Sub Lead

ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി; സ്വകാര്യ ഭൂമിയിലും അറിയിപ്പ് നല്‍കാതെ കൊടിനാട്ടി

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ദ്വീപില്‍ തുടരുന്നു

ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി;  സ്വകാര്യ ഭൂമിയിലും അറിയിപ്പ് നല്‍കാതെ കൊടിനാട്ടി
X

കവരത്തി: വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങി. വികസനത്തിനു വേണ്ടിയെന്ന പേരില്‍ സ്വകാര്യ ഭൂമിയില്‍ ഉള്‍പ്പെടെ യാതൊരു വിധ അറിയിപ്പുമില്ലാതെയാണ് കൊടി നാട്ടിയത്. കഴിഞ്ഞ ദിവസം ദ്വീപിലെത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ നേരിട്ടാണ് നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നാണു സൂചന. ഒരാഴ്ചയോളം തുടരുന്ന അദ്ദേഹം, പദ്ധതികളില്‍ വേഗതയില്ലെന്ന് ഉദ്യോഗസ്ഥരെ വിമര്‍ശിക്കുകയും വിവിധ പദ്ധതികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കുകയും റിപോര്‍ട്ടുകളുണ്ട്. കവരത്തിയിലെയും മറ്റുമാണ് ഭൂഉടമകള്‍ അറിയാതെ സ്ഥലത്ത് കൊടി നാട്ടിയിട്ടുള്ളത്. ഒരു വ്യക്തിയുടെ 25 സെന്റ് ഉള്‍പ്പെടെ ഏറ്റെടുക്കല്‍ നടപടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റോഡ് വികസനത്തിന്റെ പേലില്‍ വന്‍തോതില്‍ കുടിയിറക്കപ്പെടുമെന്ന് നേരത്തെ പ്രദേശവാസികള്‍ ആശങ്ക ഉന്നയിച്ചിരുന്നു.


വിവാദമായ എല്‍എഡിആര്‍ പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് തന്നെ ഭൂഉടമകളെ പോലും അറിയിക്കാതെ കൈയേറ്റം നടത്തുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വികസനത്തിന്റെ പേരില്‍ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കാനും പ്രദേശവാസികളെ തീറെഴുതിക്കൊടുക്കാനുമാണ് നീക്കമെന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. നേരത്തേ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ സ്ഥലമായിട്ടും ഗുണ്ടാ നിയമം കൊണ്ടുവന്നതും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണ മെനുവില്‍ നിന്ന് മാംസ-മല്‍സ്യ ആഹാരങ്ങള്‍ ഒഴിവാക്കിയതും ടൂറിസത്തിന്റെ പേരില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കിയതും തുടങ്ങി നിരവധി ജനവിരുദ്ധ നടപടികളാണ് കൊണ്ടുവന്നിരുന്നത്. ഇതിനുപുറമെ, മല്‍സ്യബന്ധന ബോട്ടുകളില്‍ നിരീക്ഷണത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എയര്‍ ആംബുലന്‍സില്‍ രോഗികളെ കൊണ്ടുപോവാന്‍ കടുത്ത നിയന്ത്രണങ്ങള്‍, ദ്വീപിലേക്കുള്ള സന്ദര്‍ശനത്തിന് വിലക്ക് തുടങ്ങിയ നടപടികള്‍ സ്വീകരിച്ചത് നേരത്തേ തയ്യാറാക്കിയ പദ്ധതികള്‍ എതിര്‍പ്പില്ലാതെ നടപ്പാക്കാനാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ആശങ്കകള്‍ ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് അഡ്മിനിസ്‌ട്രേറ്ററുടെ നേരിട്ടുള്ള ഇടപെടലിലൂടെ പുറത്തുവരുന്നത്. ഈമാസം 20 വരെ ദ്വീപില്‍ തുടരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ വിവിധ മേഖലയിലെ സ്വകാര്യവല്‍ക്കരണം, ടൂറിസം അടക്കമുള്ള വിഷയങ്ങളില്‍ പ്രധാന തീരുമാനങ്ങളെടുക്കുമെന്ന് വ്യക്തമായിരുന്നു. ഉദ്യോഗസ്ഥരുമായി നിരന്തരം കൂടിക്കാഴ്ചയും ഫയലുകള്‍ തീര്‍പ്പാക്കലുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.

Land acquisition begins in Lakshadweep; survey in private land without giving notice




Next Story

RELATED STORIES

Share it