Sub Lead

രണ്ടാംഘട്ടത്തില്‍ മികച്ച പോളിങ്; ബംഗാളില്‍ സംഘര്‍ഷം തുടരുന്നു

മൂന്നുമണി വരെ മഹാരാഷ്ട്ര- 46.63, തമിഴ്‌നാട്- 52.02, ഒഡീഷ- 53, മണിപ്പൂര്‍- 67.5, ഉത്തര്‍പ്രദേശ്- 50.39, ചത്തീസ്ഖഡ്- 59.72, കര്‍ണാടക- 49.26, ജമ്മു കശ്മീര്‍- 38.5 എന്നിങ്ങനെയാണ് പോളിങ്. വോട്ടെടുപ്പിനിടെ പശ്ചിമബംഗാളില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങളുണ്ടായി.

രണ്ടാംഘട്ടത്തില്‍ മികച്ച പോളിങ്; ബംഗാളില്‍ സംഘര്‍ഷം തുടരുന്നു
X

ന്യൂഡല്‍ഹി: 95 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ മികച്ച പോളിങ്. മൂന്നുമണി വരെ മഹാരാഷ്ട്ര- 46.63, തമിഴ്‌നാട്- 52.02, ഒഡീഷ- 53, മണിപ്പൂര്‍- 67.5, ഉത്തര്‍പ്രദേശ്- 50.39, ചത്തീസ്ഖഡ്- 59.72, കര്‍ണാടക- 49.26, ജമ്മു കശ്മീര്‍- 38.5 എന്നിങ്ങനെയാണ് പോളിങ്. വോട്ടെടുപ്പിനിടെ പശ്ചിമബംഗാളില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങളുണ്ടായി. ഇവിടെ 65.43 ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളിലെ ജല്‍പെയ്ഗുരി- 71.32, ഡാര്‍ജിലിങ്- 63.14, റായ്ഗഞ്ച്- 61.84 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ പോളിങ് നില. ആദ്യഘട്ടത്തിലെ പോലെ രണ്ടാംഘട്ട വോട്ടെടുപ്പിലും വലിയ ആക്രമണങ്ങളാണ് പശ്ചിമബംഗാളിലുണ്ടായത്.


ബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. ബംഗാളിലെ ചോപ്രയില്‍ തൃണമൂല്‍- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇവിടെ പോളിങ് ബൂത്ത് അടിച്ചുതകര്‍ക്കുകയും വോട്ടിങ് യന്ത്രം നശിപ്പിക്കുകയും ചെയ്തു. ഫത്തേപ്പൂര്‍ സിക്രിയിലെ മംഗോളികാല ഗ്രാമവാസികള്‍ വോട്ടിങ് ബഹിഷ്‌കരിച്ചു.

ഒരുമണി വരെ ഇവിടത്തെ ബൂത്ത് നമ്പര്‍ 41ല്‍ ആരും വോട്ട് ചെയ്യാനെത്തിയിരുന്നില്ല. റായ്ഗഞ്ചില്‍ പലയിടത്തും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തുകള്‍ പിടിച്ചടക്കുന്നതായി ബിജെപി ആരോപിച്ചു. രാവിലെ വോട്ടിങ് മന്ദഗതിയിലായിരുന്ന സ്ഥലങ്ങളില്‍ ഉച്ചയ്ക്കുശേഷം പോളിങ് ശതമാനത്തില്‍ വര്‍ധന രേഖപ്പെടുത്തി. ബീഹാര്‍, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലും പോളിങ് ഭേദപ്പെട്ട നിലയിലായിരുന്നു.

2014 ല്‍ ബിജെപിക്കൊപ്പം നിന്ന് യുപിയിലെ എട്ട് മണ്ഡലങ്ങളില്‍ കടുത്ത മല്‍സരത്തിന്റെ സൂചനകളാണ് പോളിങ് ബൂത്തുകളില്‍ കാണാനായത്. ഹേമാലിനി മല്‍സരിക്കുന്ന മധുരയിലടക്കം വോട്ടര്‍മാരുടെ വലിയനിര രാവിലെ മുതല്‍ കാണാമായിരുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിലും ലോക്‌സഭക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ മണ്ഡലങ്ങളിലും കനത്ത പോളിങ്ങാണ്. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെയും ക്രമസമാധാന പ്രശ്‌നങ്ങളെത്തുടര്‍ന്ന് ത്രിപുര ഈസ്റ്റിലെയും തിരഞ്ഞെടുപ്പുകള്‍ കമ്മീഷന്‍ മാറ്റിവച്ചിരുന്നു. മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 23ന് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കും.

Next Story

RELATED STORIES

Share it