Sub Lead

കൊടിഞ്ഞി ഫൈസല്‍ വധം: മൂന്നാം പ്രതിയെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു

കൊടിഞ്ഞി ഫൈസല്‍ വധം: മൂന്നാം പ്രതിയെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു
X

ഹമീദ് പരപ്പനങ്ങാടി

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മൂന്നാം പ്രതിയെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു. വിചാരണയുടെ രണ്ടാം ദിവസമായ ഇന്നലെയാണ് ദൃക്‌സാക്ഷിയായ ഹംസ പ്രതിയെ തിരിച്ചറിഞ്ഞത്. ഫൈസല്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഹോട്ടല്‍ നടത്തുന്നയാളാണ് ഹംസ.

സാധാരണ പുലര്‍ച്ചെ നാലു മണിക്ക് ഹോട്ടല്‍ തുറക്കാറുള്ള താന്‍ സംഭവ ദിവസം കടയുടെ ഷട്ടര്‍ പകുതി തുറന്ന് ഹോട്ടല്‍ അടുക്കളയില്‍ പലഹാരം ഉണ്ടാക്കുന്നതിനിടെ വലിയ നിലവിളി കേട്ട് പുറത്തിറങ്ങാന്‍ തുനിയുമ്പോള്‍ ഓടി വന്ന പ്രതികളിലൊരാളായ ശ്രീകേഷ് ഷട്ടര്‍ ഉയര്‍ത്താന്‍ അനുവദിക്കാതെ ഷട്ടര്‍ താഴ്ത്തുകയും ഭയന്ന താന്‍ ഉള്ളില്‍ നില്‍ക്കുകയായിരുന്നെന്നും ഹംസ കോടതിയെ അറിയിച്ചു. പിന്നീട് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോവുന്ന ശബ്ദം കേട്ടപ്പോള്‍ ഷട്ടര്‍ പൊന്തിച്ച് നോക്കി. ആരെയോ അവിടെ വെട്ടിക്കൊന്നെന്ന് പള്ളിയിലെ മൗലവി ആംഗ്യം കാട്ടി. നായരുടെ മകന്‍ ഫൈസലിനെയാണ് വെട്ടിക്കൊന്നതെന്ന് ഓടിക്കൂടിയവര്‍ പറഞ്ഞെന്നും ഹംസ കോടതിയെ അറിയിച്ചു. കേസിലെ പതിനാറ് പ്രതികളും ഒരേ തരം വസ്ത്രം ധരിച്ചാണ് ഇന്നലെ കോടതിയില്‍ എത്തിയത്. അതില്‍ നിന്നും മൂന്നാം പ്രതിയായ ശ്രീകേഷിനെ ഹോട്ടല്‍ ഉടമ തിരിച്ചറിഞ്ഞു. ഇനി വരുന്ന 14ാം തിയതി സാക്ഷിവിസ്താരം നടക്കും.

2016 നവംബര്‍ 19ന് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് കേസിനാസ്പദമായ സംഭവം. ഇസ്ലാം സ്വീകരിച്ചതിനാണ് ആര്‍എസ്എസുകാര്‍ ഫൈസലിനെ കൊലപ്പെടുത്തിയത്. സൗദി അറേബ്യയില്‍നിന്ന് നാട്ടിലെത്തിയ ഫൈസല്‍ ഭാര്യാപിതാവിനെയും മാതാവിനെയും താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്ന ആക്രമണം.

പ്രജീഷ് ബാബു, ബിബിന്‍, ശ്രീകേഷ്, സുധീഷ്, പടിഞ്ഞാട്ടകത്ത് മഠത്തില്‍ നാരായണന്‍, ഹരിദാസന്‍, പ്രദീപ്, ദിനേശന്‍, സുനില്‍, സജീഷ്, വിനോദ്, ജയപ്രകാശന്‍ പരപ്പനങ്ങാടി, ജയകുമാര്‍, ലിജേഷ് പള്ളിപ്പടി പാലത്തിങ്ങല്‍, രതീഷ്, വിഷ്ണു പ്രകാശ് എന്നിവരാണ് പ്രതികള്‍. കേസിലെ രണ്ടാം പ്രതി

വിപിന്‍ 2017ല്‍ വെട്ടേറ്റു കൊല്ലപ്പെട്ടിരുന്നു. തിരൂര്‍ യാസര്‍ കൊലക്കേസിലെ പ്രതിയായിരുന്ന നാരായണന്‍ ഈ കൊലയിലും മുഖ്യസൂത്രധാരകനായിരുന്നു.കേസ് ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ആദ്യഘട്ടങ്ങളില്‍ പ്രതികള്‍ക്ക് അനുകൂലമായ നടപടികളും ഡമ്മി പ്രതികളെ ഹാജരാക്കാനുള്ള ശ്രമങ്ങളും ഉണ്ടായെന്ന് ആരോപണമുയര്‍ന്നു. എസ്ഡിപിഐ, മുസ്ലിം ലീഗ്, തുടങ്ങിയ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കേസ് മുന്നോട്ടുകൊണ്ടുപോയി.

കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ. കുമാരന്‍കുട്ടിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസലിന്റെ ഭാര്യ ജസ്‌ന ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2024 സെപ്റ്റംബറില്‍ അഡ്വ. പി ജി മാത്യുവിനെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചു. പക്ഷേ, അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്ന് ജസ്‌നയുടെ ആവശ്യപ്രകാരം അഡ്വ. കുമാരന്‍കുട്ടിയെ തന്നെ സര്‍ക്കാര്‍ നിയമിച്ചു.

Next Story

RELATED STORIES

Share it