Sub Lead

പെരിയ ഇരട്ടക്കൊല: തെളിവ് നശിപ്പിച്ച സിപിഎം ഏരിയാ സെക്രട്ടറിയെ തൊടാതെ അന്വേഷണസംഘം

നിര്‍ണായക മൊഴികള്‍ ലഭിച്ചിട്ടും സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം മടിക്കുകയാണ്. കൊലപാതകത്തിന് കൂട്ടുനിന്ന പ്രതികളെ സംരക്ഷിക്കുന്ന പോലിസ് നടപടിക്കെതിരേ പ്രതിഷേധപരിപാടികള്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും നീക്കം.

പെരിയ ഇരട്ടക്കൊല: തെളിവ് നശിപ്പിച്ച സിപിഎം ഏരിയാ സെക്രട്ടറിയെ തൊടാതെ അന്വേഷണസംഘം
X

കാസര്‍ഗോഡ്: കേരളത്തെ പിടിച്ചുകുലുക്കിയ കാസര്‍കോഡ് പെരിയ ഇരട്ടക്കൊലപാതകത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന സിപിഎം നേതാവിനെ തൊടാതെ അന്വേഷണസംഘം. നിര്‍ണായക മൊഴികള്‍ ലഭിച്ചിട്ടും സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം മടിക്കുകയാണ്. കൊലപാതകത്തിന് കൂട്ടുനിന്ന പ്രതികളെ സംരക്ഷിക്കുന്ന പോലിസ് നടപടിക്കെതിരേ പ്രതിഷേധപരിപാടികള്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും നീക്കം. മണികണ്ഠന്റെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഏരിയാ സെക്രട്ടറിയുടെ പങ്കാളിത്തം വ്യക്തമായിട്ടും മൊഴി രേഖപ്പെടുത്താന്‍ പോലും അന്വേഷണസംഘം തയ്യാറാവാത്തത് ഉന്നതതല സമ്മര്‍ദംമൂലമാണെന്ന ആക്ഷേപം ശക്തമാണ്. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഏരിയാ സെക്രട്ടറിക്കെതിരേ ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. ഫെബ്രുവരി 17ന് രാത്രി കൃത്യം നടത്തിയശേഷം പ്രതികള്‍ വെളുത്തോളിയില്‍ സംഗമിച്ചു.

സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠനും ഇവിടെ എത്തിയിരുന്നു. അപ്പോഴാണ് വെട്ടേറ്റ ശരത്തും കൃപേഷും കൊല്ലപ്പെട്ടെന്ന് സംഘം അറിയുന്നത്. ഇതോടെ മണികണ്ഠന്‍ ആരെയോ വിളിച്ച് ഉപദേശം തേടി, പ്രതികളോട് വസ്ത്രം മാറാനും ആയുധങ്ങള്‍ ഒളിപ്പിക്കാനും ആവശ്യപ്പെട്ടു. പിന്നീട് വസ്ത്രങ്ങള്‍ കത്തിച്ചു. പ്രതികളില്‍ ചിലരെ ഉദുമയിലെ പാര്‍ട്ടി ഓഫിസില്‍ ഒളിവില്‍ താമസിപ്പിച്ചെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

മണികണ്ഠന് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പറയാനാവില്ലെന്നും പ്രതികള്‍ വിളിച്ചതിനെ തുടര്‍ന്നാണ് സഹായം നല്‍കിയതെന്നുമാണ് അന്വേഷണസംഘത്തിന്റെ നിലപാട്. അതേസമയം, എന്തടിസ്ഥാനത്തിലാണ് തന്റെ പേര് സത്യവാങ്മൂലത്തില്‍ വന്നതെന്ന് അറിയില്ലെന്നായിരുന്നു മണികണ്ഠന്റെ പ്രതികരണം. തന്നെ ഇതുവരെ ആരും ചേദ്യം ചെയ്തിട്ടില്ല. മൊഴിയുമെടുത്തിട്ടില്ല. പിന്നെ എങ്ങനെ തന്റെ പേര് വന്നുവെന്ന കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മണികണ്ഠന്‍ പറയുന്നു.

Next Story

RELATED STORIES

Share it