Sub Lead

കേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ തീരുമാനം

കേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ തീരുമാനം
X

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയില്‍ അനധികൃതമായി കൂട്ടിയെഴുതിയ മാര്‍ക്കുകള്‍ നീക്കംചെയ്യാനും പാസ്സായ 37 പേരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. മൂന്നുവര്‍ഷം മുമ്പ് വ്യാജ പാസ്‌വേഡ് ഉപയോഗിച്ച് പ്രൊഫൈലില്‍ തിരിമറി നടത്തിയ സംഭവത്തിലാണ് ഡോ. മോഹന്‍ കുന്നുമേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തത്. അനര്‍ഹമായി നല്‍കിയ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പടെ അറുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് കൂട്ടിനല്‍കിയ മാര്‍ക്ക് അവരുടെ പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്യും. മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ട് ഒരു സെക്ഷന്‍ ഓഫിസറെ സര്‍വീസില്‍ നിന്ന് സര്‍വകലാശാല പിരിച്ചുവിട്ടിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് അധികൃതര്‍ പോലിസിന് കൃത്യമായ വിവരങ്ങള്‍ നല്‍കുകയോ വ്യാജ ഫലം റദ്ദാക്കാനുള്ള നിര്‍ദേശങ്ങള്‍ പരീക്ഷ വിഭാഗത്തിന് നല്‍കുകയോ ചെയ്തിരുന്നില്ല.

ഗ്രേസ് മാര്‍ക്ക് തിരുത്തി വിജയിപ്പിച്ച ഒരു വിദ്യാര്‍ഥിക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍വകലാശാല സ്റ്റാന്‍ഡിങ് കോണ്‍സലിന് വൈസ് ചന്‍സലര് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, തിരിമറിയിലൂടെയാണ് ഗ്രേസ് മാര്‍ക്ക് നേടിയതെന്ന വിവരം കോടതിയില്‍ ബോധിപ്പിക്കാത്തതിനാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാനും യോഗത്തില്‍ തരുമാനമായി. മാര്‍ക്ക് തിരിമറി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോ. അജയകുമാര്‍ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഉപസമിതി ഇതു സംബന്ധിച്ച അന്വേഷണം ഇതേവരെ പൂര്‍ത്തിയാക്കാത്തതാണ് മാര്‍ക്ക് റദ്ദാക്കാതിരിക്കാന്‍ കാരണമെന്നാണ് പരീക്ഷാ വിഭാഗം നല്‍കുന്ന വിശദീകരണം.

മൂന്ന് വര്‍ഷം മുമ്പ് തോറ്റ വിദ്യാര്‍ഥികള്‍ക്ക് കൃത്രിമമായി നല്‍കിയ വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുകളും ഉയര്‍ന്ന മാര്‍ക്കുകളും റദ്ദാക്കുന്നില്ലെന്ന വിവരം സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്കുകളും റദ്ദാക്കാനുള്ള നിര്‍ദേശം സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്കു വച്ചത്.




Next Story

RELATED STORIES

Share it