Sub Lead

ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിച്ചു; സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം

ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിച്ചു; സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ 124 കിലോമീറ്റര്‍ അകലെ പാകിസ്താന്‍ പ്രദേശത്ത് പതിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പതിവ് അറ്റക്കുറ്റപ്പണികള്‍ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആകസ്മികമായാണ് മിസൈല്‍ തൊടുക്കപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2022 മാര്‍ച്ച് ഒമ്പതിനായിരുന്നു സംഭവം. ഇത് സര്‍ക്കാര്‍ ഗൗരവമായി കാണുകയും കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിടുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍നിന്ന് പുറപ്പെട്ട മിസൈല്‍ പാകിസ്താനിലെ ആള്‍പാര്‍പ്പില്ലാത്ത ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് പതിച്ചത്. സ്‌ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്.

സംഭവത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അബദ്ധത്തില്‍ സംഭവിച്ച ഈ മിസൈല്‍ വിക്ഷേപണത്തില്‍ ആളപായമൊന്നുമുണ്ടായില്ല എന്നത് ആശ്വാസകരാണെന്നും മന്ത്രാലയം വ്യക്തമാക്കി. പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡിജി മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖര്‍ വ്യാഴാഴ്ച വൈകുന്നേരം വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ മിസൈല്‍ പാകിസ്താനില്‍ വീണതായി വെളിപ്പെടുത്തിയത്.

ബുധനാഴ്ച വൈകീട്ട് 6.43നാണ് ഇന്ത്യന്‍ ഭാഗത്തുനിന്ന് മിസൈല്‍ പാക് വ്യോമാതിര്‍ത്തിയിലെത്തിയതെന്ന് ബാര്‍ബര്‍ വ്യക്തമാക്കി. എന്നാല്‍, പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനം മിസൈലിനെ തടഞ്ഞെന്നും അത് മിയാന്‍ ചന്നു മേഖലയില്‍ വീണുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. മിസൈല്‍ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലെത്താന്‍ മൂന്ന് മിനിറ്റെടുത്തു.

ആകെ 124 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. 6.50ഓടെയാണ് തകര്‍ന്നത്. ചില വീടുകള്‍ക്കും വസ്തുവകകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇന്ത്യയിലെ സിര്‍സയില്‍ നിന്നാണ് ഈ മിസൈല്‍ വിക്ഷേപിച്ചതെന്നും പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. സംഭവം ഗൗരവമായി കാണുന്നുവെന്നും വിഷയത്തില്‍ നേരിട്ട് മറുപടി നല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാകിസ്താന്‍ പറയുന്നതനുസരിച്ച്, മിസൈല്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ 100 കിലോമീറ്ററിലധികം, 40,000 അടി ഉയരത്തിലും ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിലുമാണ് പറന്നതെന്ന് പാകിസ്താന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it