Sub Lead

മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം: എസ്ഡിപിഐ നേതാവ് നല്‍കിയ പരാതിയില്‍ എന്‍ ഗോപാലകൃഷ്ണനെതിരേ കേസെടുത്തു

രാജ്യത്ത് കൊവിഡ് പടര്‍ത്തിയത് മുസ് ലിംകളാണെന്ന് പറയുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് സംഘപരിവാര്‍ സഹയാത്രികനും ഹിന്ദുത്വ പ്രഭാഷകനുമായ എന്‍ ഗോപാലകൃഷ്ണന്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. വീഡിയോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം:  എസ്ഡിപിഐ നേതാവ് നല്‍കിയ പരാതിയില്‍ എന്‍ ഗോപാലകൃഷ്ണനെതിരേ കേസെടുത്തു
X

തൃശൂര്‍: രാജ്യത്ത് കൊവിഡ് പരത്തിയത് മുസ് ലിംകളാണെന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ സഹയാത്രികനും ഹിന്ദുത്വ പ്രഭാഷകനുമായ എന്‍ ഗോപാലകൃഷ്ണനെതിരേ കുന്നംകുളം പോലിസ് കേസെടുത്തു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്മാന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഐപിസി 153, കേരള പോലിസ് ആക്ട് 120(O) വകുപ്പുകള്‍ പ്രകാരമാണ് കുന്നംകുളം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


രാജ്യത്ത് കൊവിഡ് പടര്‍ത്തിയത് മുസ് ലിംകളാണെന്ന് പറയുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് സംഘപരിവാര്‍ സഹയാത്രികനും ഹിന്ദുത്വ പ്രഭാഷകനുമായ എന്‍ ഗോപാലകൃഷ്ണന്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. വീഡിയോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

'സമൂഹത്തില്‍ ചിദ്രത ഉണ്ടാക്കുന്ന തരത്തിലുള്ള ഗുരുതരമായ പ്രസ്താവനകളടങ്ങിയ പ്രസംഗം സോഷ്യല്‍ മീഡിയ വഴി വ്യാപകമാക്കുകയാണ്. നിസാമുദ്ദീനില്‍ നടന്ന തബ്‌ലിഗ് സമ്മേളനം ഇന്ത്യയിലാകെ കൊറോണ പടര്‍ത്താന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും ഇന്ത്യ മുഴുവന്‍ കൊവിഡ് പരത്തിയത് മുസ് ലിംകളാണെന്നും ഇയാള്‍ പറയുന്നുണ്ട്. രാജ്യത്തുള്ളവരെ കൊല്ലാന്‍ റോഡിലും പാത്രത്തിലും നോട്ടിലും തുപ്പി കൊവിഡ് പ്രചരിപ്പിച്ചെന്ന വിഷലിപ്ത നുണയും വീഡിയോയില്‍ ഉണ്ട്. ഇങ്ങിനെ ജനങ്ങള്‍ക്കിടല്‍ മതസ്പര്‍ദ്ധയുണ്ടാക്കിയും മതവിദ്വേഷം പ്രചരിപ്പിച്ചും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന എന്‍ ഗോപാലകൃഷ്ണനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും നാട് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും പി കെ ഉസ്മാന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

എന്‍ ഗോപാലകൃഷ്ണന്റെ വര്‍ഗീയ പ്രചാരണത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 'അന്ത്യത്തില്‍ ഭാരതം പിടയുമ്പോള്‍ കൊറോണ പ്രതിസന്ധിയില്‍ കരയുമ്പോള്‍ എല്ലാ വിധത്തിലും ഒരു മനുഷ്യന്‍ 132 കോടി ജനതയെ സംരക്ഷിക്കുന്നതിനായി ഒരു മനുഷ്യന്‍ രാപ്പകല്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അതിന് കൊലച്ചതിയുണ്ടാക്കിയിട്ട് നിസാമൂദിനില്‍ ഒരു സമ്മേളനം നടന്നു. 9000 പേരെ ചേര്‍ത്ത് കൊറോണ പരത്താന്‍ നിര്‍ദേശം കൊടുത്ത് തുപ്പല്‍ പുരട്ടിയ നോട്ട് കൊടുത്ത്, റോഡില്‍ മുഴുവന്‍ തുപ്പിയിട്ട് ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിച്ചിട്ട് മരിക്കുകയാണെങ്കില്‍ പള്ളിയിലിരുന്ന് മരിക്കണം എന്ന് പറഞ്ഞു.' ഇതായിരുന്നു എന്‍ ഗോപാലകൃഷ്ണന്റെ പ്രസംഗം. കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ഇയാള്‍ക്കെതിരേ സ്വമേധയാ കേസെടുക്കാന്‍ കേരള പോലിസ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ നേതാവ് ഡിജിപിക്ക് പരാതി നല്‍കിയത്.

വോട്ട് ബാങ്കിന് വേണ്ടിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ് ലിംകളെ പ്രീണിപ്പിക്കുന്നതെന്നും രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കിയാല്‍ നിങ്ങളുടെ നെഗളിപ്പ് തീരുമെന്നും ഇയാള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.

'നരകിക്കുന്ന ഹിന്ദുക്കളെ അവിടെ വെച്ചുകൊണ്ട് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ നിങ്ങളുടെ വോട്ട് ബാങ്കിന് വേണ്ടി നിങ്ങള്‍ക്ക് എല്ലാം ചെയ്ത് തന്നു. അര്‍ഹിക്കുന്നതും അര്‍ഹിക്കാത്തതും എല്ലാം ചെയ്ത് തന്നു. എന്നാല്‍ രാഷ്ട്രത്തെ കുട്ടിചോറാക്കിയ ഇവരെ ഏത് രീതിയിലാണ് കാണേണ്ടതെന്നും 'എന്‍ ഗോപാലകൃഷ്ണന്‍ കുഞ്ഞാലികുട്ടിയോടായി ചോദിക്കുന്നു.

'നിങ്ങള്‍ക്ക് ലഭിക്കുന്ന വോട്ട് ബാങ്കിന്റെ സൗകര്യങ്ങളെല്ലാം ലഭ്യമായിരിക്കും. പക്ഷെ രാജ്യത്തെ ഏകീകൃത സിവില്‍ കോഡ് വന്നാല്‍ ഒരു പക്ഷെ നിങ്ങളുടെ നെഗളിപ്പ് തീരുമായിരിക്കും. അതിന് വേണ്ടി മാത്രം ഹൈന്ദവ ജനത പ്രാര്‍ത്ഥിക്കും നിങ്ങള്‍ക്ക് വേണ്ടി നാടിനെ ഒറ്റികൊടുത്ത മാര്‍കിസ്റ്റ് പാര്‍ട്ടിക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും അന്ന് നിങ്ങളുടെ കൂടിയുണ്ടാവും. അതൊരു ദുരന്ത ജന്മങ്ങളായിട്ട്. ബാക്കി ഹിന്ദുക്കള്‍, ബാക്കി ക്രിസ്ത്യാനികള്‍ ഒരുപക്ഷെ നിങ്ങളുടെ കൂടെയുണ്ടാവില്ല. കാരണം അവര്‍ക്ക് നിങ്ങളെ കാണുമ്പോള്‍ ഭയമായിരിക്കും. കാരണം, നിങ്ങള്‍ ഏതോ രോഗമാണ് പരത്താന്‍ വരുന്നതെന്ന് ഭയം എല്ലാവര്‍ക്കുമുണ്ട്. നിങ്ങളുടെ കരച്ചിലും തട്ടിപ്പും വെട്ടിപ്പുമാണെന്നറിയാം. അര്‍ണബ് ഗോസ്വാമിയുടെ കൂടി വരികളാണിതെന്ന് ഓര്‍ക്കുക' എന്നാരുന്നു എന്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

Next Story

RELATED STORIES

Share it