Sub Lead

ആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ ആശുപത്രിയില്‍

ആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ ആശുപത്രിയില്‍
X

നാഗ്പൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് നാഗ്പൂര്‍ സെന്‍ട്രല്‍ജയിലില്‍ നിരാഹാര സമരം അനുഷ്ടിച്ചുവന്നിരുന്ന മാവോവാദി തടവുകാരന്‍ ജി എന്‍ സായിബാബയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയില്‍ സെല്ലില്‍ നിന്ന് സിസിടിവി നീക്കം ചെയ്യണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് മെയ് 21 മുതല്‍ അദ്ദേഹം നിരാഹാരം ആരംഭിച്ചത്. നിരാഹാരം നാല് ദിവസം പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. 90 ശതമാനം ശാരീരിക അവശത അനുഭവിക്കുന്ന സായിബാബ ലോക്ക് ഡൗണ്‍ സമയം ഉള്‍പ്പെടെ ഒന്നര വര്‍ഷമായി ജയിലിലാണ്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള സായിബാബയുടെ ആരോഗ്യനില നിരാഹാര സമരത്തെത്തുടര്‍ന്ന് കൂടുതല്‍ മോശാവസ്ഥയിലായി. രക്തചംക്രമണത്തിന് പുറമേ, അദ്ദേഹത്തിന്റെ തൊലിയും ചുക്കിച്ചുളിഞ്ഞതായി മോചനത്തിനുള്ള കമ്മിറ്റി അഭിപ്രായപ്പെട്ടു. മെയ് 25 നാണ് അദ്ദേഹത്തെ ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നിട്ടും ജയില്‍ അധികൃതര്‍ അദ്ദേഹത്തിന്റെ ആവശ്യങ്ങളോട് ഭാഗികമായി മാത്രമാണ് പ്രതികരിച്ചത്. സായിബാബയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ഫോര്‍ ദി ഡിഫന്‍സ് ആന്റ് റിലീസ് ഓഫ് ഡോ. ജി എന്‍ സായിബാബ പ്രസ്താവന ഇറക്കിയിട്ടുണ്ട്.

മരുന്നും ചികില്‍സയും ലഭ്യമാക്കുക, കുടുംബത്തെയും അഭിഭാഷകനെയും കാണാന്‍ അനുവദിക്കുക, പുസ്തകങ്ങളും കത്തുകളും നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഇതില്‍ ചില ആവശ്യങ്ങള്‍ ഇതിനകം അംഗീകരിച്ചുകഴിഞ്ഞു. വിശദീകരണം നല്‍കാതെ മെയ് 10ാം തിയ്യതി അദ്ദേഹത്തെ പാര്‍പ്പിച്ചിട്ടുള്ള അണ്ഡാ സെല്ലിനു മുന്നില്‍ ജയില്‍ അധികൃതര്‍ ഒരു സിസിടിവി കാമറ സ്ഥാപിച്ചിരുന്നു. കുളിക്കുന്നതും ടോയ്‌ലറ്റ് ഉപയോഗിക്കുന്നതും അടക്കമുളള അദ്ദേഹത്തിന്റെ എല്ലാ ശാരീകപ്രവൃത്തികളും മുഴുവന്‍ സമയവും കാമറ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം നിരാഹാരസമരം ആരംഭിച്ചത്.

സ്വകാര്യതയും അന്തസ്സും അപകടത്തിലാക്കുന്ന അണ്ഡാ സെല്ലിലെ സിസിടിവി ക്യാമറ നീക്കം ചെയ്യുണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ചികില്‍സ ലഭ്യമാക്കാനായി പരോള്‍ അനുവദിക്കുക, വീല്‍ ചെയറില്‍ കഴിയുന്ന ഒരാളെന്ന നിലയില്‍ ഇപ്പോഴത്തെ അണ്ഡാ സെല്ലില്‍നിന്ന് മാറ്റുക, നാഗ്പൂര്‍ ജയിലില്‍നിന്ന് ഹൈദരാബാദ് ചെര്‍ലപ്പള്ളി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ഇതില്‍ സിസിടിവി കാമറ മാറ്റണമെന്ന ആവശ്യം സമരത്തിന്റെ നാലാം ദിവസം അംഗീകരിച്ചു.

കുടിവെളളം നിഷേധിച്ചിരുന്ന അധികാരികള്‍ അത് നല്‍കാമെന്ന് അംഗീകരിച്ചു. പ്രിസണ്‍സ് അഡീഷനല്‍ ഡയറക്ടര്‍ ജനറലിന്റെ അധികാരപരിധിയിലെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സായിബാബ ഒരു കത്തെഴുതണമെന്നും അത് എഡിജിക്ക് കൈമാറാമെന്നും ജയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിതല പരിധിയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്ക് സായിബാബ എഴുതുന്ന കത്ത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറാമെന്നും ജയില്‍ അധികൃതര്‍ സമ്മതിച്ചു. മറ്റെല്ലാ ആവശ്യങ്ങളും യഥാസമയം ഘട്ടംഘട്ടമായി അംഗീകരിക്കാമെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

Next Story

RELATED STORIES

Share it