Sub Lead

ആത്മകഥയില്‍ പിണറായിയെ വിമര്‍ശിച്ചു; പിരപ്പന്‍കോട് മുരളിയെ സിപിഎം പുറത്താക്കും

ആത്മകഥയില്‍ സിപിഎം ജീര്‍ണതയില്‍ പിണറായിയും കോലിയക്കോട് കൃഷ്ണന്‍നായരും വഹിച്ച പങ്കിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രസാധകന്‍ മാസികയിലെ പിരപ്പന്‍കോടിന്റെ വെളിപ്പെടുത്തല്‍ പ്രമുഖ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ സിപിഎം പ്രതിരോധത്തിലായി.

ആത്മകഥയില്‍ പിണറായിയെ വിമര്‍ശിച്ചു; പിരപ്പന്‍കോട് മുരളിയെ സിപിഎം പുറത്താക്കും
X

കോഴിക്കോട്: മുന്‍ എംഎല്‍എയും എഴുത്തുകാരനും, നാടകകൃത്തും കെഎസ് വൈഎഫിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളുമായ പിരപ്പന്‍കോട് മുരളിയെ സിപിഎം പുറത്താക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കുമെതിരേ അതിനിശിതമായ വിമര്‍ശനവും ഗുരുതര വെളിപ്പെടുത്തലും തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സിപിഎമ്മില്‍ നിന്ന് മുരളിയെ പുറത്താക്കാന്‍ തിരുമാനിച്ചത്.

ആത്മകഥ പ്രസിദ്ധികരിച്ചിരിക്കുന്ന പ്രസാധകന്‍ മാസിക പിണറായിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിആര്‍ഡി ഉദ്യോഗസ്ഥര്‍ ക്ലിഫ് ഹൗസിലെത്തിച്ചു. എന്റെ കമ്മ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിലാണ് പിണറായി വിജയനും കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കുമെതിരേ നിശിതമായ വിമര്‍ശനങ്ങള്‍ അഴിച്ച് വിട്ടിരിക്കുന്നത്. രണ്ട് തവണ വാമനപുരം മണ്ഡലത്തില്‍ നിന്ന് സിപിഎം ടിക്കറ്റില്‍ എംഎല്‍എ ആയ ആളാണ് പിരപ്പന്‍ കോട് മുരളി

നാല്‍പ്പത് ലക്കങ്ങള്‍ പിന്നിട്ടു കഴിഞ്ഞ ആത്മകഥയില്‍ സിപിഎം ജീര്‍ണതയില്‍ പിണറായിയും കോലിയക്കോട് കൃഷ്ണന്‍നായരും വഹിച്ച പങ്കിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രസാധകന്‍ മാസികയിലെ പിരപ്പന്‍കോടിന്റെ വെളിപ്പെടുത്തല്‍ പ്രമുഖ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ സിപിഎം പ്രതിരോധത്തിലായി. ഇതോടെ ആത്മകഥ എഴുത്ത് നിറുത്തണമെന്നാവശ്യവുമായി പിരപ്പന്‍കോട് മുരളിയെ സമീപിച്ചിരിക്കുകയാണ് സിപിഎം ജില്ലാ കമ്മറ്റി.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സിപിഎം ജില്ലാ കമ്മറ്റി പിരപ്പന്‍കോട് മുരളിയെ സമീപിച്ചത്. ആത്മകഥ എഴുത്ത് തുടരുമെന്നും ഒരു കാരണവശാലും എഴുത്ത് നിറുത്തില്ലെന്നും ജില്ലാ കമ്മറ്റിക്ക് പിരപ്പന്‍കോട് മുരളി മറുപടി നല്‍കി. ഇതിനെ തുടര്‍ന്നാണ് പിരപ്പന്‍കോട് മുരളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം തീരുമാനിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം പിരപ്പന്‍കോട് മുരളിക്കെതിരേ നടപടിയുണ്ടാകും.

പിണറായി–വിഎസ് പോരിനിടയില്‍ തെറിച്ചു പോയതാണ് പിരപ്പന്‍കോടിന്റെ രാഷ്ട്രീയ ഭാവി. കോലിയക്കോട് കൃഷ്ണന്‍ നായരുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളേയും, തനിക്കെതിരായി നടത്തിയ കുത്തിത്തിരിപ്പുകളെയുമെല്ലാം കുറിച്ച് ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്. ഇതെല്ലാം ചെന്ന് തറക്കുന്നത് പിണറായിയിലേക്കും, കോലിയക്കോടിലേക്കുമാണെന്നതാണ് സിപിഎമ്മിനെ രോഷം കൊള്ളിക്കുന്നത്. പ്രസാധകന്റെ പുതിയ ലക്കത്തില്‍ വന്ന വിവരങ്ങളാണ് വിവാദമായത്.

പ്രസാധകന്റെ അടുത്ത ലക്കത്തിലെ പിരപ്പന്‍കോട് മുരളിയുടെ ആത്മകഥയുടെ ഭാഗം പുറത്ത് വരുന്നതിന് മുമ്പ് പിരപ്പന്‍ കോടിനെ പുറത്താക്കണം എന്നാണ് പാര്‍ട്ടി തിരുമാനം. വിഎസ് അച്യുതാനന്ദന് ഏറ്റവും വേരോട്ടമുള്ള എറണാകുളം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയം അതിന് അനുയോജ്യമല്ല എന്നത് കൊണ്ട് തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കുകയാണ് സിപിഎം നേതൃത്വം.

Next Story

RELATED STORIES

Share it