Sub Lead

കൊച്ചി- മംഗളുരു ഗെയില്‍ പ്രകൃതി വാതക പദ്ധതി പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഉദ്ഘാടനം.

കൊച്ചി- മംഗളുരു ഗെയില്‍ പ്രകൃതി വാതക പദ്ധതി പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും
X

കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി - മംഗളൂരു പ്രകൃതിവാതക പദ്ധതി ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഉദ്ഘാടനം. കൊച്ചി മുതല്‍ മംഗളൂരു വരെ 450 കിലോമീറ്ററിലാണ് പ്രകൃതിവാതക വിതരണം. വ്യവസായശാലകള്‍ക്ക് പുറമെ എറണാകുളം മുതല്‍ വടക്കോട്ടുള്ള ഏഴ് ജില്ലകളികളില്‍ വാഹന ഗാര്‍ഹിക വാതക വിതരണത്തിനുള്ള സാധ്യതയും ഇതിലൂടെ തുറക്കുന്നുണ്ട്.

ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും പങ്കെടുക്കും. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്‌റ്റേഷനാണ് ഉദ്ഘാടന വേദി.

കൊച്ചിയില്‍ നിന്ന് തൃശൂര്‍ വഴി പാലക്കാട് കൂറ്റനാട് വരെയുള്ള പൈപ്പ് ലൈന്‍ 2019 ജൂണിലാണ് കമ്മീഷന്‍ ചെയ്തിരുന്നത്. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈന്‍ കൊച്ചിയിലെ എല്‍എന്‍ജി റീ ഗ്യാസിഫിക്കേഷന്‍ ടെര്‍മിനലില്‍ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. 3000 കോടി രൂപ ചെലവ് വരുന്ന പദ്ധതി പരിസ്ഥിതി സൗഹൃദമാണ്.

വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കും, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. ജനവാസമേഖലയിലൂടെയുള്ള പൈപ്പിടലിനെതിരേ പ്രതിഷേധം ശക്തമായതോടെ ഒരു ഘട്ടത്തില്‍ പദ്ധതി തന്നെ മുടങ്ങുന്ന അവസ്ഥയിലെത്തിയിരുന്നു.

വൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് തുടങ്ങുന്ന വിതരണ ശൃംഖല എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ പിന്നിട്ട് മംഗളൂരുവിലെത്തും. വ്യവസായങ്ങള്‍ക്കും,വാഹനങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം ഉറപ്പാക്കാം. കൊച്ചിയിലെ ഫാക്ട് (FACT), ബിപിസിഎല്‍ (BPCL), മംഗളൂരു കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് എന്നീ കമ്പനികള്‍ക്ക്

ആദ്യഘട്ടത്തില്‍ പ്രകൃതിവാതകം വിതരണം ചെയ്യും. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മുഴുവന്‍ ജില്ലകളിലും ടാപ് ഓഫ് സ്‌റ്റേഷന്‍ ഉള്‍പ്പടെ 28 കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന് കണക്ഷനെടുത്ത് വാഹനങ്ങള്‍ക്കും, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലേക്കെത്തിക്കാം.

ഏറെ ശ്രമകരമായിരുന്ന പൈപ്പിടല്‍ പൂര്‍ത്തിയാക്കിയത് ഗെയില്‍ ഇന്ത്യ ലിമിറ്റഡ് ആണ്. ജില്ലകളില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ ചുമതല അദാനി ഗ്യാസ് ലിമിറ്റഡിനും. കൊച്ചിയില്‍ നിന്ന് പാലക്കാട് കൂറ്റനാട് വരെയുള്ള 90കിലോമീറ്റര്‍ 2019ല്‍ കമ്മീഷന്‍ ചെയ്തിരുന്നു. പ്രധാന ജംഗ്ഷനായ കൂറ്റനാട് നിന്നാണ് 354 കിലോമീറ്റര്‍ ദൂരത്തുള്ള മംഗളൂരുവിലേക്കും, 525 കിലോമീറ്റര്‍ ദൂരത്തുള്ള ബെംഗളൂരുവിലേക്കും പൈപ്പ് ലൈന്‍ തുടങ്ങുന്നത്.

Next Story

RELATED STORIES

Share it