Sub Lead

നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്; ഗോവയില്‍ ബിജെപിക്ക് അടിതെറ്റുന്നു

സംസ്ഥാന ബിജെപി നേതാവും ഗോവ ശാസ്ത്ര സാങ്കേതിക മന്ത്രിയുമായ മൈക്കിള്‍ ലോബോ ഇന്നാണ് ബിജെപിയില്‍നിന്ന് രാജിവച്ചത്. കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്; ഗോവയില്‍ ബിജെപിക്ക് അടിതെറ്റുന്നു
X

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങിയ ഗോവയില്‍ ബിജെപിക്ക് കാലിടറുന്നു. പാര്‍ട്ടിയില്‍നിന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതാണ് ബിജെപിക്ക് കനത്ത തിരിച്ചടിയായത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുവമോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേ, സംസ്ഥാന ബിജെപി നേതാവും ഗോവ ശാസ്ത്ര സാങ്കേതിക മന്ത്രിയുമായ മൈക്കിള്‍ ലോബോ അടക്കമുള്ളവര്‍ ബിജെപി വിട്ടത്. ഗജാനന്‍ ടില്‍വേ ഞായറാഴ്ച കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.വരദ് മര്‍ഗോല്‍ക്കര്‍, അഖിലേഷ്, അര്‍ചിത് നായിക്, സൈഷ് സരോസ്‌കര്‍ തുടങ്ങിയ നേതാക്കള്‍ ഗജാനന്‍ ടില്‍വേയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മൈക്കിള്‍ ലോബോ ഇന്നാണ് ബിജെപിയില്‍നിന്ന് രാജിവച്ചത്. കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. താന്‍ ബിജെപിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. തിങ്കളാഴ്ച രാവിലെ എംഎല്‍എ സ്ഥാനവും രാജിവയ്ക്കും.

വൈകീട്ടോടെ കോണ്‍ഗ്രസില്‍ ചേരും. ഞാന്‍ അസ്വസ്ഥനായിരുന്നു. ഞങ്ങളെ പരിഗണിക്കുന്ന രീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അസന്തുഷ്ടരാണ്- ലോബോ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബിജെപിയില്‍നിന്ന് രാജിവയ്ക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എംഎല്‍എയാണ് ലോബോ. സ്വന്തം മണ്ഡലമായ കലുങ്കട്ടിനു പുറമെ സമീപമണ്ഡലങ്ങളായ സലിഗാവോ, സിയോലിം, മപുസ എന്നിവിടങ്ങളിലും സ്വാധീനമുള്ള നേതാവാണ് ലോബോ. ഇദ്ദേഹത്തിന്റെ കടന്നുവരവ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണമാവുമെന്നാണ് കരുതുന്നത്. സലിഗാവോ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കേദാര്‍ നായികിന്റെ പ്രചാരണത്തിന് ലോബോ ഞായറാഴ്ച പരസ്യമായി എത്തുകയും ചെയ്തു.

റീസ് മാഗോസില്‍നിന്നുള്ള മറ്റൊരു ശക്തനായ ലോബോ അനുഭാവിയും അദ്ദേഹത്തോടൊപ്പം ബിജെപി വിടുമെന്ന് റിപോര്‍ട്ടുണ്ട്. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരത്തിലെത്താന്‍ ഏതറ്റം വരെയും പോവുമെന്ന് വിമര്‍ശിച്ചാണ് ടില്‍വേ ബിജെപി ബന്ധം ഉപേക്ഷിച്ചത്. ടില്‍വേയ്ക്ക് പുറമെ സങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ നേതാക്കളും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഇതോടെ ബിജെപിയുടെ നിയമസഭാ അംഗബലം 24 ആയി കുറഞ്ഞു. സ്വതന്ത്ര എംഎല്‍എ പ്രസാദ് ഗോണ്‍കറും ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു.

കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. സാംഗും മണ്ഡലത്തിലെ എംഎല്‍എയാണ് അദ്ദേഹം. ഗോവയില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന ചില സര്‍വേ ഫലങ്ങളില്‍ പ്രതീക്ഷ പുലര്‍ത്തിയിരിക്കുകയായിരുന്നു ബിജെപി. അതിനിടയിലാണ് കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ഭരണം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞതവണ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു കോണ്‍ഗ്രസ്. 17 എംഎല്‍എമാര്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ നിലവിലുള്ളത് രണ്ട് നിയമസഭാ അംഗങ്ങള്‍ മാത്രമാണ്.

ബിജെപിയിലേക്കും തൃണമൂല്‍ കോണ്‍ഗ്രസിലേക്കുമുള്ള പാര്‍ട്ടി എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. 2017ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 40 അംഗ സഭയില്‍ 17 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. അതേസമയം, സംസ്ഥാനം ഭരിച്ചിരുന്ന ബിജെപിയുടെ നേട്ടം 13 സീറ്റുകള്‍ മാത്രമായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് വേണ്ടിയിരുന്നത് നാല് എംഎല്‍എമാരുടെ പിന്തുണ. സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണയ്ക്കാന്‍ സന്നദ്ധരുമായിരുന്നു. ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഗോവയിലെത്തി.

എന്നാല്‍, ഹൈക്കമാന്‍ഡ് തന്ത്രങ്ങള്‍ക്കും തീരുമാനത്തിനുമായി ദിഗ് വിജയ് സിങ്ങും കെ സി വേണുഗോപാലും സംസ്ഥാന നേതാക്കളും കാതോര്‍ത്തിരിക്കുമ്പോള്‍, പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായും ബിജെപി ചര്‍ച്ച തുടങ്ങിയിരുന്നു. കേന്ദ്രമന്ത്രിമാരായിരുന്ന നിതിന്‍ ഗഡ്കരിയും മനോഹര്‍ പരീക്കറും തന്ത്രങ്ങളുമായി മുന്നില്‍ നിന്നു. കോണ്‍ഗ്രസ് വിമതന്‍മാരെ ഒപ്പംനിര്‍ത്തുന്നതിലും ബിജെപി വിജയിച്ചു. അധികാരം ബിജെപി ഉറപ്പിച്ചപ്പോള്‍, പരീക്കര്‍ മുഖ്യമന്ത്രിയായി.

ഭരണകക്ഷിയായ ബിജെപിക്കെതിരേ മല്‍സരിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍, നിയമസഭാ കക്ഷി നേതാവ് ആരാവണം എന്നതായിരുന്നു കോണ്‍ഗ്രസിലെ തര്‍ക്കം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ലൂസിഞ്ഞോ ഫലെയ്‌റോ, മുന്‍ മുഖ്യമന്ത്രിമാരായ ദിഗംബര്‍ കാമത്ത്, പ്രതാപ് സിങ് റാണെ എന്നിവരെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ പരസ്പരം പോരടിച്ചു. അക്കാര്യത്തില്‍ അന്തിമതീരുമാനത്തിനായി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ വേണ്ടിവന്നു. അതിനിടെ, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി നടത്തിവന്ന പ്രാഥമിക ചര്‍ച്ചകളും വഴിമുട്ടി. അതോടെ, ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തന്ത്രപരമായ നീക്കം ഫലം കണ്ടു.

കൈവിട്ടുപോവുമെന്ന് കരുതിയ ഭരണം അവര്‍ തിരികെപ്പിടിച്ചപ്പോള്‍, കൈയകലത്തില്‍ കോണ്‍ഗ്രസ് ഭരണം നഷ്ടപ്പെടുത്തി. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച നിര്‍ണായകവേളയില്‍പ്പോലും ഉചിതമായ തീരുമാനമെടുക്കാനുള്ള തിടുക്കം കാണിക്കാതിരുന്ന കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ ചീത്ത വിളിച്ചാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത്. പ്രതിപക്ഷ നേതാവായ ദിംഗംബര്‍ കാമത്തും പ്രതാപ് സിങ് റാണെയുമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന എംഎല്‍എമാര്‍. ഇനിയും വീഴ്ചയുണ്ടാവാതിരിക്കാന്‍ ഗോവയില്‍ കരുതലോടെ നീങ്ങാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. രണ്ടാം ഘട്ടമായ ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Next Story

RELATED STORIES

Share it