Sub Lead

എത്രയും വേഗം യുക്രെയ്ന്‍ വിടണം; ഇന്ത്യക്കാരോട് കീവിലെ ഇന്ത്യന്‍ എംബസി

എത്രയും വേഗം യുക്രെയ്ന്‍ വിടണം; ഇന്ത്യക്കാരോട് കീവിലെ ഇന്ത്യന്‍ എംബസി
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രെയ്ന്‍ വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം മൂലം സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളായതിനെത്തുടര്‍ന്നാണ് നിര്‍ദേശം. ഇന്ത്യന്‍ പൗരന്‍മാര്‍ യുക്രെയ്‌നിലേക്കുള്ള യാത്ര ഒഴിവാക്കണം. ഇപ്പോള്‍ യുക്രെയ്‌നിലുള്ള ഇന്ത്യക്കാരോട്, പ്രത്യേകിച്ച് വിദ്യാര്‍ഥികളോട് എത്രയും വേഗം യുക്രെയ്ന്‍ വിടാനും കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി. 'സുരക്ഷാ സാഹചര്യം മോശമായിക്കൊണ്ടിരിക്കുകയാണ്.

യുക്രെയ്‌നിലുടനീളം അടുത്തിടെ ശത്രുത വര്‍ധിച്ചു, ഇന്ത്യന്‍ പൗരന്‍മാര്‍ യുക്രെയ്‌നിലേക്ക് യാത്ര ചെയ്യരുത്. നിലവില്‍ യുക്രെയ്‌നിലുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്‍മാരോട് ലഭ്യമായ മാര്‍ഗങ്ങളിലൂടെ എത്രയും വേഗം യുക്രെയ്ന്‍ വിടണം'- യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു. യുക്രെയ്‌നില്‍നിന്നു പിടിച്ചെടുത്ത് റഷ്യക്കൊപ്പം ചേര്‍ത്ത ഡൊണെറ്റ്‌സ്‌ക്, ഖേര്‍സന്‍, ലുഹാന്‍സ്‌ക്, സപ്പോറഷ്യ മേഖലയില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംബസിയുടെ അടിയന്തര നിര്‍ദേശം വന്നത്.

അതേസമയം, അധിനിവേശ നഗരമായ കെര്‍സണിലെ ചില നിവാസികള്‍ ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് ബോട്ടില്‍ മടങ്ങിയിട്ടുണ്ട്. കെര്‍സണില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ ചിത്രങ്ങള്‍ റഷ്യന്‍ സ്‌റ്റേറ്റ് ടിവി സംപ്രേക്ഷണം ചെയ്തു. യുക്രെയ്‌നില്‍ റഷ്യ കടുത്ത ആക്രമണമാണ് നടത്തുന്നത്. മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങളില്‍ യുക്രെയ്‌നിലെ ആയിരക്കണക്കിനു വീടുകളില്‍ വൈദ്യുതിബന്ധം നിലച്ചു, ജലവിതരണം താറുമാറായി. ഇരുട്ടിലും തണുപ്പിലും രാജ്യത്തെ തള്ളാനും സമാധാനചര്‍ച്ചകള്‍ തകര്‍ക്കാനുമുള്ള റഷ്യന്‍ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it