Sub Lead

74 ദിവസത്തെ ജയില്‍ വാസത്തിന് അന്ത്യം; സഫൂറ സര്‍ഗാര്‍ ജയില്‍ മോചിതയായി

23 ആഴ്ച ഗര്‍ഭിണിയായ സഫൂറയെ കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനിടെ തിഹാര്‍ ജയിലില്‍ അടച്ചത് വ്യാപക പ്രതിഷേധത്തിനും കടുത്ത ആശങ്കകള്‍ക്കും വഴിവച്ചിരുന്നു. സഫൂറയെ ജയിലില്‍ അടച്ചതിനെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും യുഎഇ രാജകുടുംബാംഗവും രംഗത്തെത്തിയിരുന്നു.

74 ദിവസത്തെ ജയില്‍ വാസത്തിന് അന്ത്യം;  സഫൂറ സര്‍ഗാര്‍ ജയില്‍ മോചിതയായി
X

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ അറസ്റ്റിലായ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാര്‍ ജയില്‍ മോചിതയായി. 74 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സഫൂറ ജയില്‍ മോചിതയാകുന്നത്.

ഇന്നലെയാണ് ഉപാധികളോടെ സഫൂര്‍ സര്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ വിചാരണക്കോടതിയുടെ അനുമതി വാങ്ങണം, 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പതിനായിരം രൂപയുടെ വ്യക്തി ബോണ്ടിന്റെയും മറ്റു ഉപാധികളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കേസന്വേഷണത്തില്‍ ഇടപെടരുതെന്നും അന്വേഷണം തടസ്സപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കോടതി വ്യക്തമാക്കി.

23 ആഴ്ച ഗര്‍ഭിണിയായ സഫൂറയെ കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനിടെ തിഹാര്‍ ജയിലില്‍ അടച്ചത് വ്യാപക പ്രതിഷേധത്തിനും കടുത്ത ആശങ്കകള്‍ക്കും വഴിവച്ചിരുന്നു. സഫൂറയെ ജയിലില്‍ അടച്ചതിനെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും യുഎഇ രാജകുടുംബാംഗവും രംഗത്തെത്തിയിരുന്നു.

ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ അഴിച്ചുവിട്ട കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഏപ്രില്‍ 10നാണ് യുഎപിഎ ചുമത്തി 27കാരിയായ സഫൂറയെ അറസ്റ്റ് ചെയ്തത്. ജാമിയ കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ മീഡിയ കോര്‍ഡിനേറ്ററായിരുന്നു സഫൂറ സര്‍ഗാര്‍. ജാമിഅയിലെ അക്രമത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം അറസ്റ്റ് ചെയ്ത സഫൂറയെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപക്കേസിലും പ്രതിചേര്‍ത്ത് യുഎപിഎ അടക്കമുള്ളവ ചുമത്തി ജയില്‍ മോചനം തടയുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള പട്യാല ഹൗസ് കോടതിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജിന്റെ ഉത്തരവിനെതിരേ ജൂണ്‍ നാലിനാണ് സഫൂറ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it