Sub Lead

കൊതുകു കടി മൂലം മരണപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കിട്ടുമോ? സുപ്രിംകോടതി വിധി ഇങ്ങനെ

മലേറിയ ബാധിച്ച വ്യക്തിക്ക് അപകട ഇന്‍ഷൂറന്‍സ് നല്‍കണം എന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

കൊതുകു കടി മൂലം മരണപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കിട്ടുമോ? സുപ്രിംകോടതി വിധി ഇങ്ങനെ
X

ന്യൂഡല്‍ഹി: കൊതുകുകടി മൂലം രോഗം ബാധിച്ചു മരിച്ചയാള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കണമെന്ന ആവശ്യത്തിന് തിരിച്ചടി. മലേറിയ ബാധിച്ച വ്യക്തിക്ക് അപകട ഇന്‍ഷൂറന്‍സ് നല്‍കണം എന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കൊതുകുകടിയും രോഗവും അപ്രതീക്ഷിതം ആണെങ്കിലും ഈ കേസിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നാഷനല്‍ ഇന്‍ഷൂറന്‍സ് കമ്പനി വാദിക്ക് അപകട ഇന്‍ഷൂറന്‍സ് നല്‍കേണ്ടതില്ലെന്നാണ് സുപ്രിംകോടതി വിധിച്ചത്.

2012ല്‍ ദേവാശിഷ് ഭട്ടാചാര്യ എന്ന വ്യക്തി ആഫ്രിക്കന്‍ രാജ്യമായ മൊസാബിംക്കില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കേസ്. കൊതുക് കടി മൂലമുള്ള മലേറിയ വന്നാണ് ഇദ്ദേഹം മരിച്ചത്. ഭട്ടാചാര്യ നാഷനല്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് അപകട ഇന്‍ഷൂറന്‍സ് എടുത്തിരുന്നു. എന്നാല്‍, ഇത് നല്‍കാന്‍ കമ്പനി തയ്യാറാകാത്തതോടെ അടുത്ത ബന്ധുക്കള്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചു.

പരാതി പരിഗണിച്ച ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ തുക നല്‍കാന്‍ ഇന്‍ഷൂറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടു. ഇതിനെതിരെ കമ്പനി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് കേസ് കേട്ടത്. പാമ്പ് കടി പോലെയോ കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലമോ ഉള്ള അപകടം പോലെ കരുതി ഇന്‍ഷൂറന്‍സ് തുകനല്‍കാനുള്ള വിധിയാണ് ഈ ബെഞ്ച് റദ്ദാക്കിയത്.

കൊതുക് കുത്തുന്നതു മൂലം രോഗം ബാധിക്കുക എന്നത് അപ്രതീക്ഷിത സംഭവമാണെന്ന് വിധിയില്‍ പറയുന്നു. എന്നാല്‍, മൊസംബിംക്കിലെ അവസ്ഥ വച്ച് നോക്കുമ്പോള്‍ അപ്രതീക്ഷിതം എന്ന് പറയാന്‍ പറ്റില്ല. ഇതിലേക്ക് എത്തിച്ചേരാന്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച മലേറിയ സംബന്ധിച്ച ആഗോള റിപ്പോര്‍ട്ട് കോടതി ആധാരമാക്കി. 2017 ല്‍ മാത്രം പതിനാലായിരത്തി എഴുന്നൂറുപേര്‍ മൊസാബിംക്കില്‍ മലേറിയ മൂലം മരിച്ചെന്ന് ഈ റിപോര്‍ട്ട് പറയുന്നു.

ഇത് ആഗോളതലത്തിലെ മലേറിയ മരണങ്ങളുടെ അഞ്ച് ശതമാനം വരും എന്നതിനാല്‍ മൊസാബിംക്കില്‍ വച്ച് മലേറിയ വന്ന് മരണപ്പെടുന്നത് സാധാരണ മരണമായേ കാണാന്‍ സാധിക്കൂ എന്നാണ് കോടതി കണ്ടെത്തിയത്.

Next Story

RELATED STORIES

Share it