Sub Lead

വധഭീഷണി; കവി മുരുകന്‍ കാട്ടാക്കട പോലിസില്‍ പരാതി നല്‍കി

വധഭീഷണി; കവി മുരുകന്‍ കാട്ടാക്കട പോലിസില്‍ പരാതി നല്‍കി
X

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്കെതിരെ വധഭീഷണി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന് ഗാനങ്ങള്‍ എഴുതിയതിന്റെ പേരിലാണ് അജ്ഞാതന്‍ മുരുകന്‍ കാട്ടാക്കടയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. മുരുകന്‍ കാട്ടാക്കടയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ഇഞ്ചിഞ്ചായി കൊല്ലുമെന്നാണ് ഭീഷണി. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ റൂറല്‍ എസ്പിക്കും സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷനിലും മുരുകന്‍ കാട്ടാക്കട പരാതി നല്‍കി.

മുരുകന്‍ കാട്ടാക്കട രചിച്ച മനുഷ്യനാകണം എന്ന ഗാനത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ക്കതീതമായ സ്‌നേഹമേ, നിനക്ക് ഞങ്ങള്‍ പേരിടുന്നതാണ് മാര്‍ക്‌സിസം എന്ന വരികളുണ്ടായിരുന്നു. എന്തിന് മാര്‍ക്‌സിസം എന്നെഴുതി എന്നു പറഞ്ഞാണ് വധഭീഷണി മുഴക്കിയതെന്ന് കവി പറയുന്നു. രാത്രി തുടങ്ങി പുലരുവോളം കവിതയുടെ പേരില്‍ വധഭീഷണി മുഴക്കിയെന്നും മുരുകന്‍ കാട്ടാക്കട പറയുന്നു.

'മനുഷ്യനാകണം' എന്ന ഗാനം എല്‍ഡിഎഫ് സംസ്ഥാനത്തുടനീളം തിരഞ്ഞെടുപ്പ് വേദികളില്‍ ഉപയോഗിച്ചിരുന്നു. 'ജ് നല്ല മനുശനാകാന്‍ നോക്ക്' എന്ന നാടകത്തിന്റെ രചയിതാവ് ഇ കെ അയമുവിന്റെ ജീവിതം ചിത്രീകരിക്കുന്ന 'ചോപ്പ്' എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് ഈ ഗാനം. ഇതുമായി ബന്ധപ്പെട്ടാണ് വധ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

വധഭീഷണിയില്‍ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിച്ചു. ഉന്നതമായ മനുഷ്യസ്‌നേഹം മുന്നോട്ട് വെച്ച് ജനാധിപത്യത്തിനും സര്‍ഗാത്മകതക്കുമെതിരായ ഇത്തരം കടന്നാക്രമണങ്ങളെ കേരളം പ്രതിരോധിക്കുക തന്നെ ചെയ്യുമെന്ന് സംഘം വ്യക്തമാക്കി. കവിക്ക് നേരെ നടന്ന വധഭീഷണിയില്‍ കേരള മെമ്പാടും സര്‍ഗാത്മകപ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്ന് പു.ക.സ. സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണും ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it