Sub Lead

ഫോണ്‍ വിളിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് സംസാരിച്ചു; അസി.പോലിസ് കമ്മീഷണര്‍ക്കെതിരേ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ഫോണ്‍ വിളിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് സംസാരിച്ചു; അസി.പോലിസ് കമ്മീഷണര്‍ക്കെതിരേ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ
X

കോഴിക്കോട്: കേരളാ പോലിസിനെതിരേ പരാതിയുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ രംഗത്ത്. പരാതി പറയാന്‍ വിളിച്ചപ്പോള്‍ ശംഖുമുഖം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖയുടെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീലേഖ പോലിസില്‍നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വിവരിക്കുന്നത്. മറ്റൊരു സ്ത്രീയുടെ ഗാര്‍ഹിക പീഡന പരാതി പറയാനാണ് എസിപിയെ വിളിച്ചത്. എന്നാല്‍, അദ്ദേഹം സംസാരിക്കാന്‍ കൂട്ടാക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്വന്തം പേര് വെളിപ്പെടുത്തി സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഈ വിഷയത്തില്‍ ഞാന്‍ പോലിസിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അയാള്‍ എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള സ്ത്രീകള്‍ പറയുന്ന കഥകള്‍ കേട്ട് തന്നെ പോലെയുള്ള ഉദ്യോഗസ്ഥരെ വിളിക്കരുതെന്നും എസിപി എന്നോട് ആവശ്യപ്പെട്ടു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. മുന്‍ ഡിജിപിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ ഗതി എന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു. അതേസമയം, മുന്‍ ഡിജിപിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് ശംഖുമുഖം എസിപി പൃഥ്വിരാജിന്റെ വിശദീകരണം.

ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്തുകൊണ്ടാണ് പോലിസിന് ഇത്രയും ചീത്തപ്പേരുണ്ടായത് ? തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറില്‍നിന്നും എനിക്കും വളരെ മോശം അനുഭവമാണുണ്ടായത്. ലിജി എന്ന സാധാരണക്കാരിയായ സ്ത്രീ സഹായം തേടി എന്നെ വിളിച്ചിരുന്നു. വളരെ മോശം അവസ്ഥയിലാണ് അവളെന്റെ സഹായം തേടിയത്. പല സ്ത്രീകളേയും പോലെ ആത്മഹത്യയുടെ വക്കിലായിരുന്നു അവള്‍. ഭയാനകമായ പീഡനങ്ങളാണ് അവള്‍ നേരിട്ടത്. വലിയതുറ പോലിസ് സ്‌റ്റേഷന്‍, വനിതാ സെല്‍ മറ്റു ചില പോലിസ് ഓഫിസുകള്‍. അവരെല്ലാം അവളെ ഭീഷണിപ്പെടുത്തി.

സ്വന്തം കുഞ്ഞുമായി ഭര്‍ത്താവിന്റെ വീടൊഴിയാനാണ് പോലിസുകാര്‍ അവളോട് ആവശ്യപ്പെട്ടത്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി ശംഖുമുഖം അസി.കമ്മീഷണറെ വിളിച്ചപ്പോള്‍ അയാള്‍ എന്നോട് ഫോണിലൂടെ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. സ്വന്തം പേര് വെളിപ്പെടുത്തി സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഈ വിഷയത്തില്‍ ഞാന്‍ പോലിസിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അയാള്‍ എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള സ്ത്രീകള്‍ പറയുന്ന കഥകള്‍ കേട്ട് തന്നെ പോലെയുള്ള ഉദ്യോഗസ്ഥരെ വിളിക്കരുതെന്നും എസിപി എന്നോട് ആവശ്യപ്പെട്ടു.

എസിപിയുടെ ഈ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടാന്‍ ഞാന്‍ ക്രമസമാധാനചുമതലയുള്ള എഡിജിപിയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം എന്റെ കോള്‍ എടുത്തില്ല. കാര്യങ്ങള്‍ വിശദീകരിച്ച് അദ്ദേഹത്തിന് ഞാനൊരു എസ്എംഎസ് അയച്ചു. എന്താണ് എഡിജിപി ചെയ്യുന്നത് എന്ന് നോക്കാം.... പാവം ലിജി... ആത്മഹത്യ മാത്രമായിരിക്കുമോ ഇനി അവള്‍ക്കുള്ള ഏകവഴി എന്നാണ് എന്റെ ആശങ്ക.

Next Story

RELATED STORIES

Share it