Sub Lead

ഹിന്ദുത്വ ഫാഷിസത്തിനെതിരേയുള്ള പരിപാടി ക്രമസമാധാന പ്രശ്നമുണ്ടാക്കും; ബോബ് മാർലി അനുസ്മരണത്തിന് ഉച്ചഭാഷിണി വിലക്കി കേരള പോലിസ്

'യുവാക്കള്‍ കൂട്ടം കൂടാന്‍ സാധ്യതയുണ്ട്..', 'ലഹരി ഉപതോഗിക്കുന്ന ബോബ് മാര്‍ലിയെ ഇവിടെ നിങ്ങള്‍ അനുസ്മരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല..'. 'ഹിന്ദുത്വ ഫാസിസത്തിനെതിരെ യുള്ള പരിപാടി ക്രമസമാധാന പ്രശ്നമുണ്ടാക്കും..'.

ഹിന്ദുത്വ ഫാഷിസത്തിനെതിരേയുള്ള പരിപാടി ക്രമസമാധാന പ്രശ്നമുണ്ടാക്കും; ബോബ് മാർലി അനുസ്മരണത്തിന് ഉച്ചഭാഷിണി വിലക്കി കേരള പോലിസ്
X

കൊച്ചി: ഞാറ്റുവേല സാംസ്കാരിക സംഘം കൊച്ചിയിൽ പ്രഖ്യാപിച്ച ബോബ് മാർലി അനുസ്മരണത്തിന് ഉച്ചഭാഷിണി വിലക്കി കേരള പോലിസ്. ഹിന്ദുത്വ ഫാഷിസത്തിനെതിരായ പരിപാടി ക്രമസമാധാനം തകർക്കും എന്ന കാരണം പറഞ്ഞാണ് സാംസ്കാരിക പരിപാടിക്ക് മട്ടാഞ്ചേരി പോലിസ് അസി. കമ്മീഷണര്‍ വി ജി രവീന്ദ്രനാഥ് ഉച്ചഭാഷിണി അനുമതിക്കുള്ള അപേക്ഷ നിരസിച്ചതെന്ന് സംഘാടകർ അറിയിച്ചു.

2009 മുതല്‍ കൊച്ചി കടപ്പുറത്ത് ഞാറ്റുവേല സാംസ്കാരിക സംഘം നടത്തിവരുന്ന ജനകീയ സാംസ്കാരിക പരിപാടിയാണ് 'ബോബ് മാര്‍ലി- പാട്ടും പോരാട്ടവും'. കേരളത്തിനകത്തും പുറത്തുമുള്ള ജനകീയ കലാസാംസ്കാരിക പ്രവര്‍ത്തകര്‍ തങ്ങളുടെ ആവിഷ്കാരങ്ങളും അവതരണങ്ങളുമായി ഒത്തുചേരുന്ന ഒരു പരിപാടി കൂടിയാണ് ഇതെന്ന് സംഘാടകർ പറയുന്നു.

പരിപാടിയുടെ സാംസ്കാരിക ഉള്ളടക്കം കൊണ്ട് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കവി സച്ചിദാനന്ദന്‍ അടക്കം പ്രശസ്തരായ സാംസ്കാരിക വ്യക്തിത്വങ്ങള്‍ പങ്കെടുത്തുവരുന്നുണ്ട്. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ ജനകീയ നാടകക്കാരന്‍ പി എം ആന്റണി, ചാരു നിവേദിത, മീന കന്തസാമി, ഗുജറാത്തി നാടോടി ഗായകരായ വിനയ്, ചാരുള്‍ എന്നിവരോടൊപ്പം സംഘപരിവാര്‍ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷ്, ഭീമാകൊറഗാവ് കള്ളക്കേസില്‍ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം തടവിലടച്ച വിപ്ലവകവി വരവര റാവു എന്നിവര്‍ മുന്‍വര്‍ഷങ്ങളില്‍ ഈ പരിപാടിയുടെ ഉദ്ഘാടകരായിരുന്നെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ഇത്തവണത്തെ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് സംഘപരിവാർ ആക്രമണത്തിന് ഇരയായ സിനിമ സംവിധായകൻ സുവീരനാണ്. ഉച്ചഭാഷിണി അനുമതിക്കായി നിയമപരമായതും അതിനുപുറമേ ആവശ്യപ്പെട്ടതുമായ മുഴുവന്‍ രേഖകളോടൊപ്പം അപേക്ഷ നല്‍കിയിട്ടും വിവിധകാരണങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ടുപോകുകയും അവസാന സമയത്ത് അനുമതി നിഷേധിക്കുകയുമായിരുന്നെന്ന് സംഘാടകർ പറഞ്ഞു.

'യുവാക്കള്‍ കൂട്ടം കൂടാന്‍ സാധ്യതയുണ്ട്..', 'ലഹരി ഉപതോഗിക്കുന്ന ബോബ് മാര്‍ലിയെ ഇവിടെ നിങ്ങള്‍ അനുസ്മരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല..'. 'ഹിന്ദുത്വ ഫാസിസത്തിനെതിരെ യുള്ള പരിപാടി ക്രമസമാധാന പ്രശ്നമുണ്ടാക്കും..'. തുടങ്ങിയ കാരണങ്ങൾ ആരോപിച്ചാണ് പരിപാടിക്കുള്ള ഉച്ചഭാഷിണിക്കുള്ള അനുമതി വിലക്കിയത്.

ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള ഒരു പരിപാടിയും നടത്തിക്കരുതെന്ന സംഘപരിവാര്‍ അജണ്ടയാണ് ഇടതുപക്ഷമെന്ന് അവകാശപ്പെപ്പെടുന്ന കേരള സര്‍ക്കാരും നടപ്പിലാക്കുന്നത്. ഫലത്തില്‍ ഇത് സംഘപരിവാര്‍ സേവ തന്നെയാണെന്ന് ഞാറ്റുവേല സാംസ്കാരിക സംഘം പറഞ്ഞു. ആവശ്യമായ ഭേദഗതികളോടെ 'ബോബ് മാര്‍ലി പാട്ടും പോരാട്ടവും 2022' പരിപാടി മെയ് 15 ന് തന്നെ കൊച്ചി കടപ്പുറത്ത് നടത്തുമെന്നും അവർ അറിയിച്ചു.

Next Story

RELATED STORIES

Share it