Sub Lead

ഗ്യാന്‍വാപി കേസ്: സര്‍വേ നടപടികള്‍ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയില്‍ സുപ്രിംകോടതിയില്‍ ഇന്ന് വീണ്ടും വാദം

ഗ്യാന്‍വാപി കേസ്: സര്‍വേ നടപടികള്‍ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയില്‍ സുപ്രിംകോടതിയില്‍ ഇന്ന് വീണ്ടും വാദം
X

ന്യൂഡല്‍ഹി: വാരാണസി ഗ്യാന്‍വാപി പള്ളിയില്‍ നടത്തിയ സര്‍വേ നടപടികള്‍ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ സുപ്രിംകോടതി ചില ചോദ്യങ്ങളുന്നയിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഗ്യാന്‍വാപി മസ്ജിദില്‍ മുസ്‌ലിംകളുടെ നമസ്‌കാരം മുടങ്ങരുതെന്ന് ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മസ്ജിദില്‍ ഏത് ഭാഗത്താണ് ശിവലിംഗം കണ്ടെത്തിയതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചോദിച്ചിരുന്നു.

താന്‍ റിപോര്‍ട്ട് കണ്ടില്ലെന്നായിരുന്നു യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കിയത്. ഇതോടെ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സംരക്ഷിക്കാന്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. പള്ളിയില്‍ നടത്തിയ സര്‍വേ റിപോര്‍ട്ട് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ ഇന്ന് വാരാണസി കോടതിക്ക് നല്‍കിയേക്കും. മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയില്‍ ഇന്ന് ഹിന്ദുസേന കോടതിയില്‍ മറുപടി നല്‍കും. യുപി സര്‍ക്കാരും നിലപാട് അറിയിക്കും. പള്ളിയില്‍ ഏകപക്ഷീയമായി നടത്തിയ സര്‍വേ അംഗീകരിക്കരുതെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം.

സര്‍വേ പൂര്‍ത്തിയാക്കി റിപോര്‍ട്ട് കൈമാറുന്നതിന് മുമ്പ് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഭാഗം സീല്‍ ചെയ്യാന്‍ വാരാണസി കോടതി ഉത്തരവിട്ടതിനെയും പള്ളി കമ്മിറ്റി ചോദ്യം ചെയ്യുന്നുണ്ട്. 1947 ന് ശേഷമുള്ള ആരാധനാലയങ്ങളുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് പാര്‍ലമെന്റ് പാസാക്കിയ നിയമം ഗ്യാന്‍വാപി പള്ളിയുടെ കാര്യത്തില്‍ അട്ടിമറിക്കുന്നുവെന്നും ഹരജിക്കാര്‍ ആരോപിച്ചു. സര്‍വേ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വാരാണസി അന്‍ജുമാന്‍ ഇന്റസാമിയ മസ്ജിദ് അധികാരികളാണ് സുപ്രിംകോടതിയെ സമീപിച്ചത്.

സര്‍വേ സംഘത്തിലുണ്ടായ അഡ്വക്കേറ്റ് കമ്മീഷണര്‍ അജയ് മിശ്രയെ വാരാണസി കോടതി തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ഹിന്ദുസേന ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിയില്‍ നടത്തിയ സര്‍വേയുടെ റിപോര്‍ട്ട് ഇന്ന് കൈമാറാനാണ് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ക്ക് കോടതി നല്‍കിയ നിര്‍ദേശം. അതിനിടെ, സര്‍വേ നടത്തി സീല്‍ ചെയ്ത പ്രദേശത്തെ പള്ളിമതില്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന നല്‍കിയ ഹരജിയില്‍ വാരാണസി കോടതി ഇന്ന് വാദം കേള്‍ക്കുന്നുണ്ട്.

Next Story

RELATED STORIES

Share it