Sub Lead

മാടമ്പിത്തരങ്ങളുടെ ഇടിമുറികളായി കലാലയങ്ങള്‍ മാറാതിരിക്കാന്‍ ജാഗ്രതവേണം: മന്ത്രി ആര്‍ ബിന്ദു

വിദ്യാര്‍ത്ഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടത്, സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂര്‍ണ്ണമായ തലങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അദ്ധ്യാപകരുടെ ഉദാത്തമായ കടമയാണ്.

മാടമ്പിത്തരങ്ങളുടെ ഇടിമുറികളായി കലാലയങ്ങള്‍ മാറാതിരിക്കാന്‍ ജാഗ്രതവേണം: മന്ത്രി ആര്‍ ബിന്ദു
X

തിരുവനന്തപുരം: ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാന്‍ അധ്യാപകര്‍ ജാഗ്രത പാലിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ജാതി അധിക്ഷേപത്തില്‍ എം ജി സര്‍വകലാശാലയില്‍ നിരാഹാര സമരം നടത്തിവന്ന ഗവേഷക വിദ്യാര്‍ഥിനി ദീപാ മോഹനന്‍ സമരം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.

മന്ത്രിയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം..

എംജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി ദീപ നടത്തിവന്നിരുന്ന നിരാഹാര സമരത്തിന് ആശ്വാസകരമായ പര്യവസാനമായി. നമ്മുടെ ഗവേഷണ കേന്ദ്രങ്ങള്‍ കൂടുതല്‍ സ്വതന്ത്രവും നിര്‍ഭയവും സ്വച്ഛന്ദവുമായ അറിവന്വേഷണങ്ങളുടെ തുറന്ന ഇടങ്ങളാകട്ടെ!....

ജാതി/ മത/ ലിംഗ/ വര്‍ഗ്ഗപരമായ വിവേചനങ്ങള്‍ അവയെ തീണ്ടാതിരിക്കട്ടെ ... വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ഏതെങ്കിലും വിധത്തിലുള്ള മാടമ്പിത്തരങ്ങളുടെ കിടുസ്സായ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാന്‍ അദ്ധ്യാപക/ അക്കാദമിക വ്യക്തിത്വങ്ങള്‍ നിതാന്തമായ ആത്മപരിശോധനയോടെയുള്ള ജാഗ്രത പുലര്‍ത്തട്ടെ! സര്‍വ്വകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാര്‍ത്ഥികളുടേതാണ് ! അതാരും മറക്കരുത്. പ്രത്യേകിച്ച് അദ്ധ്യാപകര്‍. തങ്ങള്‍ പറയുന്ന ഓരോ വാക്കും വിദ്യാര്‍ത്ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പര്‍ശിക്കും എന്ന ഓര്‍മ്മയുണ്ടാകണം. അദ്ധ്യാപനം വലിയ ഉത്തരവാദിത്തമാണ്.

വിദ്യാര്‍ത്ഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടത്, സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂര്‍ണ്ണമായ തലങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അദ്ധ്യാപകരുടെ ഉദാത്തമായ കടമയാണ്. പാരസ്പര്യമാണ് പഠനത്തിന്റെ ശരിയായ മാര്‍ഗ്ഗം. വിദ്യാര്‍ത്ഥി കേന്ദ്രിതവും സര്‍ഗ്ഗാത്മകവും വിശാലവുമായ പാരസ്പര്യത്തിന്റെ ഇടങ്ങളായി നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മാറട്ടെ. ഉച്ചനീചത്വങ്ങളുടെ, മേല്‍ / കീഴ് നിലകളുടെ അഴുക്കുചാലുകളാകാതെ, സമീകരണത്തിന്റെയും സാഹോദര്യത്തിന്റേയും മാനവികതയുടേയും ജീവജലധാരകളായി അവ സമൂഹത്തെ പുഷ്‌ക്കലമാക്കട്ടെ!

Next Story

RELATED STORIES

Share it