Sub Lead

ഡല്‍ഹി ഭരണം നിയന്ത്രണത്തിലാക്കാനുള്ള ബിജെപി നീക്കം അനുവദിക്കില്ലെന്ന് മമത

ഡല്‍ഹി മുഖ്യമന്ത്രിയുടെ അധികാരങ്ങള്‍ പിടിച്ചെടുത്ത് കേന്ദ്രം നിയമിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. പിന്നെ എന്തിനാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍?. മമത ചോദിച്ചു.

ഡല്‍ഹി ഭരണം നിയന്ത്രണത്തിലാക്കാനുള്ള ബിജെപി നീക്കം അനുവദിക്കില്ലെന്ന് മമത
X

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ഡല്‍ഹിയുടെ അധികാരത്തില്‍ കൈകടത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ മമതാ ബാനര്‍ജി. ഡല്‍ഹി ഭരണം നിയന്ത്രണത്തിലാക്കാനുള്ള ബിജെപി നീക്കം അനുവദിക്കില്ലെന്നും

ജനാധിപത്യ സമൂഹം എതിര്‍ക്കുമെന്നും മമത പറഞ്ഞു. ത്രിണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്തതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമത.

'ഇത് വളരെ മോശം' എന്നായിരുന്നു മമതയുടെ ആദ്യ പ്രതികരണം. 'എന്താണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ അധികാരങ്ങള്‍ പിടിച്ചെടുത്ത് കേന്ദ്രം നിയമിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. പിന്നെ എന്തിനാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍?. മമത ചോദിച്ചു.

'ഇത് വളരെ നിര്‍ഭാഗ്യകരമാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെക്കാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കൂടുതല്‍ അധികാരം നല്‍കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു. കേന്ദ്ര നീക്കത്തെ ശക്തമായി അപലപിക്കുന്നു. ഈ രാജ്യത്തെ ജനാധിപത്യ സമൂഹം ഇതിനെ എതിര്‍ക്കുമെന്ന് ഞാന്‍ കരുതുന്നു, 'മമത പറഞ്ഞു.

ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന പുതിയ കേന്ദ്രനീക്കത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. ലോക്‌സഭയില്‍ അവതരിപ്പിച്ച പുതിയ ബില്‍ വഴി കേന്ദ്രം ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ തലസ്ഥാന പ്രദേശ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചു.

'തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതിനു പിന്നാലെ (നിയമസഭയില്‍ 8 സീറ്റ്, കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഒന്നുമില്ല) ലോക്‌സഭയില്‍ അവതരിപ്പിച്ച ഒരു ബില്ലിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധിയ്ക്ക് എതിരാണ് ഈ ബില്‍. ബിജെപിയുടെ ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.' കെജ്രിവാള്‍ തിങ്കളാഴ്ച ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1991ലെ ദേശീയ തലസ്ഥാന പ്രദേശ നിയമത്തിന്റെ ഭേദഗതിയാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. ഡല്‍ഹി മന്ത്രിസഭാംഗങ്ങളുടെയും ഗവര്‍ണറുടെയും അധികാരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ നിര്‍വചിക്കാനാണ് നിയമമെന്നാണ് ബിജെപി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. 1991ലെ നിയമം അനുസരിച്ച് ഡല്‍ഹിയിലെ ഭരണപരമായ കാര്യങ്ങളിലെ അധികാരം ഡല്‍ഹി സര്‍ക്കാരിനും ക്രമസമാധാന, പോലീസ് അധികാരങ്ങള്‍ കേന്ദ്രസര്‍ക്കാരിനുമാണ്.

പുതിയ ബില്‍ അനുസരിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന നിയമനിര്‍മാണങ്ങളില്‍ ബില്ലുകള്‍ 14 ദിവസം മുന്‍പേ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അയയ്ക്കണമെന്നും ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ ഇത് കേന്ദ്രസര്‍ക്കാരിനോ രാഷ്ട്രപതിയ്‌ക്കോ കൈമാറാനോ അധികാരമുണ്ടാകുമെന്നുമാണ് പുതിയ ബില്ലില്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഡല്‍ഹി നിയമസഭയ്ക്ക് ബില്ലുകള്‍ പാസാക്കാനുള്ള പൂര്‍ണ അധികാരം നഷ്ടപ്പെട്ടേക്കുമെന്നാണ് ആശങ്ക. അതേസമയം, വിഷയത്തില്‍ കേന്ദ്രത്തിന്റെയോ രാഷ്ട്രപതിയുടെയോ മറുപടി വൈകുകയാണെങ്കില്‍ അടിയന്തര സാഹചര്യങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനാകുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അടക്കമുള്ളവര്‍ ബിജെപിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഡല്‍ഹി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടേണ്ട കാര്യമില്ലെന്ന് 2018ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനു വിരുദ്ധമാണ് പുതിയ ബില്‍ എന്നാണ് വിമര്‍ശനം. ഇതു സംബന്ധിച്ച നീക്കത്തിന് ഫെബ്രുവരിയില്‍ തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇത് 'ജനാധിപത്യത്തിന്റെ കൊലപാതകമാ'ണെന്നായിരുന്നു കെജ്രിവാള്‍ വിമര്‍ശിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ 'അധികാരങ്ങള്‍ കവര്‍ന്നെടുത്ത്' ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുകയാണെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചത്.

Next Story

RELATED STORIES

Share it