Sub Lead

ഒരു ഭാഷയെ മാത്രം ഔദ്യോഗിക ഭാഷയായി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല: പിണറായി വിജയന്‍

കേന്ദ്രീയ വിദ്യാലയങ്ങള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ ഹിന്ദി നിര്‍ബന്ധിത അധ്യയന ഭാഷയാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളിലെ ചോദ്യാവലി ഹിന്ദിയിലാവണമെന്നും ശുപാര്‍ശകളിലുണ്ട്. ഇത്തരത്തില്‍ അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കുന്ന എല്ലാ ശ്രമങ്ങളും രാജ്യത്തെ ജനങ്ങളില്‍ വിശിഷ്യാ തൊഴിലന്വേഷകരില്‍ ആശങ്കയുണ്ടാക്കുന്നതാണ്

ഒരു ഭാഷയെ മാത്രം ഔദ്യോഗിക ഭാഷയായി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല: പിണറായി വിജയന്‍
X

തിരുവനന്തപുരം: തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദ ഭാഷയിലെ പ്രാവീണ്യം നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശയ്‌ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കുന്ന എല്ലാ ശ്രമങ്ങളും രാജ്യത്തെ ജനങ്ങളില്‍ വിശിഷ്യാ തൊഴിലന്വേഷകരില്‍ ആശങ്കയുണ്ടാക്കും. ഈ വിഷയത്തില്‍ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്നും തിരുത്തല്‍ നടപടികള്‍ എടുക്കണമമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഭാഷയെ മാത്രമായി ഔദ്യോഗിക ഭാഷയാക്കി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പാര്‍ലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയായിരുന്നു. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി മുന്നോട്ടുവെച്ചുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേന്ദ്രീയ വിദ്യാലയങ്ങള്‍, ഐഐടികള്‍, ഐഐഎമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ ഹിന്ദി നിര്‍ബന്ധിത അധ്യയന ഭാഷയാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളിലെ ചോദ്യാവലി ഹിന്ദിയിലാവണമെന്നും ശുപാര്‍ശകളിലുണ്ട്. ഇത്തരത്തില്‍ അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കുന്ന എല്ലാ ശ്രമങ്ങളും രാജ്യത്തെ ജനങ്ങളില്‍ വിശിഷ്യാ തൊഴിലന്വേഷകരില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഈ വിഷയത്തില്‍ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്നും തിരുത്തല്‍ നടപടികള്‍ എടുക്കണമമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഭാഷാ, സാംസ്‌കാരിക, മതപരമായ വൈജാത്യങ്ങളിലും ഏകത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് നമ്മുടേത്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഭാഷയെ മാത്രമായി ഔദ്യോഗിക ഭാഷയാക്കി ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല. രാജ്യത്ത് ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് ഔദ്യോഗികഭാഷാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കുന്നതോടെ ഉണ്ടാവുക. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്‍പ്പെട്ട എല്ലാ ഭാഷകളിലും ചോദ്യ പേപ്പര്‍ നല്‍കേണ്ടതുണ്ട്.

നിര്‍ബന്ധബുദ്ധിയോടെ ഹിന്ദി ഏക അധ്യയന ഭാഷയാക്കി അടിച്ചേല്‍പ്പിക്കരുതെന്നും വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനങ്ങളുടെ സവിശേഷാധികാരങ്ങള്‍ പരിഗണിക്കണമെന്നും പ്രധാന മന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ സഹകരണാത്മക ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാവരുതെന്നും ഹിന്ദിവല്‍ക്കരണത്തിനായുള്ള ശ്രമങ്ങളില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it