Sub Lead

തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മത ദുരുപയോഗം: പ്രധാനമന്ത്രിക്കെതിരേ എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

'സ്വാമിയേ ശരണമയ്യപ്പാ...' എന്ന ശരണം വിളികളോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കൂടാതെ സദസ്സിലുണ്ടായിരുന്നവരെക്കൊണ്ട് ശരണം വിളിപ്പിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മത ദുരുപയോഗം: പ്രധാനമന്ത്രിക്കെതിരേ എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതിനെതിരേ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഏപ്രില്‍ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മല്‍സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച (2021 ഏപ്രില്‍ രണ്ടിന്) കോന്നിയില്‍ നടന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗിച്ചിരുന്നു. യോഗത്തില്‍ 'സ്വാമിയേ ശരണമയ്യപ്പാ...' എന്ന ശരണം വിളികളോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കൂടാതെ സദസ്സിലുണ്ടായിരുന്നവരെക്കൊണ്ട് ശരണം വിളിപ്പിക്കുകയും ചെയ്തു. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ഈ വിഷയം ഉയര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചാണ്.

2019ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കരുതെന്നും ശബരിമല തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമുണ്ടായിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനം സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അതിനെതിരേ നടക്കുന്ന പ്രചാരണം ഫലത്തില്‍ സുപ്രിംകോടതി വിധിക്കെതിരെയുള്ളതാവും എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്ന വൈകാരിക വിഷയം മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ്. പ്രധാനമന്ത്രി മതത്തെ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെതിരേ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് കേസ് രജിസറ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it