Sub Lead

കേരളത്തില്‍ 15 വരെ കനത്ത മഴയ്ക്ക് സാധ്യത;റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കം നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

മണ്ണിടിച്ചില്‍, പ്രളയ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ ഈ ദിവസങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു

കേരളത്തില്‍ 15 വരെ കനത്ത മഴയ്ക്ക് സാധ്യത;റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കം നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
X

കൊച്ചി: കേരളത്തില്‍ ഉടനീളം എല്ലാ ജില്ലകളിലും നവംബര്‍ 15 വരെ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉള്‍പ്പടെ വിവിധ കാലാവസ്ഥാ മോഡലുകള്‍ കേരളത്തില്‍ അതി തീവ്ര മഴയ്ക്ക് സാധ്യത പ്രവചിക്കുന്നതിനാല്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അടക്കം റെഡ് അലെര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം. മണ്ണിടിച്ചില്‍, പ്രളയ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ ഈ ദിവസങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡല്‍ പ്രകാരം തെക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Cetnre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്നും നാളെയും കേരളത്തില്‍ വ്യാപകമായി ശക്തമായതോ അതിശക്തമായതോ ആയ മഴ സാധ്യത പ്രവചിക്കുന്നു.National Centers for Environmental Prediction (NCEP) sâ Global Forecast System (GFS) കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്നും നാളെയും തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയും,മറ്റന്നാള്‍ മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും അതിതീവ്ര മഴ സാധ്യത പ്രവചിക്കുന്നു.

European Cetnre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയും, നാളെ വ്യാപകമായി അതിതീവ്ര മഴയും മറ്റന്നാള്‍ കേരളത്തില്‍ അതിശക്തമായ മഴയും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ അതിതീവ്ര മഴയുടെ സൂചന നല്‍കുന്നു.ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

അതിതീവ്രമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്മമായി വിലയിരുത്തേണ്ടതുമാണ്.ഡാമുകളുടെ റൂള്‍ കര്‍വു കള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്താനും കെഎസ്ഇബി, ഇറിഗേഷന്‍, കേരള വാട്ടര്‍ അതോരിറ്റി വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.

ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാര്‍ഗ്ഗ രേഖ 'ഓറഞ്ച് ബുക്ക് 2021' ലൂടെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാര്‍ഗ്ഗരേഖക്ക് അനുസൃതമായി ജില്ലയില്‍ ദുരന്ത പ്രതിരോധപ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ്.

നിലവിലെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഓറഞ്ച് ബുക്ക് 2021 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങള്‍ക്കായി ക്യാംപുകള്‍ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.കൊവിഡ് പശ്ചാത്തലത്തില്‍ ക്യാംപുകളുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് ഓറഞ്ച് ബുക്ക് 2021 ല്‍ വിശദീകരിച്ചിട്ടുണ്ട്. അത് പാലിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും ഏകോപനത്തോടെ ക്യാംപുകള്‍ സംഘടിപ്പിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it