Sub Lead

ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു

ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
X

വിഴുപ്പുരം: തമിഴ്‌നാട് വിഴുപ്പുരത്ത് ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു. പുതുച്ചേരി അതിര്‍ത്തിക്കടുത്ത് ഓറോവില്ലിലാണ് സംഭവം. മൂന്നംഗ സംഘമാണ് കൊല നടത്തിയത്. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഡിഎംകെ നേതാവാണ് തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ടത്.

വിഴുപ്പുരം വാനൂരിനടുത്ത് കൊട്ടക്കരൈ സ്വദേശിയാണ് കൊല്ലപ്പെട്ട ജയകുമാര്‍. ഡിഎംകെ ജനറല്‍ കൗണ്‍സില്‍ അംഗമായ ജയകുമാര്‍ കോട്ടക്കരൈയില്‍ നിന്ന് തിരുസിത്തമ്പലം എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ മൂന്നംഗ കൊലയാളി സംഘം വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വാഹനത്തില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജയകുമാറിനെ പിന്തുടര്‍ന്ന് ഓടിച്ച് വെട്ടുകയായിരുന്നു.

ഗുരുതരമായി മുറിവേല്‍പ്പിച്ച ശേഷം അക്രമിസംഘം രക്ഷപ്പെട്ടു. സമീപത്ത് ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ ജയകുമാര്‍ മരിച്ചു. സംഭവത്തില്‍ ഓറോവില്‍ പോലിസ് അന്വേഷണം തുടങ്ങി. കൊലപാതകികളെക്കുറിച്ച് നിലവില്‍ സൂചനയൊന്നും ഇല്ലെന്നാണ് വിവരം.

രണ്ട് ദിവസം മുമ്പ് തമിഴ്‌നാട് തിരുവള്ളൂരില്‍ ഡിഎംകെ നേതാവ് മോഹനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. രാത്രി പത്ത് മണിയോടെ വീടിന് സമീപം നടക്കാനിറങ്ങിയ പിന്തുടര്‍ന്നെത്തിയ മൂന്നംഗം അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഈ കേസില്‍ സഞ്ജയ്, വിക്കി, റിതീഷ് എന്നീ മൂന്ന് പ്രതികളെ തിരുത്തണി പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പോലിസ് പറഞ്ഞു.

സമാനമായ രീതിയില്‍ ബോഡിനായ്ക്കന്നൂരില്‍ കൊച്ചു മക്കള്‍ക്ക് പലഹാരം വാങ്ങാന്‍ പോയ മുത്തച്ഛനെ പട്ടാപ്പകല്‍ നടു റോഡില്‍ വെട്ടിക്കൊന്നിരുന്നു. കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. കേസില്‍ ആറു പേരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ സുഹൃത്ത് മാരിമുത്തുവിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം നടന്നത്. വാടക സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലിസ് പറഞ്ഞത്.

Next Story

RELATED STORIES

Share it