Sub Lead

പൂജ നടത്തിയവരില്‍ സിപിഎം നേതാക്കളും; സര്‍ക്കാര്‍ ചടങ്ങുകളിലെ ഹൈന്ദവ പൂജകള്‍ വീണ്ടും ചര്‍ച്ചയാവുന്നു

പൂജ നടത്തിയവരില്‍ സിപിഎം നേതാക്കളും;  സര്‍ക്കാര്‍ ചടങ്ങുകളിലെ ഹൈന്ദവ പൂജകള്‍ വീണ്ടും ചര്‍ച്ചയാവുന്നു
X

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഭൂമിപൂജ നടത്താനുള്ള ശ്രമം ഡിഎംകെ എംപി ഡോ. സെന്തില്‍ കുമാര്‍ തടഞ്ഞ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതിനിടെ കേരളത്തിലെ സര്‍ക്കാര്‍ ചടങ്ങുകളിലെ ഹൈന്ദവ പൂജകളും ചര്‍ച്ചയാവുന്നു.


ഇടതുപക്ഷ ഭരണകാലത്ത് സിപിഎം നേതാക്കള്‍ തന്നെ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിന് ഹൈന്ദവ പൂജകള്‍ നടത്തിയ സംഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഡിഎംകെ എംപിയുടെ നടപടിയെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട നിരവധി പേര്‍ കേരളത്തില്‍ ഉള്‍പ്പടെ നടക്കുന്ന പൂജകളെ വിമര്‍ശിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്ററിന്റെ ശിലാസ്ഥാപനത്തിന്റെ ഭാഗമായി നടന്ന ഭൂമി പൂജയില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായ പി കെ ശ്രീമതി ടീച്ചര്‍ പങ്കെടുക്കുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


പാലാരിവട്ടം പാലം പൊളിച്ചു നീക്കുന്നതിന്റെ മുന്നോടിയായി നടത്തിയ പൂജയും ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ജനാധിപത്യ മതേതര സര്‍ക്കാര്‍ ഒരു പൊതു നടപടിക്കു മുമ്പായി പൂജ നടത്തിയത് സര്‍ക്കാര്‍ വ്യവസ്ഥ ബ്രാഹ്മണിസത്തോട് പുലര്‍ത്തുന്ന വിധേയത്വമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും അകലുന്നത് ഇവിടെയെല്ലാം പ്രകടമാണെന്ന് ഡോ. ആസാദ് അന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. 'കമ്മ്യൂണിസ്റ്റ്കാരനായി നില്‍ക്കാന്‍ വലിയ രീതിയില്‍ പൊരുതി നിന്നിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് ഇതിനിടയില്‍ ഒരു വരേണ്യത വന്നിട്ടുണ്ട്. അതിന്റെ ജീര്‍ണതകള്‍ ആ പ്രസ്ഥാനത്തിനകത്തും ഉണ്ട്. ഇത്തരം ജീര്‍ണതകളുടെ കാലത്ത് അടിത്തറയില്ലാത്ത, പ്രത്യയശാസ്ത്രമില്ലാത്ത വലിയൊരു വിഭാഗം കൂടി വരുന്നു. അതിനാല്‍ അവര്‍ രാമായണ മാസം ആചരിക്കും, ശോഭാ യാത്ര നടത്തും, അവര്‍ ഉത്സവങ്ങളിലുണ്ടാവും ക്ഷേത്ര കമ്മിറ്റികളിലുണ്ടാവും. ഇടതു പക്ഷത്ത് ഇങ്ങനെയുണ്ടെങ്കില്‍ പൊതു സമൂഹത്തില്‍ ഇതെത്രയോ ശക്തമാണെന്നാണതിനര്‍ത്ഥം,' ഡോ. ആസാദ് ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.


കേരളത്തിലെ പൊതു പരിപാടികള്‍ക്കൊപ്പം തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇത്തരം ഹൈന്ദവ ആചാരങ്ങളുടെ വേദിയാവാറുണ്ട്. ഇതിനുദാഹരണമാണ് 2018 ഒക്ടോബര്‍ മാസം പാലക്കാട് പട്ടാമ്പി പോലിസ് സ്‌റ്റേഷനില്‍ വിജയ ദശമി ദിനത്തില്‍ നടന്ന ദീപാലങ്കാരം. പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം കൂടിയായ പോലിസ് സ്‌റ്റേഷനിലാണ് വിജയദശമി ദിനത്തില്‍ ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചത്.

അന്ന് സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളും വിജയദശമി ദിനത്തില്‍ ദീപലങ്കാരം നടത്തിയിരുന്നു. കോഴിക്കോട് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റുകളും വിളക്കുകളും തോരണങ്ങളും കത്തിച്ചാണ് വിജയദശമി ആഘോഷം നടത്തിയത്.

2015 നവംബര്‍ 25 ന് കാസര്‍കോട് ജില്ലയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പ്രേത ബാധ ഒഴിപ്പിച്ച സംഭവവും വലിയ വാര്‍ത്തയായിരുന്നു. കാസര്‍കോട് തുടര്‍ച്ചയായി ഉണ്ടാവുന്ന ബസ് അപകടങ്ങളെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ജോത്സ്യനെ കാണുകയായിരുന്നു. പ്രേതബാധയാണ് അപകടങ്ങള്‍ക്ക് കാരണം എന്ന് ജോത്സ്യന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പൂജ നടത്തിയത്. ജീവനക്കാര്‍ പിരിച്ചെടുത്ത തുക ഉപയോഗിച്ചായിരുന്നു അര്‍ധ രാത്രി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പൂജ നടന്നത്. എന്നാല്‍ ആയുധപൂജയോട് അനുബന്ധിച്ചാണ് പൂജ നടത്തിയത് എന്നായിരുന്നു അന്ന് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ വിശദീകരണം.

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കത്തിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു 2016 ല്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥാനം വഹിച്ച ജി.സുധാകരന്‍ പറഞ്ഞത്. അന്ന് ഈ പരാമര്‍ശം വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. നിലവിളക്ക് പോലത്തെ മതവുമായി ബന്ധപ്പെട്ട ബിംബങ്ങളെ സര്‍ക്കാര്‍ ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കണം എന്നായിരുന്നു ജി. സുധാകരന്‍ പറഞ്ഞത്.

ഇതേ പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥാനത്തിരിക്കെ തന്നെയാണ് പാലാരിവട്ടം പാലം പൊളിക്കുന്നതിനു മുമ്പ് പൂജ നടന്നിരിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം. അടുത്തിടെ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചപ്പോള്‍ രാമായണമാസത്തില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയെ വേട്ടയാടി എന്ന ജി സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു.

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഭൂമിപൂജ നടത്തിയതിനെ ഡിഎംകെ എംപി ഡോ. സെന്തില്‍ കുമാര്‍ തടഞ്ഞതോടെയാണ് ഹിന്ദുത്വ വല്‍കരണം വീണ്ടും ചര്‍ച്ചയായത്. മതേതരമായ രീതിയില്‍ ചടങ്ങ് നടത്തേണ്ട ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ആരംഭം ഒരു പ്രത്യേക മതവിശ്വാസ പ്രകാരം നടത്തിയതിനെയാണ് എംപി എതിര്‍ത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ധര്‍മപുരിയിലെ ആലപുരം എന്ന ഗ്രാമത്തിലായിരുന്നു സംഭവം. അവിടെ ഒരു തടാകത്തിന്റെ പരിസരത്തെ റോഡ്, കല്‍ക്കെട്ട്, സൗന്ദര്യവല്‍ക്കരണം തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് വേണ്ടി എത്തിയതായിരുന്നു എം.പി സെന്തില്‍ കുമാര്‍.

സ്ഥലത്തെത്തിയ എംപി ഹിന്ദു ആചാരപ്രകാരം ചടങ്ങ് നടത്തിയതില്‍ ഉദ്യോഗസ്ഥരെ വഴക്ക് പറയുന്നതും, ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് പാതിരിമാരെയും മുസ്‌ലിം പള്ളിയില്‍ നിന്ന് ഇമാമുമാരെയും വിളിച്ച് നടത്തുകയാണെങ്കില്‍ മാത്രം നടത്തിയാല്‍ മതിയെന്നും രോഷാകുലനായി അദ്ദേഹം വശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

ഇത് ദ്രാവിഡരുടെ ചടങ്ങാണെന്നും ഹിന്ദുവായാലും മുസ്‌ലിമായാലും മതവിശ്വാസമില്ലാത്തവരായാലും എല്ലാവര്‍ക്കും ഈ ചടങ്ങ് ഒരുപോലെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് പ്രത്യേക മതവിശ്വാസ പ്രകാരം ചടങ്ങ് നടത്തിയതിനും ഇദ്ദേഹം പിഡബ്ല്യൂഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെയും മറ്റ് ഉദ്യോഗസ്ഥരെയും വഴക്ക് പറയുന്നുണ്ട്.

സംസ്‌കൃത വേദമന്ത്രം ജപിക്കാനാണോ സര്‍ക്കാര്‍ ചടങ്ങില്‍ ഹിന്ദുമത ആരാധന നടത്തുന്നത്?, എന്നും അദ്ദേഹം ചോദിച്ചു. ചടങ്ങിനെത്തിയ ഉദ്യോഗസ്ഥരെയും പൂജാരിയെയും എം.പി തിരിച്ചയച്ചു.

'എന്താ ഇവിടെ നടക്കുന്നത്. മറ്റ് മതങ്ങളൊക്കെ എവിടെ. ക്രിസ്ത്യന്‍ എവിടെ, മുസ്‌ലിം എവിടെ, ദ്രാവിഡര്‍ എവിടെ, മതമില്ലാത്തവര്‍ എവിടെ.

എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇതുപോലെ ചെയ്യരുത് എന്ന് നിങ്ങള്‍ക്ക് ഇതിനുള്ള നിര്‍ദേശം ഉണ്ടോ ഇല്ലയോ. നിങ്ങള്‍ക്ക് അത് അറിയില്ലേ. എന്താണ് ഈ കാണിച്ച് വെച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് എന്ന ബോധം നിങ്ങള്‍ക്കില്ലേ. ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള ചടങ്ങാണ്, ദ്രാവിഡരുടെ ചടങ്ങാണ്,' എം.പി സെന്തില്‍ കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it