Sub Lead

മാസപ്പടി ആരോപണക്കേസ്: ശശിധരന്‍ കര്‍ത്തയെ ഇഡി ചോദ്യംചെയ്തു

മാസപ്പടി ആരോപണക്കേസ്: ശശിധരന്‍ കര്‍ത്തയെ ഇഡി ചോദ്യംചെയ്തു
X

ആലുവ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി ആരോപണക്കേസില്‍ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ ഇഡി(എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ്) ചോദ്യം ചെയ്തു. നേരത്തേ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ ആലുവയിലെ വീട്ടിലെത്തിയാണ് ഇഡി സംഘം ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി 24 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കമ്പനി ചീഫ് ഫിനാന്‍സ് ഓഫിസര്‍ കെ എസ് സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍ സി ചന്ദ്രശേഖരന്‍, സീനിയര്‍ ഐടി ഓഫിസര്‍ അഞ്ജു എന്നിവരെയാണ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ഇവരില്‍നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ഉള്‍പ്പെടെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനു മുന്നോടിയായാണ് ശശിധരന്‍ കര്‍ത്തയെ ചോദ്യം ചെയ്തതെന്നാണ് സൂചന. കൂടുതല്‍ ജീവനക്കാര്‍ക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് സോഫ്റ്റ്‌വെയര്‍ സേവനത്തിന്റെ പേരില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതുകൂടാതെ വായ്പ എന്ന പേരിലും അരക്കോടിയോളം നല്‍കി. ഇതുസംബന്ധിച്ചാണ് ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it