Sub Lead

മഹിന്ദ രാജപക്സ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ശ്രീലങ്ക കുടുംബഭരണത്തിലേക്കോ..?

പൊറുക്കാനാവാത്ത കൊടും ക്രൂരതകളാണ് അന്ന് ഗോട്ടബായയുടെയും മഹിന്ദയുടെയും മേല്‍നോട്ടത്തില്‍ അവരുടെ മൗനാനുവാദത്തോടെ സിംഹള സൈനികര്‍ ശ്രീലങ്കയിലെ തമിഴ് ജനതയ്ക്കു മേല്‍ പ്രവര്‍ത്തിച്ചത്.

മഹിന്ദ രാജപക്സ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ശ്രീലങ്ക കുടുംബഭരണത്തിലേക്കോ..?
X

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സ സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് രാജപക്‌സ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്. വടക്കന്‍ കൊളംബോയിലെ പ്രമുഖ ബുദ്ധക്ഷേത്രത്തിലാണ് മഹിന്ദയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.

മഹിന്ദ രാജപക്‌സയുടെ സഹോദനും ശ്രീലങ്കന്‍ പ്രസിഡന്റുമായ ഗോഡാബായ രാജപക്‌സയുടെ മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 225 അംഗ പാര്‍ലമെന്റില്‍ 145 സീറ്റുകള്‍ രാജപക്‌സെ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക പീപ്പിള്‍സ് ഫ്രണ്ട് നേടിയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ റനില്‍ വിക്രമസിംഗ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് കിട്ടിയത് വെറും 54 സീറ്റ് മാത്രമാണ്. 1.62 കോടിയില്‍പരം വോട്ടര്‍മാരുള്ള ശ്രീലങ്ക ഇക്കുറി ഉയര്‍ന്ന പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത് - ഏകദേശം 75 ശതമാനത്തോളം. നേരത്തെയുള്ള പാര്‍ലമെന്റില്‍ പതിനാറു സീറ്റുകളുണ്ടായിരുന്ന തമിഴ് നാഷണല്‍ അലയന്‍സിന്റെ സീറ്റുനില പത്തു സീറ്റായി ചുരുങ്ങി.

രാജപക്‌സ കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് ഇതോടെ ഭരണമുന്നണിയിലേക്ക് തിരഞ്ഞെടുത്തത്- രാജപക്‌സ, മകന്‍ നമല്‍, മൂത്ത സഹോദരന്‍ ചമല്‍, മകന്‍ ശശിന്ദ്ര, ഒരു മരുമകന്‍ നിപുന റാനവക. ഈ വിജയത്തോടെ രാജപക്‌സെ സഹോദരന്മാര്‍ക്ക് രാജവംശത്തെ ശക്തിപ്പെടുത്താന്‍ കഴിയുന്ന ഭരണഘടനാ മാറ്റങ്ങള്‍ അനുകൂലമാക്കി മാറ്റാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനുള്ള സീറ്റുകളായി. രാജ്യത്തെ തമിഴരെ അടിച്ചമര്‍ത്തുന്ന കര്‍ക്കശമായ നിലപാടിന്റെ പേരിലാണ് ലോകത്ത് ഈ സഹോദരങ്ങളുടെ പേര് പ്രസിദ്ധിയാര്‍ജ്ജിച്ചത്.

കടുത്ത ദേശീയവാദികളായ സിംഹള, ബുദ്ധ ഭൂരിപക്ഷത്തിന്റെ വക്താക്കളായി ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ കരുതപ്പെടുന്നവരാണ് രാജപക്സ സഹോദരങ്ങള്‍. ആഭ്യന്തര യുദ്ധകാലത്ത് 40000 തമിഴരെയാണ് രാജപക്സയുടെ സര്‍ക്കാര്‍ സൈന്യം കൊന്നൊടുക്കിയത്. കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് അക്കാലത്ത് നടന്നതെന്ന് പല സ്വതന്ത്ര, അന്താരാഷ്ട്ര ഏജന്‍സികളും കണ്ടെത്തുകയുണ്ടായി. ശ്രീലങ്കന്‍ സൈന്യത്തിന്റെ ശക്തമായ പിന്തുണയുള്ള നേതാക്കളാണ് രാജപക്സ സഹോദരങ്ങള്‍. റനില്‍ വിക്രസിംഗ 2018 ലാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. രാജപക്സയുടെ കാലത്ത് നടന്ന അഴിമതിയും കൊലപാതകങ്ങളും വെളിച്ചത്തുകൊണ്ടുവരുമെന്ന് റനില്‍ വിക്രസിംഗ ഉറപ്പുനല്‍കിയെങ്കിലും ഒന്നും നടന്നില്ലെന്നു മാത്രമല്ല, സ്വയം അഴിമതിക്കേസില്‍ പെടുകയും ചെയ്തു. പൊറുക്കാനാവാത്ത കൊടും ക്രൂരതകളാണ് ഗോട്ടബായയുടെയും മഹിന്ദയുടെയും മേല്‍നോട്ടത്തില്‍ അവരുടെ മൗനാനുവാദത്തോടെ സിംഹള സൈനികര്‍ ശ്രീലങ്കയിലെ തമിഴ് ജനതയ്ക്കു മേല്‍ പ്രവര്‍ത്തിച്ചത്. രാജ്യത്തെ തമിഴരെ വേരോടെ പിഴുതെറിയാന്‍ എന്തും ചെയ്തുകൊള്ളാനുള്ള അനുവാദം സഹോദരനങ്ങള്‍ ഉണ്ടാക്കി. മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രൂരമായ മര്‍ദ്ദന-ബലാത്സംഗ-കൊലപാതകങ്ങളുടെയും ഒരു പരമ്പര തന്നെ അവര്‍ നിര്‍മ്മിച്ചിരുന്നു.




Next Story

RELATED STORIES

Share it