്ടത്തിൽ പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് കർഷകർ എത്തിയിരുന്നത് ഇപ്പോൾ മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്ന് കർഷകർ കൂട്ടമായി എത്തിത്തുടങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it