Sub Lead

ഇര്‍ഫാന്‍ പത്താനോടും സംഘത്തോടും ഉടന്‍ കാശ്മീര്‍ വിടാന്‍ നിര്‍ദേശം

ജമ്മു കാശ്മീര്‍ ടീം കളിക്കാരനും മെന്ററുമായ പത്താനോടും കോച്ച് മിലപ്പ് മേവാഡയോടും ട്രെയിനര്‍ വി പി സുദര്‍ശനോടും ഇന്ന് തന്നെ കാശ്മീര്‍ വിടാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത്.

ഇര്‍ഫാന്‍ പത്താനോടും സംഘത്തോടും ഉടന്‍ കാശ്മീര്‍ വിടാന്‍ നിര്‍ദേശം
X

ശ്രീനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താനോടും സംഘത്തോടും ഉടന്‍ കശ്മീര്‍ വിടാന്‍ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ജമ്മു കാശ്മീര്‍ ടീം കളിക്കാരനും മെന്ററുമായ പത്താനോടും കോച്ച് മിലപ്പ് മേവാഡയോടും ട്രെയിനര്‍ വി പി സുദര്‍ശനോടും ഇന്ന് തന്നെ കാശ്മീര്‍ വിടാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത്.

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പത്താനോടും സംഘത്തോടും മടങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ അവര്‍ കശ്മീര്‍ വിടും. പുറത്തുള്ള സെലക്ടര്‍മാരും സംസ്ഥാനം വിടണമെന്നാണ് തങ്ങള്‍ക്ക് കിട്ടിയ നിര്‍ദ്ദേശമെന്ന് ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സി ഇ ഒ സയ്യീദ് ആഷിഖ് ഹുസൈന്‍ ബുഖാരി പറഞ്ഞു. നൂറോളം ക്രിക്കറ്റ് താരങ്ങളോടാണ് സംസ്ഥാനം വിട്ട് പോകാന്‍ പറഞ്ഞിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാനിരിക്കെയാണ് അസാധാരണ സംഭവ വികാസങ്ങള്‍ കശ്മീരിനെ പിടിച്ചുകുലുക്കുന്നത്. ആഗസ്ത് 17 ന് ദുലീപ് ട്രോഫിയും പിന്നാലെ വിജയ് ഹസാരെ ട്രോഫി ടൂര്‍ണ്ണമെന്റും നടക്കാനുണ്ട്.

സായുധ ഭീഷണി ആരോപിച്ച് കശ്മീരില്‍ നിന്നും അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും ഉടന്‍ സംസ്ഥാനം വിടാന്‍ വെള്ളിയാഴ്ച കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ആയിരങ്ങള്‍ കശ്മീരില്‍ നിന്നു പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമര്‍നാഥ് തീര്‍ഥാടനപാതയില്‍ പാക് നിര്‍മിത കുഴിബോംബുകളടക്കം അത്യാധുനിക ആയുധങ്ങള്‍ കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്നാണ് ജനം പരിഭ്രാന്തിയിലായത്.ജര്‍മനിയും ബ്രിട്ടനും തങ്ങളുടെ പൗരര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആഭ്യന്തരമന്ത്രാലയം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും ആരോപിച്ചിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് തദ്ദേശീയര്‍ അവശ്യവസ്തുക്കളും ധാന്യവും മറ്റും സംഭരിക്കുന്ന തിരക്കിലാണ്. എടിഎം കൗണ്ടറുകളിലൊക്കെയും നീണ്ട ക്യൂ ദൃശ്യമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it