Sub Lead

മന്ത്രിമാരെല്ലാം കാനം പക്ഷക്കാർ; എന്നിട്ടും ലോകായുക്ത ഓർഡിനൻസിനെ കുറിച്ച് അറിഞ്ഞില്ലെന്ന് കാനം!

പ്രത്യക്ഷത്തിൽ അഴിമതി വിരുദ്ധനെന്ന മുഖച്ഛായ സംരക്ഷിക്കാനാണ് കാനം ശ്രമിക്കുന്നതെന്നാണ് മറുപക്ഷത്തിൽ നിന്ന് ലഭിക്കുന്ന പ്രതികരണം.

മന്ത്രിമാരെല്ലാം കാനം പക്ഷക്കാർ; എന്നിട്ടും ലോകായുക്ത ഓർഡിനൻസിനെ കുറിച്ച് അറിഞ്ഞില്ലെന്ന് കാനം!
X

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് മന്ത്രിസഭയിൽ നടന്ന കാര്യങ്ങൾ പാർട്ടിയെ അറിയിക്കാത്തതിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അതൃപ്തിയെന്ന് റിപോർട്ട്. മന്ത്രിസഭയിലെ സിപിഐ അം​ഗങ്ങളെല്ലാവരും കാനം പക്ഷക്കാരായിട്ടും സംസ്ഥാന സെക്രട്ടറി അറിഞ്ഞില്ലെന്നത് വിശ്വാസ യോ​ഗ്യമല്ലെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. ഇതോടെ ലോകായുക്തയിൽ സിപിഐയിലെ വിഭാ​ഗീയത മറനീക്കി പുറത്തുവരുന്ന കാഴ്ച്ചയാണ് കാണുന്നത്.

സിപിഐ മന്ത്രിമാരെ കാനം അതൃപ്തി അറിയിച്ചെന്നും അടുത്ത സിപിഐ നിർവാഹക സമിതി യോഗം വിഷയം ചർച്ച ചെയ്യുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപോർട്ട്. എന്നാൽ സംസ്ഥാന സമിതിക്ക് കീഴിൽ സിപിഐ മന്ത്രിമാരുടെ സബ്കമ്മിറ്റി ഉണ്ടെന്നും ഈ കമ്മിറ്റി അംഗീകാരം ഇല്ലാത്ത വിഷയങ്ങൾ മന്ത്രിസഭയിൽ മന്ത്രിമാർക്ക് ഉന്നയിക്കാനോ അം​ഗീകരിക്കാനോ കഴിയില്ലെന്നാണ് സിപിഐയിലെ കാനം വിരുദ്ധ പക്ഷം പറയുന്നത്.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. ഇക്കാര്യം പുറത്തായതിന് പിന്നാലെയാണ് കാനം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാൽ പ്രത്യക്ഷത്തിൽ അഴിമതി വിരുദ്ധനെന്ന മുഖച്ഛായ സംരക്ഷിക്കാനാണ് കാനം ശ്രമിക്കുന്നതെന്നാണ് മറുപക്ഷത്തിൽ നിന്ന് ലഭിക്കുന്ന പ്രതികരണം.

വിഷയത്തിൽ കാനം നടത്തുന്ന പരസ്യ പ്രതികരണത്തിനും അഴിമതി വിരുദ്ധ നിലപാടുകൾക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള ചർച്ച നടക്കുന്നതുവരേ ആയുസുണ്ടാകുവെന്ന പരിഹാസവും കാനം വിരുദ്ധ പക്ഷം പങ്കുവയ്ക്കുന്നു. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ലെന്ന് ചൂണ്ടിക്കാണിച്ച് കാനം വിരുദ്ധപക്ഷം പൊട്ടിച്ച വെടിയെ തടുക്കാനാണ് കാനം രാജേന്ദ്രൻ ലോകായുക്ത ഭേദ​ഗതിക്കെതിരേ പരസ്യമായി രം​ഗത്തുവന്നതെന്നാണ് പുറത്തുവരുന്ന റിപോർട്ട്. ഇതിൽ നിന്ന് പിന്നോട്ടുപോകുവാനുള്ള ഉപാധിയായിട്ടാണ് കോടിയേരിയുമായുള്ള ചർച്ചയെന്നും പ്രചാരണമുണ്ട്.

ഇതിനിടെ ലോകായുക്ത ഓർഡിനൻസില്‍ സംസ്ഥാന സർക്കാരിനോട് ഗവർണ്ണര്‍ വിശദീകരണം തേടി. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്ന് ഗവർണറുടെ നിര്‍ദേശം. യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നാണ് ഗവർണറുടെ നടപടി.

ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണം നടത്താനാണ് സർക്കാർ നീക്കം. ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യാനാണ് നീക്കം. സുപ്രിംകോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.

Next Story

RELATED STORIES

Share it