Sub Lead

രാജ്യാന്തര ചലച്ചിത്രോല്‍സവം: കൊച്ചി പതിപ്പിന് നാളെ കൊടിയിറക്കം

റിലീസ് ചിത്രങ്ങളും ഓസ്‌കാറിലെ മത്സര ചിത്രങ്ങളുമടക്കം 80 ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ കാഴ്ചവസന്തമൊരുക്കിയത്.

രാജ്യാന്തര ചലച്ചിത്രോല്‍സവം: കൊച്ചി പതിപ്പിന് നാളെ കൊടിയിറക്കം
X

കൊച്ചി: രണ്ടു പതിറ്റാണ്ടിനു ശേഷം കൊച്ചിയില്‍ ചലച്ചിത്രങ്ങളുടെ വര്‍ണ്ണകാഴ്ചയൊരുക്കിയ 25ാംമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം മേഖലാ പ്രദര്‍ശനത്തിന് നാളെ കൊടിയിറങ്ങും. ജനപങ്കാളിത്തമാണ് കൊച്ചിയിലെ മേളയെ വേറിട്ടുനിറുത്തുന്നത്. നീണ്ട കാലത്തിനു നഗരത്തിലെത്തിയ മേളയെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന കൊച്ചിയിലെ ജനങ്ങളെയാണ് മേളയിലുടനീളം കാണാന്‍ സാധിച്ചത്. റിലീസ് ചിത്രങ്ങളും ഓസ്‌കാറിലെ മത്സര ചിത്രങ്ങളുമടക്കം 80 ചിത്രങ്ങളാണ് ഇക്കുറി മേളയില്‍ കാഴ്ചവസന്തമൊരുക്കിയത്. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ മേള ആസ്വദിക്കാന്‍ മധ്യ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നും 2500 ഓളം പ്രതിനിധികളാണ് കൊച്ചിയിലെത്തിയത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, ജയരാജിന്റെ ഹാസ്യം തുടങ്ങി മലയാള ചിത്രങ്ങള്‍ എല്ലാ പ്രദര്‍ശനങ്ങളിലും മികച്ച പ്രതികരണം നേടി. ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമായിരുന്നു തിരുവനന്തപുരത്തേത്.

പ്രതീക്ഷയുയര്‍ത്തുന്ന നവാഗതസംവിധായകരുടെ സാന്നിധ്യം കൊണ്ടും മേള ശ്രദ്ധേയമായി. മലയാളത്തില്‍ നിന്ന് ഉള്‍പ്പടെ 10 നവാഗതരുടെ സിനിമകളാണ് മേളയിലുണ്ടായിരുന്നത്. തമിഴ് ഹിന്ദി ഭാഷകളില്‍നിന്നും വിദേശ ഭാഷകളില്‍നിന്നും നവാഗതര്‍ മേളയില്‍ സാന്നിധ്യം അറിയിച്ചു.

കൊവിഡ് പ്രതിസന്ധിയുടെ കാലത്തു റിലീസ് ചെയ്ത 33 ചിത്രങ്ങള്‍ ഉള്‍പ്പെട്ടിരുന്ന മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ 10 ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ 22 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ബോസ്‌നിയന്‍ വംശഹത്യയുടെ കഥപറഞ്ഞ 'ക്വോ വാഡിസ്, ഐഡ?' യില്‍ തുടങ്ങിയ മേള ബ്രസീലിയന്‍ ചിത്രം ഡെസ്റ്ററോയിലാണ് അവസാനിക്കുന്നത്. ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍, വൈഫ് ഓഫ് എ സ്‌പൈ, നെവര്‍ ഗോന്നാ സ്‌നോ എഗയ്ന്‍, ദ വേസ്റ്റ് ലാന്‍ഡ്,കൊസ തുടങ്ങിയ ചിത്രങ്ങള്‍ മേളയില്‍ പ്രേക്ഷക ഹൃദയം കീഴടക്കി .

കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി ,1956 മധ്യതിരുവതാംകൂര്‍ എന്നിവയും പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. സംവിധായകരെയും ചലച്ചിത്രപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഓണ്‍ലൈന്‍ ഓപ്പണ്‍ ഫോറങ്ങളും മീറ്റ് ദ ഡയറക്ടര്‍ ചര്‍ച്ചകളും മേളയിലെ നവ്യാനുഭവമായി.

Next Story

RELATED STORIES

Share it