Sub Lead

മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കേസെടുക്കില്ലെന്ന് പോലിസ്

മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ കേസെടുക്കില്ലെന്ന് പോലിസ്
X

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ കേസെടുക്കില്ലെന്ന് പോലിസ്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ പരാതിയില്ലെന്ന് മഹാരാജാസ് കോളജിലെ രാഷ്ട്രമീമാംസ വിഭാഗം അസി. പ്രഫ. ഡോ. സി യു പ്രിയേഷ് മൊഴി നല്‍കിതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് വിശദീകരണം. പരാതിയില്ലാത്തതിനാല്‍ കേസെടുക്കേണ്ടതിലെന്ന് എറണാകുളം സെന്‍ട്രല്‍ പോലിസ് അറിയിച്ചു. അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മഹാരാജാസ് കോളേജ് അധികൃതരാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയേഷ് നല്‍കിയ പരാതി കോളജ് അധികൃതര്‍ പോലിസിന് കൈമാറുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇ മെയില്‍ മുഖാന്തരവും നേരിട്ടുമായിരുന്നു സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ പരാതിയില്ലെന്ന് പ്രിയേഷ് മൊഴി നല്‍കിയതോടെയാണ് പോലിസ് കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും കോളജിനുള്ളില്‍ വച്ച് തന്നെ പ്രശ്‌നം പരിഹരിക്കാനാണ് താല്‍പര്യമെന്നും അധ്യാപകന്‍ മൊഴി നല്‍കി.

മഹാരാജാസ് കോളജിലെ മൂന്നാംവര്‍ഷ ബി എ രാഷ്ട്രമീമാംസ ക്ലാസിലാണ് അധ്യാപകനെ അവഹേളിക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ നടന്നത്. ദൃശ്യങ്ങള്‍ ക്ലാസിലെ വിദ്യാര്‍ഥിതന്നെ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ആയി പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് കെഎസ്‌യു നേതാവ് ഉള്‍പ്പെടെയുള്ള ആറ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. 2016ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ്(ആര്‍പിഡബ്ല്യുഡി) ആക്ട് അനുസരിച്ച് നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രിയേഷ് കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. പിന്നീടാണ്, വിദ്യാര്‍ഥികള്‍ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പറഞ്ഞ് അധ്യാപകന്‍ നിയമനടപടിയില്‍ നിന്ന് പിന്‍വാങ്ങിയത്.

Next Story

RELATED STORIES

Share it