Sub Lead

അന്വേഷണങ്ങളോട് സഹകരിക്കും; ഇഡിയുടെ സമൻസ് ലഭിച്ചിട്ടില്ലെന്ന് സ്വപ്‌ന

ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നയാൾക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. കള്ളമൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ തെറ്റായ ആരോപണങ്ങളെ കുറിച്ചാണ് പ്രതികരിച്ചത്.

അന്വേഷണങ്ങളോട് സഹകരിക്കും; ഇഡിയുടെ സമൻസ് ലഭിച്ചിട്ടില്ലെന്ന് സ്വപ്‌ന
X

കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുളള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ് ലഭിച്ചിട്ടില്ലെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്. സമൻസ് കിട്ടിയാൽ ഹാജരാകുമെന്നും അന്വേഷണങ്ങളോട് സഹകരിക്കുമെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

ഇഡി എന്താണ് ചോദിക്കാൻ പോകുന്നതെന്ന് അറിയില്ല. സമൻസ് ലഭിച്ചിട്ടില്ല. ഇ-മെയിലിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ടാവും ലഭിക്കാത്തത്. മാധ്യമങ്ങളിലൂടെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നറിയുന്നത് സമൻസ് ലഭിച്ചാൽ ഹാജരാവും. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും സ്വപ്‌ന പറഞ്ഞു.

ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നയാൾക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. കള്ളമൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ തെറ്റായ ആരോപണങ്ങളെ കുറിച്ചാണ് പ്രതികരിച്ചത്. ജയിലിലും പുറത്തും താൻ നേരിട്ടതിനെ കുറിച്ചാണ് മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും സ്വപ്‌ന പറഞ്ഞു.

നാളെ കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇഡി സ്വപ്‌നയ്ക്ക് നോട്ടിസ് അയച്ചെന്ന വാർത്തയ്ക്കു പിന്നാലെയാണ് സ്വപ്‌നയുടെ പ്രതികരണം. കസ്റ്റഡിയിൽ ആയിരിക്കെ പുറത്തു വന്ന സ്വപ്‌നയുടെ ശബ്‌ദരേഖ ശിവശങ്കറിന്റെ തിരക്കഥ പ്രകാരമായിരുന്നുവെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകിയതായും മൊഴി കൃത്യമായി വായിച്ചു നോക്കാൻ സാവകാശം നൽകാതെ മൊഴി പ്രസ്താവനയിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്‌ന പറയുന്ന ശബ്ദരേഖ വിവാദമായിരുന്നു. ഇതിനു പിന്നിൽ ശിവശങ്കർ ആണെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. എം ശിവശങ്കറിന്റെ പുതിയ പുസ്‌തകം പുറത്തുവന്നതിനു പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് സ്വപ്‌ന ഇക്കാര്യം പറഞ്ഞത്.

ശിവശങ്കറിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനാണ് ഇഡി വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. സ്വപ്‌ന നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിലാകും കൂടുതൽ അന്വേഷണങ്ങളിലേക്ക് ഇഡി കടക്കുക. നേരത്തെ ശബ്‌ദരേഖ പുറത്തുവന്നതിന് പിന്നാലെ ജയിലിൽ വച്ച് ഇഡി സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയിലിലെ ഒരു വനിതാ കോൺസ്റ്റബിളാണ് ഫോൺ നൽകി ശബ്‌ദം റെക്കോർഡ് ചെയ്തതെന്ന് സ്വപ്‌ന അന്ന് ഇഡിയോട് സമ്മതിച്ചിരുന്നു.

Next Story

RELATED STORIES

Share it