Sub Lead

ഹിജാബിനെതിരായ സംഘപരിവാര്‍ നീക്കത്തില്‍ പ്രതിഷേധം; കുവൈത്തിലെ പ്രമുഖ സഹകരണ സൊസൈറ്റി ഹിന്ദുക്കളെ ജീവനക്കാരായി നിയമിക്കുന്നത് നിര്‍ത്തി

ഹിജാബിനെതിരായ സംഘപരിവാര്‍ നീക്കത്തില്‍ പ്രതിഷേധം; കുവൈത്തിലെ പ്രമുഖ സഹകരണ സൊസൈറ്റി ഹിന്ദുക്കളെ ജീവനക്കാരായി നിയമിക്കുന്നത് നിര്‍ത്തി
X

കുവൈത്ത് സിറ്റി: ഹിജാബ് വിഷയത്തില്‍ സംഘപരിവാറിനെതിരായ പ്രതിഷേധം കടുപ്പിച്ച് കുവൈത്ത്. ഹിജാബ് വിഷയത്തില്‍ കുവൈത്തിലെ 22 എംപിമാര്‍ സംയുക്ത പ്രസ്താവന ഇറക്കിയതിന് പിന്നാലെ ഉപരോധ നടപടികളിലേക്ക് കടന്നിരിക്കുകയാണ് പ്രമുഖ കമ്പനികളും എംപിമാരുടെ നേതൃത്വത്തിലുള്ള സംരഭങ്ങളും. കുവൈത്തിലെ പ്രമുഖ കോ-ഓപറേറ്റീവ് സൊസൈറ്റിയായ ഹാദിയ കോ-ഓപ് ഹിന്ദുക്കളെ ജീവനക്കാരനായി നിയമിക്കുന്നത് നിര്‍ത്തിയതായി കുവൈറ്റ് ലോയേഴ്‌സ് അസോസിയേഷനിലെ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ലോ ഡയറക്ടറും കുവൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ലീഗല്‍ സ്റ്റഡീസിന്റെ ട്രെയിനിംഗ് കമ്മിറ്റി അംഗവുമായ മെജ്‌ബെല്‍ അല്‍ഷ്രിക ട്വിറ്ററിലൂടെ അറിയിച്ചു.

'ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിംകള്‍ക്ക് പിന്തുണ നല്‍കുന്ന ധീരമായ നീക്കത്തിലാണ് ഹാദിയ കോ-ഓപ്‌റേറ്റീവ് സൊസൈറ്റി. ഹിന്ദുക്കളെ ജീവനക്കാരായി നിയമിക്കുന്നത് നിര്‍ത്തി. ബാക്കിയുള്ള സഹകരണ സംഘങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് കുവൈറ്റിലെ ജനങ്ങള്‍. ഇന്ത്യന്‍ മുസ്‌ലിംകളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ അറബികള്‍ ഒന്നിക്കുന്ന സമയമാണിത്'. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഹിജാബ് നിരോധനത്തിനെതിരേ കടുത്ത പ്രതിഷേധവുമായി കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ബിജെപി നേതാക്കളും പ്രവര്‍ത്തകരും കുവൈത്തില്‍ പ്രവേശിക്കുന്നത് വിലക്കേര്‍പ്പെടുത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നിന്നും ബിജെപി നേതാക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് കുവൈത്ത് നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഹിജാബ് നിരോധനവും ഇന്ത്യയില്‍ മുസ് ലിംകള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന ആക്രമണവുമാണ് കുവൈത്ത് എംപിമാരെ ചൊടിപ്പിച്ചത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ മുസ് ലിം പെണ്‍കുട്ടില്‍ പരസ്യമായ അപമാനിക്കപ്പെടുന്ന സംഭവങ്ങള്‍ അപലപനീയമാണെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ ഏതെങ്കിലും നേതാവിനെയോ അംഗത്തെയോ കുവൈറ്റില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നിരോധിക്കണമെന്ന് കുവൈറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കുവൈറ്റ് പാര്‍ലമെന്റംഗങ്ങള്‍ സര്‍ക്കാരിന് കത്തെഴുതി.

'ഇന്ത്യയില്‍ മുസ് ലിം സ്ത്രീകള്‍ക്കെതിരായ പീഡനം ഞങ്ങള്‍ക്ക് കണ്ട് നില്‍ക്കാന്‍ കഴിയില്ല. നാം ഒന്നിക്കേണ്ട സമയമാണിത്'. പാര്‍ലമെന്റ് അംഗങ്ങള്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

ഹിന്ദുത്വ ഭരണകൂടത്തിന്റെ മനുഷ്യത്വ വിരുദ്ധമായ നടപടിക്കെതിരേ യുഎന്‍ ഇടപെടണമെന്ന് 22 എംപിമാര്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടിരുന്നു. കുവൈത്തിലെ ആര്‍എസ്എസ് സ്ലീപ്പര്‍ സെല്‍ അംഗങ്ങളെ അറസ്റ്റ് ചെയ്യണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഹിജാബ് നിരോധനം മത സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശ ചട്ടങ്ങളുടെയും ലംഘനവുമാണെന്നും എം.പിമാര്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ അന്താരാഷ്ട്ര സംഘടനകള്‍ അടിയന്തിരമായി ഇടപെടണമെന്നും പാര്‍ലിമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ഹിജാബ് വിഷയത്തില്‍ ഇന്ത്യയിലെ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി കുവൈത്തിലെ വനിതാ കൂട്ടായ്മകളും രാഷ്ട്രീയ പ്രമുഖരും രംഗത്ത്. ഇസ്‌ലാമിക് കോണ്‍സ്റ്റിറ്റുഷണല്‍ മൂവ്‌മെന്റ് എന്ന സംഘടനയുടെ വനിതാ വിഭാഗമാണ് ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഗ്രീന്‍ ഐലന്‍ഡില്‍ ഇന്ത്യന്‍ എംബസിക്ക് അഭിമുഖമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നൂറിലേറെ പേര്‍ പങ്കെടുത്തു. ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളിലും ആക്രമണങ്ങളിലും അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന മൗനത്തെ പരിപാടിയില്‍ പങ്കെടുത്തവര്‍ ശക്തമായി അപലപിച്ചു.

'ഞങ്ങള്‍ ഒരു ശരീരം പോലെയാണ്', 'ഞങ്ങളുടെ സഹോദരങ്ങളെ ബഹുമാനിക്കുക', 'വിശ്വാസത്തില്‍ മനുഷ്യാവകാശങ്ങള്‍ അവിഭാജ്യഘടകമാണ്' തുടങ്ങിയ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന പ്ലക്കാര്‍ഡുകളേന്തിയായിരുന്നു പ്രതിഷേധം. ഹിജാബ് സമരത്തിന്റെ മുഖമായി മാറിയ മുസ്‌കാന്റെ ചിത്രവും പ്ലക്കാര്‍ഡുകളില്‍ ഇടം പിടിച്ചു.

മതഭീകരവാദം അംഗീകരിക്കാനാവില്ലെന്നും ഇസ്‌ലാമിക രാജ്യങ്ങളിലെ, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യന്‍ സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും അവര്‍ അവരുടെ മതവിശ്വാസങ്ങളിലും ആചാരങ്ങളിലും സ്വാതന്ത്ര്യത്തോടെയാണ് തങ്ങളുടെ രാജ്യങ്ങളില്‍ ജീവിക്കുന്നതെന്നും അഭിഭാഷകയും ആക്ടിവിസ്റ്റുമായ എസ്രാ അല്‍ മാത്തൂഖ് ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ നടക്കുന്നത് വ്യക്തമായ അനീതിയാണെന്നും തന്റെ മതവിശ്വാസം ഉപേക്ഷിക്കാന്‍ മറ്റൊരാളെ നിര്‍ബന്ധിക്കാന്‍ ഒരു വ്യക്തിക്കും അവകാശമില്ലെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ കുവൈത്ത് എംബസി ഞങ്ങളുടെ സന്ദേശവും പ്രതിഷേധവും ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിക്കുകയും അവിടെ മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയും വേണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

തല മറച്ചതിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകളെ വിദ്യാഭ്യാസത്തില്‍ നിന്ന് വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മതങ്ങളെ ബഹുമാനിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും പ്രതിഷേധത്തില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ അന്‍സാരി ഉണര്‍ത്തി.

കഴിഞ്ഞ ദിവസം പാര്‍ലിമെന്റ് മന്ദിരത്തിനു മുന്നിലെ ഇറാദ ചത്വരത്തിലും കുവൈത്തി വനിതകള്‍ ഹിജാബ് നിരോധനത്തിനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു.

Next Story

RELATED STORIES

Share it