Sub Lead

വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ്, വേട്ടക്കാരന് ഹലേലുയ്യ പാടുന്നു; രൂക്ഷവിമര്‍ശനവുമായി സമസ്ത

വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ്, വേട്ടക്കാരന് ഹലേലുയ്യ പാടുന്നു; രൂക്ഷവിമര്‍ശനവുമായി സമസ്ത
X

കോഴിക്കോട്: വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ നേരില്‍ക്കണ്ട് പിന്തുണ അറിയിക്കുകയും പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്ത മന്ത്രി വി എന്‍ വാസവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി സമസ്ത രംഗത്ത്. 'വിദ്വേഷ പ്രചാരണം; വേട്ടക്കാരന് ഹലേലുയ്യ പാടുന്നവര്‍' എന്ന തലക്കെട്ടില്‍ സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എസ്‌വൈഎസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയെഴുതിയ ലേഖനത്തിലാണ് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നിലപാടുകളെ ചോദ്യംചെയ്യുന്നത്.

പാലായിലെ വിവാദ വിദ്വേഷപ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാര്‍ഹവുമാണെന്ന് അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തി. ഇത് പിണറായി സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും ഔദ്യോഗിക നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ട്. കേവലം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി സമുദായങ്ങളെ തമ്മിലടിക്കാന്‍ അവസരമൊരുക്കുകയാണ് അക്രമികള്‍ക്കെതിരേ നടപടിയെടുക്കാന്‍ മടിക്കുന്ന അധികാരികള്‍ ചെയ്യുന്നത്. നടപടിയെടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ കാണിക്കുന്ന പൊട്ടന്‍ കളിയും മധ്യസ്ഥതയുടെ മേലങ്കിയണിഞ്ഞ് അനീതി ചെയ്തവരെ സുഖിപ്പിക്കുന്നതുമെല്ലാം മതേതര വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ടെന്നത് ഓര്‍ക്കുന്നത് എല്ലാവര്‍ക്കും നന്ന്- ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.

തന്റെ വിശ്വാസി കൂട്ടത്തെ മൊത്തം മുസ്‌ലിം സമുദായത്തിനെതിരേ തിരിക്കുന്ന രീതിയില്‍ പ്രസംഗിച്ച സംഭവത്തില്‍ പാലാ ബിഷപ്പിനെതിരേയും പാഠപുസ്തകത്തില്‍ കടുത്ത വര്‍ഗീയത എഴുതിവിട്ട താമരശ്ശേരി രൂപതക്കെതിരെയും നടപടി വേണമെന്നും പുസ്തകം കണ്ടുകെട്ടണമെന്നും നിരവധി സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ട് കഴിഞ്ഞിട്ട് ദിവസങ്ങളായി. യാതൊരു നടപടിയുമുണ്ടായിട്ടില്ല. എന്നാല്‍, ഇതേ കേരളത്തില്‍തന്നെ ഇതേതരത്തില്‍ അനുയായികളുടെ മുന്നില്‍ പ്രസംഗിച്ചതിന്റെ പേരില്‍ നിരവധി പേര്‍ക്കെതിരേ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് 153 എ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മതപഠന ക്ലാസില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണാ രീതിയെക്കുറിച്ച് സംസാരിച്ചപ്പോഴുള്ള പരാമര്‍ശത്തെ വളച്ചൊടിച്ച് വ്യാഖ്യാനിച്ചായിരുന്നു കോഴിക്കോട്ട് ഒരു അധ്യാപകനെതിരേ കേസെടുത്തത്. ഒരേ നാട്ടില്‍ ഓരോ വിഭാഗത്തിനും വെവ്വേറെ നിയമമെന്നത് കടുത്ത അനീതിയാണ്. കേരളം പോലൊരു സംസ്ഥാനത്തിന് പരിചയമില്ലാത്തവയാണിത്. ഒരു വെളിപാടുപോലെ ലക്കും ലഗാനുമില്ലാതെ തോന്നിയത് വിളിച്ചു പറയുക. ഉത്തരവാദപ്പെട്ടവര്‍ അത് കണ്ടില്ലെന്ന് നടിക്കുക. മന്ത്രി പുംഗവന്‍മാരുള്‍പ്പെടെയുള്ളവര്‍ അക്രമിയെ നേരില്‍ച്ചെന്ന് കണ്ട് ഹലേലുയ്യ പാടുക.

ഇരയെ നേരില്‍ ചെന്ന് സമാശ്വസിപ്പിക്കേണ്ടതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുക. ഇതില്‍പരം നാണക്കേടെന്തുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു സമുദായത്തെ യാതൊരു പ്രകോപനവും കാരണവുമില്ലാതെ ഏകപക്ഷീയമായി അതിക്രമിച്ചവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുന്നതിന് പകരം അരമനകള്‍ കയറിയിറങ്ങി ഹലേലുയ്യ പാടുന്നത് കേരള നാടിനെ അപമാനിക്കലാണ്. ഈ നാടകം തിരിയാത്തവരാണ് കേരളത്തിലെ മുസ്‌ലിംകളെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നുവെന്ന് ലേഖനം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it