സഭാ മുദ്ര ഉപയോഗിച്ച് വിദ്വേഷപ്രചാരണം; ബിജെപി നേതാവിനെതിരേ കെസിബിസി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സഭയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് വിദ്വേഷപ്രചാരണം നടത്തിയ ബിജെപി നേതാവിനെതിരേ കെസിബിസി രംഗത്ത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി സഭയുടെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അനാവശ്യ വര്‍ഗീയപ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ നടക്കുന്ന ശ്രമങ്ങളെ സഭ തള്ളിപ്പറയുന്നതായും കേരളാ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍(കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതോടെ, മുസ് ലിം ലീഗിനെതിരേയെന്ന വ്യാജേന മുസ് ലിംകള്‍ക്കെതിരേ ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിനാണു തടയിടപ്പെട്ടത്.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 'ഖലീഫാ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാന് ഇനി ഞങ്ങളില്ല' എന്ന പോസ്റ്ററിലാണ് കെസിബിസിയുടെ ഔദ്യോഗിക മുദ്ര ചേര്‍ത്തത്. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം ക്രൈസ്തവര്‍ക്കിടയില്‍ സ്വാധീനം വളര്‍ത്തിയെടുക്കുകയെന്ന യുഡിഎഫ് നയത്തിന്റെ ഭാഗമായി മുസ് ലിം ലീഗ് നേതാക്കള്‍ സഭാ നേതൃത്വത്തെ സന്ദര്‍ശിച്ചതാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്.
പി കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ അവഹേളിച്ചാണ് അഡ്വ. നോബിള്‍ മാത്യു കുറിപ്പ് പോസ്റ്റ് ചെയ്തത്. കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ക്രൈസ്തവ സഭകളുടെ അരമനയുടെ തിണ്ണ നിരങ്ങുന്ന അസുലഭ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അരമനകളില്‍ അഭിവന്ദ്യ പിതാക്കന്മാരെ കാണാന്‍ കാത്തുകെട്ടി നില്ക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ചിത്രവും വാര്‍ത്തയും കോഴിക്കൂടിനു വലം വെക്കുന്ന കുറുക്കന്റെ കഥയുമായി ഏറെ സാമ്യം പകരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഇസ്ലാമിക തീവ്ര വാദത്തിന്റെ ഇരകളായി ലോകമെങ്ങും മാറിയ ക്രിസ്ത്യാനികളെ പാട്ടിലാക്കുക എന്ന ദുഷ്ടലാക്കോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ വരവ്. നിരവധി അക്രമങ്ങളെ അതിജീവിച്ച നീറുന്ന മനസ്സുമായി നിലകൊള്ളുന്നവരാണ് കേരളത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹം. അന്നൊന്നും ഈ കുഞ്ഞാലിക്കുട്ടിയെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വകയായി ഒരാശ്വാസ വാക്കും കേട്ടിട്ടുമില്ല .
ഹാഗിയ സോഫിയ മസ്ജിദ് സംബന്ധിച്ച വിഷയത്തെ ന്യായീകരിച്ചു ചന്ദ്രിക പത്രത്തില്‍ ലേഖനമെഴുതിയതിനെയും വിമര്‍ശിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ മുണ്ടിന്റെ കോന്തലയില്‍ കിടന്നു കറങ്ങുന്ന പാണക്കാട്ടെ ഒരു തങ്ങളാണ് ആ ലേഖകനെന്നും ആക്ഷേപിക്കുന്നു. ആദ്യം പോയി വാരിയന്‍ കുന്നന് കുഞ്ഞഹമ്മദിനെ തള്ളിപ്പറയൂ. മുസ്ലിം തീവ്രവാദികളോട് ലവ് ജിഹാദ് നിര്‍ത്താന്‍ പറയൂ. ഹാഗിയ സോഫിയ പിടിച്ചെടുത്ത തുര്‍ക്കിയിലെ മുസ്ലിം നിലപാട് തെറ്റാണ് എന്ന് സമ്മതിക്കൂ. അതിനു ശേഷം... അതിനു ശേഷം മാത്രം അരമനകളിലേക്കു വരൂ... അല്ലാതെയുള്ള എന്ത് നീക്കവും തിരിച്ചറിയാനുള്ള ബുദ്ധി കേരളത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹത്തിനുണ്ട് എന്ന വരികളോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ നിലപാട് എന്ന നിലയിലാണ് ബിജെപി നേതാവായ അഡ്വ. നോബിള്‍ മാത്യു പ്രതികരിക്കുന്നതെന്ന് തിരിച്ചറിഞ്ഞാണ് കെസിബിസി തന്നെ രംഗത്തെത്തിയത്. 'ലൗ ജിഹാദ്', ഹാഗിയ സോഫിയ വിഷയങ്ങളില്‍ നേരത്തേ സംഘപരിവാരം ക്രിസ്ത്യാനികള്‍ക്കിടയില്‍ മുസ് ലിം വിരുദ്ധ പ്രചാരണം ശക്തമാക്കിയിരുന്നു. ഈയിടം ഹലാല്‍ ഭക്ഷണത്തിന്റെ പേരിലും ഇത്തരത്തില്‍ വ്യാപകപ്രചാരണമാണു നടത്തുന്നത്.
Hate propaganda with church seal; KCBC against BJP leader
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT